Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവനിതാ കമീഷന്‍...

വനിതാ കമീഷന്‍ അദാലത്തിന് അനുവദിക്കാതെ ഹാള്‍ അടച്ചിട്ടു

text_fields
bookmark_border
കോഴിക്കോട്: മുന്‍കൂട്ടി അനുവദിക്കുകയും പിന്നീട് അനുമതി റദ്ദു ചെയ്യുകയും ചെയ്ത ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ അടച്ചിട്ട് സംസ്ഥാന വനിതാ കമീഷനെ അപമാനിച്ചതായി ആക്ഷേപം. ഒക്ടോബര്‍ എട്ടിന് വനിതാ കമീഷന്‍െറ ജില്ലാ അദാലത്ത് നടത്താന്‍ ജില്ലാ കലക്ടറോട് സെപ്റ്റംബര്‍ 15ന് ഹാള്‍ ആവശ്യപ്പെട്ടിരുന്നു. മറ്റ് ബുക്കിങ്ങില്ലാത്തതിനാല്‍ അധികൃതര്‍ ഹാള്‍ അനുവദിക്കുകയും ചെയ്തു. ജില്ലാ ഉപഭോക്തൃ സംരക്ഷണ കൗണ്‍സില്‍ നേരത്തെ ബുക്ക് ചെയ്തതിനാല്‍ ഹാള്‍ വിട്ടുതരാന്‍ നിര്‍വാഹമില്ളെന്ന് കലക്ടറേറ്റില്‍നിന്ന് സെപ്റ്റംബര്‍ 28ന് വനിതാ കമീഷനെ അറിയിച്ചു. ഇതേതുടര്‍ന്ന് വനിതാ കമീഷന്‍ അദാലത്ത് ജില്ലാ പഞ്ചായത്ത് ഹാളിലേക്ക് മാറ്റേണ്ടിവന്നു. സെപ്റ്റംബര്‍ 15ന് ബുക്കിങ് സ്വീകരിച്ചതിനാല്‍ അദാലത്തിന് വരുന്നവരെ വേദി മുന്‍കൂട്ടി അറിയിച്ചിരുന്നു. ഇതിനുശേഷമാണ് ജില്ലാ ഭരണകൂടം അനുമതി റദ്ദ് ചെയ്തത്. വ്യാഴാഴ്ച വനിതാ കമീഷന്‍ അദാലത്ത് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുമ്പോള്‍, കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ അടച്ചുപൂട്ടിയ നിലയിലായിരുന്നു. ഒക്ടോബര്‍ എട്ടിന് ചേരാനിരിക്കുന്ന ജില്ലാ ഉപഭോക്തൃ കൗണ്‍സില്‍ യോഗം മാറ്റിവെച്ചതായി കോണ്‍ഫറന്‍സ് ഹാളിന് പുറത്ത് എഴുതിവെച്ചിട്ടുണ്ട്. എന്നാല്‍, പുതിയ തീയതി എഴുതിയിട്ടില്ല. സെപ്റ്റംബര്‍ 15ന് ഒഴിവുണ്ടെന്നറിഞ്ഞ ശേഷമാണ് ഹാള്‍ ബുക്ക് ചെയ്തതെന്ന് കമീഷനംഗം അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു. എന്നാല്‍, മറ്റൊരു സംഘടന മുന്‍കൂട്ടി ബുക്ക് ചെയ്തതായി 28ന് കലക്ടറേറ്റില്‍നിന്ന് അറിയിപ്പ് ലഭിച്ചു. ഇതില്‍ ദുരൂഹതയുണ്ട്. കേസുകളുമായി ബന്ധപ്പെട്ട അറിയിപ്പ് അയച്ചുകഴിഞ്ഞതിനാല്‍, ഹാള്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് സെപ്റ്റംബര്‍ 29ന് വീണ്ടും ഇ-മെയിലില്‍ കലക്ടര്‍ക്ക് സന്ദേശമയച്ചിരുന്നു. രണ്ടു ദിവസം മുമ്പ് തീയതി വെക്കാത്ത മറുപടി കിട്ടി. ഉപഭോക്തൃ സംരക്ഷണ കൗണ്‍സില്‍ യോഗം ചേരാനുള്ളതിനാല്‍ ഹാള്‍ നല്‍കാനാവില്ളെന്നും മുന്‍കൂട്ടി ബുക്ക് ചെയ്താല്‍തന്നെ അത് റദ്ദുചെയ്യാന്‍ തനിക്ക് അധികാരമുണ്ടെന്നുമായിരുന്നു കലക്ടറുടെ മറുപടി. ബുക്ക് ചെയ്തതായി പറഞ്ഞ ഹാള്‍ അടച്ചിടുകയായിരുന്നു. ജില്ലാ ഭരണകൂടത്തിന്‍െറ ശത്രുതാമനോഭാവത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കും -അഡ്വ. നൂര്‍ബിന പറഞ്ഞു.
Show Full Article
TAGS:
Next Story