Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2015 5:25 PM IST Updated On
date_range 30 Nov 2015 5:25 PM ISTകടല്‍ദുരന്തം: ടോര്‍ച്ചുവെട്ടത്തിലേക്ക് കൈനീട്ടി; മരണമുഖത്തുനിന്ന് ജീവിതത്തിലേക്കും
text_fieldsbookmark_border
ചേമഞ്ചേരി: കണ്ണങ്കടവ് അഴീക്കലില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ടുപേരുടെ മരണത്തിനിടയാക്കിയ കടല്‍ക്ഷോഭത്തില്‍നിന്ന് രക്ഷപ്പെട്ട പരീക്കണ്ടി പ്രേമനും (50) പരീക്കണ്ടിപറമ്പില്‍ മൊയ്തീന്‍കോയക്കും (52) അപകടത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ മരണമുഖത്തുനിന്ന് രക്ഷപ്പെട്ടതിന്‍െറ ആശ്വാസം. രാവിലെ ആറു മണിക്ക് വള്ളമിറക്കിയ സംഘം മത്സ്യബന്ധനത്തിനുശേഷം ഉച്ചയോടെ പുതിയാപ്പ ഹാര്‍ബറിലത്തെി 6000 രൂപക്ക് മത്സ്യം വിറ്റിരുന്നു. വീണ്ടും കടലില്‍ പോയി മത്സ്യമൊന്നും കിട്ടാതെ തിരിച്ചുവരുമ്പോഴാണ് രാത്രി ഏഴുമണിയോടെ ശക്തമായ ഒഴുക്കില്‍പെട്ടത്. വള്ളം മറിഞ്ഞതോടെ ഏഴംഗസംഘം മൂന്നു ഭാഗത്തായി ചിതറിപ്പോയി. പ്രേമനും ഒഡിഷ സ്വദേശികളായ മൂന്നുപേരും അരമണിക്കൂറിലേറെ സമയം ഒന്നിച്ച് കടലില്‍ നീന്തിനിന്നു. രാത്രിയായതിനാല്‍ അപകടം മറ്റ് വള്ളക്കരുടെ ശ്രദ്ധയില്‍പെടാന്‍ സമയമെടുത്തു. അരമണിക്കൂറിനുശേഷമാണ് നാലുപേരെയും എലത്തൂര്‍ സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്. 38 വര്‍ഷമായി കടലില്‍പോകുന്ന പ്രേമന്‍ എട്ടുവര്‍ഷംമുമ്പ് അപകടത്തില്‍പെട്ടിരുന്നു. ബോട്ട് വന്നിടിച്ചതിനെ തുടര്‍ന്ന് തകര്‍ന്ന വള്ളത്തില്‍നിന്ന് പ്രേമനുള്‍പ്പെടെ മൂന്നുപേരെ അപകടത്തിന് കാരണമായ ബോട്ടിലെ ജീവനക്കാര്‍തന്നെ രക്ഷപ്പെടുത്തുകയായിരുന്നു. 35 വര്‍ഷമായി കടല്‍ത്തൊഴിലാളിയായ മൊയ്തീന്‍കോയ ആദ്യമായാണ് അപകടത്തില്‍പെടുന്നത്. കൂട്ടത്തില്‍നിന്ന് ഒറ്റപ്പെട്ടുപോയ മൊയ്തീന്‍കോയയെ പ്രേമനെയും കൂട്ടരെയും രക്ഷപ്പെടുത്തിയ വള്ളക്കാര്‍ കണ്ടിരുന്നില്ല. മുക്കാല്‍മണിക്കൂറോളം ശക്തമായ ഒഴുക്കില്‍ നീന്തിനിന്ന മൊയ്തീന്‍കോയ കൈകാലുകള്‍കുഴഞ്ഞ് കടലിലേക്ക് താഴുന്നതിനിടെയാണ് എലത്തൂരിലെതന്നെ മറ്റൊരു മത്സ്യബന്ധന സംഘത്തിന്‍െറ ശ്രദ്ധയില്‍പെടുന്നത്. തോണിക്കാര്‍ ടോര്‍ച്ചടിച്ച് നോക്കുന്നതിനിടെ അവസാനശ്രമമെന്നോണം മൊയ്തീന്‍കോയ കൈപൊക്കി കാണിക്കുകയായിരുന്നു. അല്‍പനിമിഷങ്ങള്‍കൂടി കഴിഞ്ഞിരുന്നെങ്കില്‍ മരിച്ചവരുടെ കൂട്ടത്തില്‍ താനും പെടുമായിരുന്നെന്ന് പറയുമ്പോള്‍ മൊയ്തീന്‍കോയയുടെ തൊണ്ടയിടറി, കണ്ണുനിറഞ്ഞു. മൊയ്തീന്‍കോയക്ക് തലക്കാണ് പരിക്ക്. പ്രേമന് കാലിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story