Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകനത്ത പോളിങ്ങ്:...

കനത്ത പോളിങ്ങ്: പിന്നിലെ ആവേശം തിരിച്ചറിയാതെ മുന്നണികള്‍

text_fields
bookmark_border

വടകര: അവകാശവാദങ്ങള്‍ക്കിടയിലും കനത്ത പോളിങ്ങിനുപിന്നിലെ ആവേശം തിരിച്ചറിയാതെ മുന്നണികള്‍. പോളിങ് സമയം കഴിഞ്ഞും നഗരസഭയിലെ പല വാര്‍ഡിലും കണ്ട നീണ്ട നിര ആര്‍ക്കൊപ്പമാണെന്ന കാര്യത്തില്‍ മുന്നണി നേതാക്കള്‍ക്ക് ഉത്തരമില്ല. പതിവുശൈലിയിലുള്ള അവകാശവാദം മാത്രമാണ് ഇക്കാര്യത്തിലും നടത്തുന്നത്. 
80ശതമാനത്തോളമാണ് മിക്ക വാര്‍ഡിലെയും പോളിങ്. നഗരസഭയിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതാണ് കനത്ത പോളിങ് നടന്നതിനുപിന്നിലെ ചേതോവികാരമെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. അട്ടിമറി സാധ്യത പ്രചരിപ്പിച്ച യു.ഡി.എഫിന് കനത്ത തിരിച്ചടി നല്‍കാന്‍ ജനങ്ങള്‍ കാണിച്ച ആവേശമാണ് ബൂത്തുകളില്‍ കണ്ടതെന്ന് എല്‍.ഡി.എഫ് അവകാശപ്പെടുന്നു. പൊതുവെ പ്രവചനാതീതം എന്ന നിലയിലാണ് കാര്യങ്ങള്‍. വടകര നഗരസഭയില്‍ 79 ശതമാനമാണ് പോളിങ്. വടകര ബ്ളോക് പഞ്ചായത്തില്‍ 81.3 ശതമാനവും ഒഞ്ചിയം പഞ്ചായത്തില്‍ 82.02 ശതമാനവും രേഖപ്പെടുത്തി. ഏറാമലയില്‍ 80.76, ചോറോട് 81.83,  വില്യാപ്പള്ളിയില്‍ 81.92, മണിയൂരില്‍ 84.09, ആയഞ്ചേരിയില്‍ 81.06, തോടന്നൂര്‍ ബ്ളോക് പഞ്ചായത്ത് 82.5, തിരുവള്ളൂര്‍ 81.5 ശതമാനവുമാണ് രേഖപ്പെടുത്തിയത്. 
ഈ സാഹചര്യത്തില്‍ നേരിയവോട്ടിന്‍െറ ബലത്തിലാവും ജയിച്ച് കയറാനാവുക എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഒഞ്ചിയത്ത് ആര്‍.എം.പി ഭരണം നിലനിര്‍ത്തുമെന്ന നിലയിലാണ് വോട്ടുകള്‍. താഴെ അങ്ങാടിയില്‍ ഇത്തവണ മുസ്ലീം ലീഗിന് പ്രയാസങ്ങള്‍ നേരിടേണ്ടിവരുമെന്നുതന്നെയാണ് വിലയിരുത്തല്‍. ബി.ജെ.പി സാധ്യത പറയുന്ന കുരിയാടി, അറക്കിലാട്, കറുകയില്‍ വാര്‍ഡുകളില്‍ കനത്ത മത്സരമാണ് നടന്നത്. 
എസ്.എന്‍.ഡി.പി വടകരയില്‍ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ളെങ്കിലും ബി.ജെ.പിയുടെ നില ഇത്തവണ മെച്ചപ്പെടുമെന്നാണ് നേതാക്കളുടെ  വാദം.  
യു.ഡി.എഫിന്‍െറ ചെയര്‍മാന്‍ സ്ഥാനാര്‍ഥി അഡ്വ. സി. വത്സലന്‍ മത്സരിച്ച കുളങ്ങരത്തും എല്‍.ഡി.എഫിന്‍െറ ചെയര്‍മാന്‍ സ്ഥാനാര്‍ഥി കരിമ്പന വാര്‍ഡില്‍ മത്സരിക്കുന്ന സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. ശ്രീധരനും കടുത്ത മത്സരമാണ് നേരിട്ടത്. ഇരുവാര്‍ഡിലും വാശിയേറിയ വോട്ടെടുപ്പാണ് നടന്നത്. 
പ്രചാരണ ഘട്ടത്തില്‍ പറഞ്ഞ അവകാശവാദത്തില്‍നിന്നും ഇരുമുന്നണികളും പിന്നോട്ടുപോയിരിക്കയാണ്. 47വാര്‍ഡുകളില്‍ 25സീറ്റ് സ്വന്തമാക്കുമെന്ന് ഇരുമുന്നണിയും അവകാശപ്പെടുന്നു.  ആര്‍.എം.പിക്കും സി.പി.എമ്മിനും അഭിമാനപോരാട്ടം നടന്ന ഒഞ്ചിയത്ത് 10 സീറ്റുനേടുമെന്ന് എല്‍.ഡി.എഫും ആര്‍.എം.പിയും ഒരേപോലെ അവകാശപ്പെടുന്നു. മണിയൂരില്‍ ഇടതുമുന്നണിക്കുള്ള ആത്മവിശ്വാസം യു.ഡി.എഫ് കേന്ദ്രങ്ങളിലില്ല. കുറുന്തോടി വാര്‍ഡില്‍ ആര്‍.എം.പി വലിയ മുന്നേറ്റം നടത്തിയതായാണ് അവകാശപ്പെടുന്നത്. ഇവിടെ ആര്‍.എം.പിക്ക് അനൂകൂല നിലപാട് മുസ്ലീം ലീഗ് സ്വീകരിച്ചതായി സി.പി.എം ആരോപിക്കുന്നു.  ഏറാമല, അഴിയൂര്‍, ചോറോട് പഞ്ചായത്തുകള്‍ യു.ഡി.എഫ് ഉറപ്പിക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ തവണ ജനതാദളിലെ ഒരു വിഭാഗം മുന്നണിക്കൊപ്പമായത് ഗുണം ചെയ്യുമെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut polling
Next Story