Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭിന്നശേഷിക്കാരെ വലച്ച്...

ഭിന്നശേഷിക്കാരെ വലച്ച് സര്‍ക്കാര്‍ ക്യാമ്പ്

text_fields
bookmark_border
കോഴിക്കോട്: കേന്ദ്ര സംസ്ഥാന സാമൂഹികനീതി വകുപ്പിന്‍െറയും ജില്ലാ ഭരണകൂടത്തിന്‍െറയും ആഭിമുഖ്യത്തില്‍ ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കായി നടത്തിയ ക്യാമ്പ് പീഡനമായി. സഹായ ഉപകരണങ്ങള്‍ വേണ്ട ഭിന്നശേഷിക്കാരെ കണ്ടത്തെുന്നതിനും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനും മാനാഞ്ചിറ മോഡല്‍ ബോയ്സ് സ്കൂളില്‍ നടത്തിയ ക്യാമ്പില്‍ ജില്ലയിലെ ആയിരത്തോളം ഭിന്നശേഷിക്കാരാണ് പങ്കെടുത്തത്. രാവിലെ കോര്‍പറേഷനിലുള്ളവരും ഉച്ചക്ക് ചേളന്നൂര്‍ ബ്ളോക്കിലുള്ളവരുമാണ് ക്യാമ്പിനത്തെിയത്. രാവിലെ വന്നവരുടെ മുന്നില്‍ ക്യാമ്പ് നാഥനില്ലാക്കളരിയായിരുന്നു. വന്നവരെ സ്വീകരിക്കാനോ നിര്‍ദേശങ്ങള്‍ നല്‍കാനോ അധികൃതര്‍ ഉണ്ടായിരുന്നില്ല. എന്തുചെയ്യണം, എങ്ങനെചെയ്യണം എന്നൊന്നുമറിയാതെ ആളുകള്‍ സ്കൂളില്‍ തലങ്ങുംവിലങ്ങും നടന്നു. കൈക്കും കാലിനും സ്വാധീനമില്ലാത്തവര്‍ക്കും കിടപ്പിലായവര്‍ക്കും വേണ്ടത്ര സൗകര്യങ്ങളൊരുക്കിയിരുന്നില്ല. മാനസിക വെല്ലുവിളി നേരിടുന്നവരെയും കൊണ്ട് മാതാപിതാക്കള്‍ ഏറെ ബുദ്ധിമുട്ടി. എല്ലാ അവസ്ഥകളിലും കൈകാര്യംചെയ്യാനാകാത്ത ഇത്തരക്കാര്‍ തിക്കുംതിരക്കും നിറഞ്ഞ സ്കൂള്‍ അന്തരീക്ഷത്തില്‍ അസ്വസ്ഥരായിരുന്നു. മാത്രമല്ല ടോക്കണ്‍ സംവിധാനത്തിന് ഒരുക്കിയ സ്ഥലത്തിന് സ്ഥിരതയില്ലാത്തതുമൂലം സുഖമില്ലാത്ത ആളുകളെയും കൊണ്ട് വീട്ടുകാര്‍ സ്കൂള്‍ മുറ്റം മുഴുവന്‍ ഓടിത്തളരുകയായിരുന്നു. അപേക്ഷാഫോറത്തില്‍ ചെവി, കണ്ണ്, അസ്ഥിരോഗം, മാനസികം, പഠനവൈകല്യം എന്നിങ്ങനെ വിഭാഗം തിരിച്ചിരുന്നെങ്കിലും ഓരോവിഭാഗത്തിന്‍െറയും അപേക്ഷ എവിടെ സ്വീകരിക്കുമെന്നോ എവിടെ കൊടുക്കണമെന്നോ അറിയിച്ചില്ല. ഓരോവിഭാഗത്തിന്‍െറയും പരിശോധനാകേന്ദ്രത്തിലേക്ക് സൂചനാബോര്‍ഡ് വെക്കാത്തതും ആളുകളെ വട്ടംകറക്കി. ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ കൊണ്ടുവരാന്‍ പറഞ്ഞിരുന്നെങ്കിലും ക്യാമ്പിലത്തെിയപ്പോഴാണ് രണ്ടു ഫോട്ടോ ആവശ്യമുണ്ടെന്നറിയുന്നത്. ഫോട്ടോക്കായുള്ള ഓട്ടവും രക്ഷിതാക്കളെ വലച്ചു. അപേക്ഷ കൊടുത്ത് ടോക്കണ്‍ വിളിക്കുമെന്ന് കരുതി കാത്തുനിന്നവരെ വിഡ്ഢികളാക്കി ടോക്കണ്‍ ഇല്ലാത്തവരെ പരിശോധനക്ക് വിളിച്ചത് വന്‍ബഹളത്തിനും തര്‍ക്കത്തിനുമിടയാക്കി. ‘മുന്‍വര്‍ഷങ്ങളിലും ഇത്തരം ക്യാമ്പുകള്‍ നടന്നിട്ടുണ്ടെങ്കിലും ഇതുപോലെ വ്യവസ്ഥയില്ലാത്ത ക്യാമ്പ് ഉണ്ടായിട്ടില്ളെന്ന്’ വികലാംഗസമിതി സംസ്ഥാന പ്രസിഡന്‍റ് ബാലന്‍ കാട്ടുങ്ങല്‍ അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്ക് കുടിവെള്ളമോ ഭക്ഷണസൗകര്യമോ ഇല്ലാത്തതും രക്ഷിതാക്കള്‍ക്ക് പ്രയാസമായി. മാത്രമല്ല വാഹന പാര്‍ക്കിങ്ങിന് സൗകര്യമില്ലാത്തതും ക്യാമ്പിലത്തെിയവരെ ബുദ്ധിമുട്ടിലാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story