Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2019 5:00 AM IST Updated On
date_range 7 Sept 2019 5:00 AM ISTപ്രകോപനം തുടരുന്നതിൽ ജോസഫിന് നീരസം; വിട്ടുനിൽക്കാൻ ആലോചന
text_fieldsbookmark_border
തൊടുപുഴ: പാലായിലെ യു.ഡി.എഫ് കൺെവൻഷനിൽ ജോസ് കെ. മാണി വിഭാഗത്തിൻെറ കൂക്കിവിളിയും പിറ്റേന്ന് 'പ്രതിച്ഛായ' വഴിയുണ്ടായ ആക്രമണവും നേരിടേണ്ടി വന്ന പി.ജെ. ജോസഫ് യു.ഡി.എഫ് നേതൃത്വത്തെ തൻെറ അതൃപ്തി അറിയിച്ചു. ഇനിയങ്ങോട്ട് സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് മുന്നണി നേതൃത്വത്തിന് മുന്നിൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കേരള കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായ വഴി ജോസഫിനെ അപകീർത്തിപ്പെടുത്തുന്നതും പരിഹസിക്കുന്നതുമായ ലേഖനം പുറത്തുവിട്ടത്. കൺെവൻഷനിൽ താൻ ഐക്യത്തിൻെറയും സഹകരണത്തിൻെറയും സന്ദേശം നൽകിയതിന് പിന്നാലെ ആക്രമണം തുടരുന്നത് സ്ഥാനാർഥിയുടെ പരാജയം ഉറപ്പിക്കാനാണെന്ന സന്ദേഹവും ജോസഫ് യു.ഡി.എഫ് നേതാക്കളുമായി പങ്കുവെച്ചതായാണ് വിവരം. ഇതാണ് മനോഭാവമെങ്കിൽ ഇനി പാലായിലെ പര്യടനത്തിനില്ലെന്ന് നേതാക്കളെ അറിയിച്ചതായും സൂചനയുണ്ട്. ബാർകോഴ വിവാദത്തിൽ കോൺഗ്രസ് പിന്നിൽനിന്ന് കുത്തിയതിൻെറ വേദനയിലാണ് കെ.എം. മാണി മരിച്ചതെന്ന് എഴുതിപിടിപ്പിച്ച പ്രതിച്ഛായയിൽ വരുന്ന ലേഖനങ്ങളെ അത്തരത്തിലേ കാണുന്നുള്ളൂവെന്നും ഇതിൻെറ പേരിൽ താൻ പ്രകോപിതനാകില്ലെന്നും വ്യക്തമാക്കിയ ജോസഫ് പേക്ഷ, ജോസ് കെ. മാണിയുടെ അപക്വ നിലപാടാണ് മുന്നണിക്ക് തലവേദനയെന്നും അഭിപ്രായപ്പെട്ടു. ചിഹ്നം സംബന്ധിച്ച തൻെറ നിലപാടിലെ അനിവാര്യതയും ഉമ്മൻ ചാണ്ടിയും രമേശും അടക്കം നേതാക്കളുമായി സംസാരിച്ചു. ചെയർമാൻെറ ചുമതലകൾ നിർവഹിക്കുന്നത് വിലക്കിയ കോടതിവിധി നിലനിൽക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയ ജോസഫ്, ചിഹ്നം സംബന്ധിച്ച ജോസ് കെ. മാണിയുടെ നിലപാട് ആത്മാർഥതയില്ലാത്തതായിരുന്നെന്നും ധരിപ്പിച്ചു. കൂക്കിവിളി ജോസ് തന്നെ ആസൂത്രണം ചെയ്തതാണെന്നും ശാന്തരാക്കാൻ ഒരവസരത്തിലും ഇടപെടാതിരുന്നത് ഇതിന് തെളിവാണെന്നും വ്യക്തമാക്കിയ ജോസഫ്, ജോസ് കെ. മാണിയുടെ സമീപനത്തിൽ കടുത്ത നീരസം പ്രകടിപ്പിച്ചു. ജോസ് കെ. മാണിയും കൂട്ടരും തന്നെ പ്രകോപിപ്പിച്ച് പാലായിൽ വോട്ട് കുറക്കാനും സ്ഥാനാർഥിയുടെ വിജയസാധ്യത ഇല്ലാതാക്കാനുമാണ് നീക്കം നടത്തുന്നത്. ഈ സാഹചര്യത്തിൽ അനിവാര്യത ബോധ്യപ്പെടുത്തിയാൽ ഇലക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ട് അറിയിക്കുന്ന സ്ഥലത്തുമാത്രം പ്രചാരണ പരിപാടിയിൽ പങ്കെടുക്കാമെന്ന് ജോസഫ് അറിയിച്ചു. അതെല്ലങ്കിൽ പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കാനാണ് നീക്കമെന്നാണ് സൂചന. അഷ്റഫ് വട്ടപ്പാറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story