Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2019 11:31 PM GMT Updated On
date_range 28 July 2019 11:31 PM GMTകമ്പകക്കാനം കൂട്ടക്കൊലക്കേസിന് ഒരാണ്ട്; കുറ്റപത്രം ഇന്ന് സമർപ്പിക്കും
text_fieldsbookmark_border
തൊടുപുഴ: നാടിനെ നടുക്കിയ കമ്പകക്കാനം കൂട്ടക്കൊലക്കേസിന് തിങ്കളാഴ്ച ഒരുവർഷം തികയുന്നു. കുടുംബത്തിലെ നാലുപേ രെ വീട്ടിനുള്ളിൽ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ തിങ്കളാഴ്ച കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ശാസ്ത്രീയ പരിശോധന ഫലങ്ങളുടെ പിൻബലത്തിലാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 29നായിരുന്നു വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് കൃഷ്ണൻ (54), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെ അടിച്ചും കുത്തിയും കൊലപ്പെടുത്തി വീടിനു സമീപം കുഴിച്ചുമൂടിയ സംഭവം നടന്നത്. രണ്ടു ദിവസത്തിനു ശേഷമാണ് വിവരം പുറംലോകം അറിഞ്ഞത്. കൊലക്ക് ഉപയോഗിച്ച 12 ആയുധങ്ങൾ പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. ഇവയുടെയും മറ്റ് ശാസ്ത്രീയ പരിശോധനകളുടെയും റിപ്പോർട്ട് ലഭിക്കാനുള്ള കാലതാമസമാണ് കുറ്റപത്ര സമർപ്പണം വൈകിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. കൊലപാതകത്തിൻെറ ആസൂത്രകനും കൊല്ലപ്പെട്ട കൃഷ്ണൻെറ ശിഷ്യനുമായ അടിമാലി കൊരങ്ങാട്ടി തേവർകുടിയിൽ അനീഷ്, ഇയാളുടെ സുഹൃത്ത് തൊടുപുഴ കാരിക്കോട് സാലിഭവനിൽ ലിബീഷ് ബാബു, ഇവർക്ക് സഹായം ചെയ്ത തൊടുപുഴ ആനക്കൂട് ചാത്തൻമല ഇലവുങ്കൽ ശ്യാംപ്രസാദ്, മൂവാറ്റുപുഴ വെള്ളൂർക്കുന്ന് പട്ടരുമഠത്തിൽ സനീഷ് എന്നിവരാണ് പ്രതികൾ. കൃഷ്ണൻെറ വീട്ടിൽനിന്ന് സ്വർണവും പണവും മോഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അനീഷും ലിബീഷ് ബാബുവും കൊലപാതകം നടത്തിയെന്നാണ് കേസ്. കൃഷ്ണൻെറ വീട്ടിലെത്തിയ അനീഷും ലിബീഷും ആദ്യം ഇവരുടെ ആടിനെ ഉപദ്രവിച്ചു. ആട് കരയുന്ന ശബ്ദം കേട്ട് കൃഷ്ണൻ പുറത്തിറങ്ങിയപ്പോൾ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തി. തുടർന്ന് സുശീലയെയും മകൾ ആർഷയെയും മാനസിക വെല്ലുവിളി നേരിടുന്ന മകൻ അർജുനനെയും തലക്കടിക്കുകയും വാക്കത്തി ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയുമായിരുന്നു. പിറ്റേന്ന് രാത്രി ആട്ടിൻകൂടിനു സമീപം കുഴിയെടുത്ത് മൃതദേഹങ്ങൾ മൂടി. കൃഷ്ണൻെറ വീട്ടിൽനിന്ന് 20 പവനോളം സ്വർണവും പണവും കവരുകയും ചെയ്തു. പ്രതികളെല്ലാവരും ഇപ്പോൾ ജാമ്യത്തിലാണ്. തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ്, ക്രൈം ഡിറ്റാച്ച്മെൻറ് ഡിവൈ.എസ്.പി ആൻറണി തോമസ് എന്നിവരുടെ നേതൃത്വത്തിൽ ആറ് സി.ഐമാരുൾപ്പെടെ 65 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story