Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:41 AM IST Updated On
date_range 27 Jun 2018 11:41 AM ISTപരിശീലനം പൂർത്തിയായി ജില്ലയിൽ വീട് നിർമാണത്തിന് ഇനി കുടുംബശ്രീയും
text_fieldsbookmark_border
തൊടുപുഴ: സര്‍ക്കാര്‍ ഭവനപദ്ധതിയായ ലൈഫ് മിഷനില്‍ അനുവദിക്കുന്ന വീടുകള്‍ നിര്‍മിക്കാന്‍ ജില്ലയിൽ കുടുംബശ്രീ യൂനിറ്റുകൾ സജ്ജമായി. വീടിെൻറ തറകെട്ടല്‍ മുതല്‍ കോണ്‍ക്രീറ്റിങ് വരെ കുടുംബശ്രീ നിര്‍മാണ യൂനിറ്റുകള്‍തന്നെ ചെയ്യാവുന്നതരത്തിൽ ഇവരെ പരിശീലനം നൽകിയാണ് ജോലിക്ക് സജ്ജമാക്കുന്നത്. പുതിയ വീടുകളുടെ നിര്‍മാണത്തിന് സാധ്യമായിടത്ത് കുടുംബശ്രീ യൂനിറ്റുകളെ െതരഞ്ഞെടുക്കണമെന്ന് നിര്‍ദേശമുണ്ട്. ഇതോടനുബന്ധിച്ച് ഒരു ബ്ലോക്കിൽനിന്ന് 10 പേരടങ്ങുന്ന രണ്ട് ഗ്രൂപ്പുകളെ തെരഞ്ഞെടുക്കാനാണ് തീരുമാനം. ദേവികുളത്ത് രണ്ട് ഗ്രൂപ്പുകളെയും ഇടുക്കി, നെടുങ്കണ്ടം, ഇളംദേശം, തൊടുപുഴ, അടിമാലി എന്നിവിടങ്ങളിൽ ഒരോ ഗ്രൂപ്പിനെ വീതവും തെരഞ്ഞെടുത്ത് കഴിഞ്ഞതായി കുടുംബശ്രീ ജില്ല ഒാഫിസർ പറഞ്ഞു. ഗ്രൂപ്പിൽ ഒന്നോ രണ്ടോ പുരുഷന്മാരെയും ഉൾപ്പെടുത്താം. താൽപര്യമുള്ളവർ അതത് സി.ഡി.എസുകളിൽ റിപ്പോർട്ട് ചെയ്താൽ പരിശീലനം നൽകി ജോലിക്ക് പ്രാപ്തരാക്കും. ഇതു കൂടാതെ വീടിനാവശ്യമായ സിമൻറുകട്ടകള്‍ നിര്‍മിക്കാനും യൂനിറ്റുകള്‍ സജ്ജമാകുന്നുണ്ട്. നെടുങ്കണ്ടത്താണ് ആദ്യ ഗ്രൂപ്പിനെ തെരഞ്ഞെടുത്തിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് സിമൻറുകട്ടകള്‍ നിര്‍മിക്കുക. ജില്ലയിൽ കുടുംബശ്രീ മുഖാന്തരം ആരംഭിക്കുന്ന കെട്ടിട നിർമാണ യൂനിറ്റിലേക്ക് അംഗങ്ങളെ പരിശീലനത്തിനായി ക്ഷണിക്കുന്നു. വിദഗ്ധ പരിശീലന ഏജൻസി മുഖാന്തരം 45 ദിവസത്തെ സ്െറ്റെപൻഡോട് കൂടിയ സൗജന്യ പരിശീലനം ഉദ്യോഗാർഥികൾ പൂർത്തിയാക്കിയിരുന്നു. പരിശീലനം പൂർത്തിയാക്കുന്ന യൂനിറ്റുകളെ ജില്ല മിഷൻ ഇടപെട്ട് വിവിധ സർക്കാർ ഭവന നിർമാണ പദ്ധതികളിൽ ഉൾപ്പെടുത്തും. നിലവിൽ ധാരാളം കുടുംബശ്രീ അംഗങ്ങൾ നിർമാണ മേഖലയിൽ വിവിധ തൊഴിലുകൾ ചെയ്യുന്നുണ്ട്. എന്നാൽ, ഇവർ ഒരുമിച്ചേറ്റെടുത്ത് ചെയ്യുന്ന തരത്തിലേക്കിത് മാറും. തദ്ദേശ ഭരണ സ്ഥാപനങ്ങൾ അഞ്ചുലക്ഷം രൂപയിൽ താഴെയുള്ള നിർമാണങ്ങൾ, പട്ടികവർഗ വികസന വകുപ്പിെൻറ ഭവന നിർമാണ പദ്ധതികൾ തുടങ്ങിയവ ടെൻഡറുകളില്ലാതെ ഭാവിയിൽ നിർമാണ സംഘങ്ങളെ ഏൽപിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തൊടുപുഴയടക്കമുള്ള മുനിസിപ്പാലിറ്റിയിൽ യൂനിറ്റ് ഇതുവരെ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലന്നും അംഗങ്ങൾ എത്തുന്ന മുറക്ക് നടപടികൾ പൂർത്തീകരിച്ച് ഇവിടെയും ഗ്രൂപ്പുകൾ ഉണ്ടാകുമെന്ന് കുടുംബശ്രീ അധികൃതർ വ്യക്തമാക്കി. ആദിവാസി കോളനികൾ പനി ഭീതിയിൽ * ദേവികുളം താലൂക്കിൽ ഒരാഴ്ചക്കിടെ രണ്ട് മരണം അടിമാലി: മഴ ശക്തമായതോടെ ജില്ലയിലെ ആദിവാസി കോളനികൾ പനി ഭീതിയിൽ. പനി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത ദേവികുളം താലൂക്കിൽ രണ്ട് ആദിവാസിയും ഒരു 13കാരനുമാണ് മരിച്ചത്. ഇടമലക്കുടി, കുറത്തിക്കുടി പോലുള്ള അവികസിത ആദിവാസി സങ്കേതങ്ങളുടെ സ്ഥിതി ദയനീയവുമാണ്. കാലവർഷം മൂലമുള്ള കെടുതികളും വന്യമൃഗ ശല്യത്തിനും പുറമെ പകർച്ചപ്പനിയും പടരുന്നത് ആദിവാസികളെ ആശങ്കയിലാക്കുന്നു. പലയിടങ്ങളും കനത്ത മഴയിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇത്തരം പ്രദേശങ്ങളിൽ നേരിട്ടും രേഖാമൂലവും അറിയിച്ചാൽപോലും പ്രതിരോധ പ്രവർത്തങ്ങൾ നടത്തുന്നില്ലെന്നും പരാതിയുണ്ട്. മറയൂർ, ചിന്നക്കനാൽ, വട്ടവട, മാങ്കുളം, കാന്തലൂർ, ഇടമലക്കുടി പഞ്ചയത്തുകളിലെ അവസ്ഥ ഏറെ ഗുരുതരമാണ്. പകർച്ചപ്പനിക്ക് പുറമെ മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, ഡെങ്കി മുതലായ രോഗങ്ങളാണ് കൂടുതലും. പനി വ്യാപകമായിട്ടും ആരോഗ്യ വകുപ്പ് വേണ്ടത്ര ജാഗ്രത കാണിച്ചിട്ടിെല്ലന്ന വിമർശനവും നാട്ടുകാർക്കിടയിലുണ്ട്. ഇടമലക്കുടി പഞ്ചായത്തിൽ ശുചിത്വ സമിതി ഉണ്ടെങ്കിലും കാര്യമായ പ്രവർത്തനം നടക്കുന്നില്ല. കാലവർഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ ജാഗ്രത നിർദേശം നൽകണമെന്ന് നിർദേശമുണ്ടായിട്ടും സർക്കാർ സംവിധാനമൊന്നും പ്രവർത്തിക്കാത്ത ഏക പഞ്ചായത്തും ഇടമലക്കുടി മാത്രം. പനി മൂലം എട്ട് ആദിവാസികൾ ഇവിടെ അവശനിലയിലുണ്ടെന്ന് കുടിയിലുള്ളവർ തന്നെ പറയുന്നു. എന്നാൽ, ആദിവാസി മേഖലയിൽ കൂടുതൽ പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത് അടിമാലി പഞ്ചായത്തിലാണ്. 28 ആദിവാസി സങ്കേതങ്ങളുള്ള അടിമാലി പഞ്ചായത്തിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആദിവാസികളുള്ളത്. ആരോഗ്യ ശുചിത്വ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ട ഹെൽത്ത് ഇൻസ്പെക്ടറുടെ തസ്തിക അടിമാലി ഗ്രാമപഞ്ചായത്തിൽ ഒഴിഞ്ഞുകിടന്നിട്ട് മാസങ്ങൾ ഏറെയായിട്ടും നിയമനം ഉണ്ടായിട്ടില്ല. മൂന്ന് ഹെൽത്ത് ഇൻസ്പെക്ടർ വേണമെങ്കിലും മറ്റൊരു പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർക്കാണ് വിസ്തൃതമായ അടിമാലി പഞ്ചായത്തിലെ ചുമതല. ഇത് പ്രതിരോധ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ദേവിയാർ കോളനി, വട്ടവട, മാങ്കുളം, വെള്ളത്തൂവൽ, കൊന്നത്തടി, ദേവികുളം, കാന്തലൂർ, ചിന്നക്കനാൽ എന്നവിടങ്ങളിൽ പനി ബാധിച്ചെത്തുന്നവർക്ക് കൂടുതൽ ലാബ് പരിശോധന വേണ്ടി വന്നാൽ സ്വകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ചിത്തിരപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ലാബോറട്ടറിയും അതിനു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഉണ്ടെങ്കിലും ടെക്നീഷ്യൻ മാത്രമില്ല. പകർച്ചവ്യാധികളും മഴക്കാല രോഗങ്ങളും പടരുമ്പോഴും െപ്രെമറി ഹെൽത്ത് സെൻററിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പനി ബാധിച്ച് പ്രതിദിനം ജില്ലയിലെ വിവിധ ആശുപത്രികളിലായി 700ലേറെ പേരാണ് എത്തുന്നത്. പനി ബാധിച്ച് ഒരാഴ്ചക്കിടെ ജില്ലയിൽ നാലുപേർ മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story