Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:14 AM IST Updated On
date_range 22 Jun 2018 11:14 AM ISTകർഷകരുടെ ശബ്ദമായി വളർന്നു; വെട്ടിപ്പുകേസിൽ കുടുങ്ങി
text_fieldsbookmark_border
ആലപ്പുഴ: ഒരു പേരും ഒരു പ്രസ്ഥാനവും ഒരു സാമ്രാജ്യവും. അതായിരുന്നു ഫാ. തോമസ് പീലിയാനിക്കലും കുട്ടനാട് വികസന സമിതിയും കുട്ടനാടും. കർഷകരുടെ നാവായും ശബ്ദമായും രണ്ട് പതിറ്റാണ്ടോളം സജീവമായിനിന്ന ഒരു പ്രസ്ഥാനത്തിെൻറ തകർച്ചയാണ് കാർഷിക വായ്പ വെട്ടിപ്പുകേസിൽ ഫാ. തോമസ് പീലിയാനിക്കലിെൻറ അറസ്റ്റോടെ ഉണ്ടായത്. കുട്ടനാട് വികസന സമിതി കൈവെക്കാത്ത പ്രശ്നങ്ങളില്ലായിരുന്നു. കുടിവെള്ളം മുതൽ നെല്ലിെൻറ വിലയുടെ കാര്യത്തിൽവരെ ഇടപെട്ടു. നിരവധി കാർഷിക പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. കർഷകന് ഏതുനേരവും പരാതിയും പരിഹാരവും കണ്ടെത്താനുള്ള കേന്ദ്രമായിരുന്നു മാമ്പുഴക്കരിയിലെ വികസന സമിതി ആസ്ഥാനം. ഒരുതരത്തിലുള്ള കാപട്യങ്ങളും ഫാദറിൽനിന്ന് കർഷകർ പ്രതീക്ഷിച്ചതുമില്ല. അത്രമാത്രം ഇഷ്ടവും വിശ്വാസവുമായിരുന്നു അവർക്ക്. രാപകൽ വ്യത്യാസമില്ലാതെ കർഷകരുടെ മാത്രമല്ല, കുട്ടനാടിെൻറ ആകെ കാര്യങ്ങൾക്ക് അദ്ദേഹം ഒാടിനടന്നു. മന്ത്രി ആസ്ഥാനങ്ങളിൽ മാത്രമല്ല, കാർഷിക ശാസ്ത്രജ്ഞരുടെ മുന്നിലും കുട്ടനാടിെൻറ പരിദേവനം മുഴക്കിയത് ഏറെക്കാലമായി ഫാദറായിരുന്നു. എന്നാൽ, ഇതിനിടയിൽ വന്നുപെട്ട സാമ്പത്തിക തിരിമറിയോടെ തോമസ് പീലിയാനിക്കലിനെക്കുറിച്ചുള്ള വിശ്വാസം പതിരായി. ഞെട്ടലോടെയാണ് കുട്ടനാട്ടുകാർ ആ വാർത്ത കേട്ടത്. ഫാദർ ഒരിക്കലും അത്തരം ചതി ചെയ്യില്ലെന്ന് വിശ്വസിക്കുന്നവർ ഇന്നും ഏറെയുണ്ട്. എന്നാൽ, മന്ത്രി ജി. സുധാകരനെപ്പോലുള്ളവർ ഫാദറിെൻറ അനാവശ്യ ഇടപെടലുകൾക്കെതിരെ തുറന്ന വിമർശനം ഉയർത്തി. പദവിക്ക് ചേരാത്ത നിക്ഷിപ്ത താൽപര്യങ്ങൾ ഫാദർ പുലർത്തുന്നുവെന്നായിരുന്നു സുധാകരെൻറ കുറ്റപ്പെടുത്തൽ. ഇപ്പോഴത്തെ തട്ടിപ്പുകേസിൽ താൻ നിരപരാധിയാണെന്നും ചിലർ ചേർന്ന് കുടുക്കിയതാണെന്നും തോമസ് പീലിയാനിക്കൽ പറയുന്നുണ്ട്. വികസന സമിതിയുടെ ആസ്ഥാനത്ത് നിരന്തരം വന്നുപോയിരുന്ന കർഷകർക്ക് നിരാശയുണ്ടാക്കുന്ന തരത്തിലുള്ള കേസ് ആയതിനാൽ ഫാദറിനെ സംശയിക്കുന്നവരും ഏറെയുണ്ട്. കാവാലം സ്വദേശി കൊണ്ടകശ്ശേരി ഷാജിയുടെ പരാതിയെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്. ഷാജിയും സമീപവാസികളായ ആറുപേരും ചേര്‍ന്ന് അഞ്ചുലക്ഷം രൂപയുടെ വായ്പ എടുത്തെന്ന് കാട്ടി ആലപ്പുഴ കനറ ബാങ്ക് ബോട്ടുജെട്ടി ശാഖയില്‍നിന്ന് ഷാജിക്ക് നോട്ടീസ് കിട്ടി. അത്തരത്തിൽ ഒരു വായ്പയെക്കുറിച്ച് ഷാജിക്ക് അറിവില്ലായിരുന്നു. ബാങ്കിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് അറിയുന്നത്. തുടർന്ന് സമാന സ്വഭാവത്തിൽ തട്ടിപ്പിനിരയായ നിരവധിപേർ രംഗത്തുവന്നു. കുട്ടനാട്ടിൽ പലയിടത്ത് പല പേരിലുള്ള സ്വയംസഹായ സംഘങ്ങളുടെയും ഗ്രൂപ്പുകളുടെയും പേരിൽ ബാങ്കുകളിൽനിന്ന് ലക്ഷങ്ങളുടെ വായ്പ തരപ്പെടുത്താൻ തോമസ് പീലിയാനിക്കൽ ശിപാർശ നടത്തിയെന്നാണ് കേസ്. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും എൻ.സി.പി നേതാവുമായ റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഒാഫിസ് ജീവനക്കാരി ത്രേസ്യാമ്മ എന്നിവരടക്കം കേസിൽ ആറ് പ്രതികളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story