Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2018 5:44 AM GMT Updated On
date_range 16 July 2018 5:44 AM GMTകുഞ്ഞൻപിള്ള കൊലപാതകം: അയൽക്കാർ അറസ്റ്റിൽ, കാരണം മുൻവൈരാഗ്യം
text_fieldsbookmark_border
അടിമാലി: ഇരുമ്പുപാലം പതിനാലാംമൈൽ പെരുണൂച്ചാൽ കൊച്ചുവീട്ടിൽ കുഞ്ഞൻപിള്ളയെ (60) കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനാലാംമൈൽ പെരുണൂച്ചാൽ മഠത്തിൽ വിഷ്ണു (23), പിതാവ് വിനോദ് (53), വിനോദിെൻറ മകളുടെ ഭർത്താവ് പൊട്ടക്കൽ വിഷ്ണു (ചിക്കു -27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മേയ് 12ന് വായ്ക്കലാംകണ്ടത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് കുഞ്ഞൻപിള്ളയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്ത് വേർപെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ മാരകമായ 27 മുറിവുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: മകനും വിനോദിെൻറ കുടുംബവുമായുണ്ടായ കേസ് ഒത്തുതീർപ്പാക്കാൻ പിതാവ് കുഞ്ഞൻപിള്ളയുമായുണ്ടാക്കിയ ധാരണ നടപ്പാക്കാൻ കൂട്ടാക്കാതിരുന്നതും സമൂഹത്തിൽ മാനക്കേടുണ്ടാക്കുംവിധം പ്രചാരണം നടത്തുകയും ചെയ്തതിെൻറ ൈവരാഗ്യത്തിലാണ് കൊലപാതകമെന്നാണ് പ്രതികളുടെ മൊഴി. ഇരുകുടുംബങ്ങളും തമ്മിൽ കടുത്ത വൈരാഗ്യത്തിലായി. സംഭവത്തിന് ഒരുമാസം മുമ്പ് പറഞ്ഞ വാക്ക് പാലിക്കാൻ കുഞ്ഞൻപിള്ളയോട് ഇവർ ആവശ്യപ്പെട്ടു. എന്നാൽ, കുഞ്ഞൻപിള്ള ഒഴിഞ്ഞുമാറി. ഇതോടെ ഇയാളെ വകവരുത്താൻ തീരുമാനിച്ചു. മൂന്നുതവണ പരാജയപ്പെട്ട കൊലപാതകമാണ് മേയ് 12ന് പ്രതികൾ ആസൂത്രിതമായി നടപ്പാക്കിയത്. രാവിലെ ഏഴിന് കുഞ്ഞൻപിള്ള വീട്ടിൽനിന്ന് ഇറങ്ങി ഇരുമ്പുപാലത്തേക്ക് പോകുന്നത് കണ്ട ഇവർ മൂവരും പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് വെട്ടിക്കൊല്ലുകയുമായിരുന്നു. വെട്ടുകൊണ്ട കുഞ്ഞൻപിള്ള 50 മീറ്ററോളം ഒാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് വെട്ടിവീഴ്ത്തി. മരിച്ചെന്ന് ഉറപ്പാക്കിയിട്ടും പകതീരാതെ തുരുതുര െവട്ടിയതാണ് 27 മുറിവ് ശരീരത്തിലുണ്ടാകാൻ കാരണം. മൂവരും വെവ്വേറെ ആയുധങ്ങളുമായാണ് കുഞ്ഞൻപിള്ളയെ പിന്തുടർന്നത്. ഇതിന് ശേഷം വീട്ടിലെത്തി കുളിക്കുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്തു. തുടർന്ന് മറ്റൊരു അയൽവാസിയുടെ വീട് മേയാൻ പോയി. എന്നാൽ, ഇവർ പുറത്ത് പ്രചരിപ്പിച്ചത് ഈറ്റവെട്ടാൻ കാട്ടിൽ പോയെന്നാണ്. അന്വേഷണത്തിൽ ഇത് കളവാണെന്ന് തെളിഞ്ഞു. പിറ്റേന്ന് സംഭവം പുറത്തറിഞ്ഞതോടെ ഇവർ വീട്ടിൽനിന്ന് മാറി താമസിച്ചു. കുടുംബങ്ങൾ തമ്മിലുണ്ടായിരുന്ന അകൽച്ച മൂലമാണ് മാറിതാമസമെന്ന് കരുതി അവഗണിച്ചതാണ് കേസ് തെളിയാൻ താമസം നേരിട്ടത്. ആദ്യഘട്ടത്തിൽ കുഞ്ഞൻപിള്ളയുടെ ഉറ്റ ബന്ധുക്കളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ആയിരത്തിലേറെ പേരെ ചോദ്യം ചെയ്തെങ്കിലും കേസ് തെളിയിക്കാനായില്ല. ഇതോടെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുകയും പൊലീസിനെതിരെ പ്രത്യക്ഷ സമരം ആരംഭിക്കുകയും ചെയ്തു. പൊലീസ് സ്ഥാപിച്ച പരാതിപ്പെട്ടിയിൽനിന്ന് ലഭിച്ച സൂചനകൾ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഒടുവിൽ പ്രതികൾ പിടിയിലായത്. ശനിയാഴ്ച ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും വിശദമായ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിക്കുകയുമായിരുന്നു. സൈബർസെല്ലിെൻറ സഹായവും പൊലീസ് തേടിയിരുന്നു. മൂന്നാർ ഡിവൈ.എസ്.പി ഡി.ബി. സുനീഷ് ബാബു, അടിമാലി സി.ഐ പി.കെ. സാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story