Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2018 11:00 AM IST Updated On
date_range 10 July 2018 11:00 AM ISTമികച്ച മത്സ്യകര്‍ഷകർക്കുള്ള അവാര്‍ഡ് ഇന്ന് സമ്മാനിക്കും
text_fieldsbookmark_border
പത്തനംതിട്ട: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രദീപ് വലയിലാക്കിയത് ഫിഷറീസ് വകുപ്പിെൻറ മികച്ച മത്സ്യകര്‍ഷകന്‍ അവാര്‍ഡ്. ദേശീയ മത്സ്യകര്‍ഷക ദിനാഘോഷത്തോട് അനുബന്ധിച്ച് ഫിഷറീസ് വകുപ്പ് നല്‍കുന്ന അവാര്‍ഡിനാണ് പ്രദീപ് അര്‍ഹനായത്. പത്തനംതിട്ട കടപ്ര വളഞ്ഞവട്ടം സ്വദേശിയാണ് 51കാരനായ പ്രദീപ് ജേക്കബ് അലക്‌സാണ്ടര്‍. ചൊവ്വാഴ്ച കൊല്ലം സി.എസ്.ഐ കണ്‍വെന്‍ഷന്‍ സെൻററില്‍ നടക്കുന്ന ദേശീയ മത്സ്യകര്‍ഷക ദിനാഘോഷത്തില്‍ പ്രദീപ് ജേക്കബ് അലക്‌സാണ്ടറിന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അവാര്‍ഡ് സമ്മാനിക്കും. ചെറുപ്പം മുതല്‍തന്നെ മത്സ്യം വളര്‍ത്തലില്‍ പ്രദീപിന് താൽപര്യമുണ്ടായിരുെന്നങ്കിലും ജീവിതം കരുപ്പിടിപ്പിക്കാന്‍ സൗദിയിലേക്ക് പോകേണ്ടി വന്നപ്പോള്‍ അത് ഉപേക്ഷിക്കേണ്ടി വന്നു. 2013ല്‍ സൗദിയില്‍ ജോലി അവസാനിപ്പിച്ച് തിരിച്ചെത്തിയപ്പോഴും മത്സ്യം വളര്‍ത്തല്‍ എന്ന ആഗ്രഹം പ്രദീപിനെ വിട്ടുപോയില്ല. അങ്ങനെയാണ് പൂര്‍ണമായും മത്സ്യകൃഷിയിലേക്ക് തിരിയുന്നത്. പോളയും പായലും നിറഞ്ഞ് വീടിനോട് ചേര്‍ന്ന പഴയകുളം വൃത്തിയാക്കി വശങ്ങളില്‍ കല്ലുകെട്ടി മീന്‍ കുഞ്ഞുങ്ങളെ വളര്‍ത്തി. ആദ്യമൊക്കെ വിനോദം മാത്രമായിരുന്ന കൃഷിയിലൂടെ ലാഭമുണ്ടായി തുടങ്ങിയപ്പോഴാണ് ഇതിനെ മികച്ച ഒരു വരുമാനമാര്‍ഗമാക്കി പ്രദീപ് മാറ്റിയത്. കാര്‍പ്പ്, തിലോപ്പിയ, രോഹു, കട്‌ല, ഗ്രാസ്‌കാര്‍പ്പ്, മൃഗാല്‍ തുടങ്ങിയ മീനുകളാണ് കൃഷിയിലേറെയും. പൂര്‍ണ വളര്‍ച്ചയെത്താന്‍ അഞ്ച് വര്‍ഷമെടുക്കുമെങ്കിലും ആറുമാസം കഴിയുമ്പോള്‍ മുതല്‍ ഇവയെ വില്‍ക്കാന്‍ സാധിക്കും. മറ്റേത് കൃഷിയില്‍നിന്നും ഉണ്ടാകുന്നതിനേക്കാള്‍ ലാഭം മത്സ്യകൃഷിയിലൂടെ ഉണ്ടാകുമെന്ന് പ്രദീപ് പറയുന്നു. തവിട്, പിണ്ണാക്ക് എന്നിവയാണ് മത്സ്യങ്ങള്‍ക്ക് പ്രധാനമായും നല്‍കുന്ന തീറ്റ. ഫിഷ് ഫീഡും ഇതിനൊപ്പം നല്‍കുന്നു. ഗള്‍ഫ് ജോലിയേക്കാളും മനസ്സിന് സംതൃപ്തിയും സന്തോഷവും നല്‍കുന്നത് മത്സ്യകൃഷിയാണെന്ന്് പ്രദീപ് പറഞ്ഞു. മത്സ്യകൃഷിക്കൊപ്പം പുരയിടത്തില്‍ സ്വന്തമായി പച്ചക്കറിത്തോട്ടവും പ്രദീപിനുണ്ട്. 2014-15ല്‍ ജില്ലയിലെ മികച്ച മത്സ്യകര്‍ഷകനുള്ള അവാര്‍ഡും തിരുവല്ല ബ്ലോക്കിലെ സമ്മിശ്രകൃഷിക്കുള്ള ആത്മ അവാര്‍ഡും ഇതിന് പ്രദീപിന് ലഭിച്ചു. മത്സ്യകൃഷിക്കൊപ്പം ഇനി അലങ്കാര മത്സ്യങ്ങളുടെ കൃഷിയും ആരംഭിക്കണമെന്നാണ് പ്രദീപിെൻറ ആഗ്രഹം. എല്ലാത്തിനും പിന്തുണയുമായി ഭാര്യ ബിന്ദുവും മക്കള്‍ രഞ്ജിത്തും രേഷ്മയുമുണ്ട്. സോളാര്‍ വൈദ്യുതി പദ്ധതിക്ക് ഇരവിപേരൂരില്‍ തുടക്കം പത്തനംതിട്ട: സോളാര്‍ വൈദ്യുതി സ്വന്തമായി ഉൽപാദിപ്പിക്കാനുള്ള ഇരവിപേരൂര്‍ പഞ്ചായത്തിെൻറ പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത അനില്‍കുമാര്‍ വള്ളംകുളം ഗ്രാമവിജ്ഞാന കേന്ദ്രത്തില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എന്‍. രാജീവ് അധ്യക്ഷത വഹിച്ചു. റൂഫ് ടോപ് സോളാര്‍ എനര്‍ജി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ഖാസിം കെ.എസ്.ഇ.ബിയുടെ സൗരോര്‍ജ പദ്ധതികള്‍ വിശദീകരിച്ചു. അനര്‍ട്ട് ഡയറക്ടര്‍ ഹരികുമാര്‍ വിവിധ സോളാര്‍ പാനല്‍ സിസ്റ്റങ്ങളെക്കുറിച്ചും ഗുണഫലങ്ങളെക്കുറിച്ചും സംസാരിച്ചു. നിക്ഷേപക കമ്പനി പ്രതിനിധികളും പങ്കെടുത്തു. 50 കോടി രൂപയുടെ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്തിലുള്ള 2000 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകളുെടയോ സ്ഥാപനങ്ങളുെടയോ മുകളില്‍ നിക്ഷേപക കമ്പനി സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉൽപാദനം നടത്തും. ഇതിലൂടെ വീടിനോ സ്ഥാപനത്തിനോ വൈദ്യുതി തടസ്സമില്ലാതെ ലഭിക്കും. ബാക്കി വരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് വില്‍ക്കാനാണ് പദ്ധതി. ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ ആനുപാതിക വിഹിതമായിരിക്കും കെട്ടിട ഉടമക്ക് ലഭിക്കുക. പഞ്ചായത്ത് സെക്രട്ടറി സുജാകുമാരി, അനര്‍ട്ട് പ്രോഗ്രാം ഓഫിസര്‍ ചന്ദ്രബോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പത്തനംതിട്ട: പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 2017 ഡിസംബറില്‍ നടത്തിയ കെ-ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് ജില്ല വിദ്യാഭ്യാസ ഓഫിസില്‍ എത്തിയിട്ടുണ്ട്. വിജയികള്‍ ഹാള്‍ടിക്കറ്റ് ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം. ശബരിമല തീര്‍ഥാടനം: പൊലീസിെൻറ ആദ്യഘട്ട സുരക്ഷ പരിശോധന പൂര്‍ത്തിയായി പത്തനംതിട്ട: അടുത്ത ശബരിമല തീര്‍ഥാടനകാലത്ത് സുരക്ഷ ഉറപ്പുവരുത്താൻ പൊലീസിെൻറ ആദ്യഘട്ട പരിശോധന ജില്ല പോലീസ് മേധാവി ടി. നാരായണെൻറ നേതൃത്വത്തില്‍ പൂര്‍ത്തിയായി. ജൂലൈ മൂന്ന്, ഏഴ് തീയതികളിലാണ് ളാഹ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തിയത്. അപകടരഹിതമായ യാത്രക്കും സുഗമമായ ദര്‍ശനത്തിനും തീര്‍ഥാടകരെ സഹായിക്കത്തവിധമുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് പൊലീസ് മുന്‍ഗണന നല്‍കുന്നത്. തീര്‍ഥാടകര്‍ കൂടുതലായി ഒത്തുകൂടുന്ന സ്ഥലങ്ങള്‍, പാര്‍ക്കിങ് ഗ്രൗണ്ടുകള്‍, മകരജ്യോതി ദര്‍ശനത്തിനുള്ള പോയൻറുകള്‍ എന്നിവിടങ്ങളിലെ നിലവിലുള്ള സുരക്ഷ ക്രമീകരണങ്ങള്‍ പൊലീസ് സംഘം വിലയിരുത്തി അധികമായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെപ്പറ്റി വിശദ റിപ്പോര്‍ട്ട് തയാറാക്കി. ഈ റിപ്പോര്‍ട്ട് അടിയന്തര നടപടിക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും മറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഉടന്‍ നല്‍കും. മരക്കൂട്ടെത്ത ക്യൂ കോംപ്ലക്‌സില്‍ തീര്‍ഥാടകരെ നിയന്ത്രിക്കാന്‍ കഴിയുംവിധം വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിശദമായ ശിപാര്‍ശ പൊലീസ് തയാറാക്കി തുടങ്ങി. സന്നിധാനത്ത് വടക്കേനടയിലുള്ള തിരക്ക് നിയന്ത്രിക്കാൻ പുതിയ ഫ്ലൈ ഓവര്‍ നിര്‍മിക്കാനുള്ള ശിപാര്‍ശ ദേവസ്വം ബോര്‍ഡിന് നല്‍കി. ഈ വര്‍ഷത്തെ മകരവിളക്ക് തീര്‍ഥാടനകാലം തീര്‍ഥാടക സൗഹൃദമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് പൊലീസ് നേരത്തേതന്നെ ആരംഭിച്ചിട്ടുള്ളത്. ആദ്യഘട്ട പരിശോധനയില്‍ ജില്ല പൊലീസ് മേധാവിക്കൊപ്പം ഡിവൈ.എസ്.പിമാരായ എസ്. റഫീഖ്, കെ.എ. വിദ്യാധരന്‍, എ.ആര്‍ ക്യാമ്പ് അസി. കമാന്‍ഡൻറ് കെ. സുരേഷ്, പമ്പ സി.ഐ കെ.എസ്. വിജയന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പെങ്കടുത്തു. സിറ്റിങ് മാറ്റി പത്തനംതിട്ട: നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി ബുധനാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന യോഗവും തുടര്‍ന്ന് നടത്താനിരുന്ന സന്ദര്‍ശനവും മാറ്റി. ഐ.ടി.ഐ പ്രവേശനം പത്തനംതിട്ട: ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐയില്‍ 2018ലെ അഡ്മിഷന് പരിഗണിക്കാൻ ഈ മാസം 12ന് രാവിലെ ഒമ്പതിന് ഐ.ടി.ഐയില്‍ നടക്കുന്ന കൗണ്‍സലിങ്ങില്‍ പങ്കെടുക്കണം. പങ്കെടുക്കാത്തവരെ പിന്നീട് പരിഗണിക്കില്ല. ഫോണ്‍: 0468 2258710.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story