Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2018 5:38 AM GMT Updated On
date_range 20 Feb 2018 5:38 AM GMTഇടുക്കിയെ ബാലസൗഹൃദ പദവിയിലെത്തിക്കാനുള്ള നടപടികൾക്ക് തുടക്കം
text_fieldsbookmark_border
തൊടുപുഴ: ജില്ലയെ ബാലസൗഹൃദ പദവിയിലെത്തിക്കാനുള്ള നടപടികൾക്ക് തുടക്കം. കുട്ടികളുടെ ഗ്രാമസഭകളില്‍നിന്ന് ലഭ്യമാകുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ഉള്‍പ്പെടുത്തിയായിരിക്കും വരുംവര്‍ഷത്തിലെ കുട്ടികളുടെ മേഖലയിലെ പദ്ധതി രൂപവത്കരണം. കുട്ടികളുടെ അതിജീവനം, സംരക്ഷണം, വികസന പങ്കാളിത്തം എന്നീ മേഖലകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും പദ്ധതി. കുട്ടികള്‍ക്കുവേണ്ടി കുട്ടികള്‍തന്നെ രൂപപ്പെടുത്തുന്ന പദ്ധതികള്‍ക്കായിരിക്കും മുന്‍ഗണന. കുട്ടികളിലെ വായനശീലം വളര്‍ത്താനും മത്സര പരീക്ഷകളെ നേരിടാൻ പ്രാപ്തരാക്കാനും ഓരോ പഞ്ചായത്തിലെയും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കുമാരി ക്ലബുകള്‍ക്ക് മിനി റഫറന്‍സ് ലൈബ്രറി, പോഷണ വൈകല്യമുള്ള കുട്ടികള്‍ക്ക് ചികിത്സാധിഷ്ഠിത പരിചരണം ഉറപ്പാക്കാന്‍ പോഷണ ന്യൂനത തിട്ടപ്പെടുത്തുന്ന സ്റ്റഡിയോ മീറ്റര്‍ വിതരണം എന്നീ രണ്ട് പദ്ധതികളും വിഭാവനം ചെയ്യും. ഇടുക്കി ജില്ലയെ ബാലസൗഹൃദ പദവിയിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ല ആസൂത്രണ സമിതിയുടെയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ലോക്കൽ അഡ്മിനിസ്ട്രേഷെൻറയും (കില) ആഭിമുഖ്യത്തിൽ ശിൽപശാല നടത്തി. കലക്ടർ ജി.ആർ. ഗോകുൽ ശിൽപശാല ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. ഹരി അധ്യക്ഷത വഹിച്ചു. ബാലസൗഹൃദ തദ്ദേശഭരണം എന്ന വിഷയത്തിൽ കില ഫാക്കൽറ്റി ഭാസ്കരൻ പള്ളിക്കരയും വിവരശേഖരണത്തിൽ കെ.ജി. സജീവ് (മുൻ ജില്ല പ്ലാനിങ് ഓഫിസർ), തുടർപ്രവർത്തനം കെ.ജെ. കോശി (മുൻ ഡെപ്യൂട്ടി ജില്ല പ്ലാനിങ് ഓഫിസർ) എന്നിവർ ക്ലാസ് എടുത്തു. അതിജീവനം, വികസനം, സംരക്ഷണം, പങ്കാളിത്തം എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് പൂർണ പിന്തുണ നൽകി മാത്രമേ ബാലസൗഹൃദ ജില്ലയെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കൂവെന്ന് ശിൽപശാലയിൽ വിദഗ്ധർ ചൂണ്ടിക്കാട്ടി. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ രാജശേഖരൻ, കുമാരമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ചിന്നമ്മ ടീച്ചർ, ജില്ല പ്ലാനിങ് ഓഫിസർ ലിറ്റി മാത്യു, ഡെപ്യൂട്ടി ജില്ല പ്ലാനിങ് ഓഫിസർ കെ.കെ. ഷീല തുടങ്ങിയവർ സംസാരിച്ചു. മുടങ്ങിക്കിടക്കുന്ന ജലവൈദ്യുതി പദ്ധതികള്‍ പുനരാരംഭിക്കും -മന്ത്രി എം.എം. മണി രാജാക്കാട്: അനിശ്ചിതത്വത്തിലായ 21 ജലവൈദ്യുതി പദ്ധതികള്‍ പുനരാരംഭിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കിയ സേനാപതി-പള്ളിക്കുന്ന്-കാറ്റൂതിമേട് റോഡിെൻറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ സര്‍ക്കാറിെൻറ കാലത്ത് നിർമാണം നിലച്ച 21 പദ്ധതികള്‍ പുനരാരംഭിക്കും. സോളാര്‍ പദ്ധതിയിലൂടെ 500 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സ്ഥലം എം.എൽ.എകൂടിയായ എം.എം. മണിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 45 ലക്ഷം രൂപ മുടക്കിയാണ് റോഡിെൻറ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വാര്‍ഡ് മെംബര്‍ സരസമ്മ ശിശുപാലന്‍ അധ്യക്ഷത വഹിച്ചു. വി.എൻ. മോഹനൻ, ടി.ജെ. ഷൈൻ, സുനില്‍കുമാർ, സേനാപതി ശശി, പി.പി. എല്‍ദോസ്, തുളസി ബാബു, മോളി സജീവ് എന്നിവരും പ്രദേശവാസികളും പരിപാടിയില്‍ പങ്കെടുത്തു. നേത്രപരിശോധന ക്യാമ്പ് നടത്തി പുറപ്പുഴ: സെൻറ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിന്‍സെൻറ് ഡീപോള്‍ സഖ്യം കത്തോലിക്ക കോണ്‍ഗ്രസ്, മാതൃദീപ്‌തി എന്നിവയുടെ ആഭിമുഖ്യത്തില്‍ പുറപ്പുഴ സെൻറ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസ് ഹാളില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. പി.ജെ. ജോസഫ് എം.എൽ.എ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഡയറക്‌ടര്‍ ഫാ. മാത്യൂസ് നന്ദളം അധ്യക്ഷത വഹിച്ചു. ഐപ്പച്ചന്‍ തടിക്കാട്ട്, ജോസ് ഇലഞ്ഞിക്കൽ, എ. ജോസഫ് ഇടപ്പഴത്തിൽ, മാത്യു ജോണ്‍ മലേക്കുടി, ഷൈജ ഷിബു, ഡോ. അപര്‍ണ സി. വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story