Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2018 5:38 AM GMT Updated On
date_range 17 Feb 2018 5:38 AM GMTതൊടുപുഴ നഗരത്തിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നു
text_fieldsbookmark_border
തൊടുപുഴ: നഗരത്തിൽ പൊതുസ്ഥലത്ത് മാലിന്യം കത്തിക്കുന്ന പ്രവണത വ്യാപകം. മാലിന്യസംസ്കരണത്തിന് ശാസ്ത്രീയ മാർഗങ്ങൾ ഇല്ലാത്തതിെന തുടര്‍ന്നാണ് പൊതുസ്ഥലങ്ങളില്‍ രാത്രിയുടെ മറവിലും പുലര്‍ച്ചയും മാലിന്യം കത്തിക്കുന്നത്. വ്യാപാരസ്ഥാപനങ്ങളില്‍നിന്നും ആശുപത്രികളില്‍നിന്നുമുള്ള മാലിന്യമാണ് കത്തിക്കുന്നത്. ചാക്കില്‍കെട്ടി പ്ലാസ്റ്റിക് വഴിയരികില്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. നേരത്തേ മാലിന്യം വിവിധ സ്ഥലങ്ങളിൽനിന്ന് ശേഖരിച്ചിരുന്നെങ്കിലും ഇപ്പോൾ അത് നിലച്ചിരിക്കുകയാണ്. ഇതോടെയാണ് പാതയോരങ്ങളിലും മറ്റും പ്ലാസ്റ്റിക് കുന്നുകൂടാന്‍ തുടങ്ങിയത്. നഗരത്തില്‍ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്ന പ്രവണത ഏറിവരുന്നതായി സ്കൂൾ വിദ്യാര്‍ഥികള്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയിരുന്നു. 80 ശതമാനം പേരും പ്ലാസ്റ്റിക് കത്തിച്ചുകളയുകയാണെന്നാണ് സര്‍വേ പറയുന്നത്. ആറുശതമാനം മാത്രമാണ് മുനിസിപ്പാലിറ്റി വഴി ശേഖരിക്കുന്നത്. തൊടുപുഴയാറ്റില്‍ പുഴയുടെ അടിത്തട്ടില്‍വരെ പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ നിലയിലാണ്. വെള്ളിയാഴ്ച തൊടുപുഴ ഇൗസ്റ്റേൺ ഗ്രൗണ്ടിൽ മാലിന്യം കത്തിച്ച സംഭവത്തിൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് ആരോഗ്യവിഭാഗം സ്ഥലത്ത് പരിശോധന നടത്തി. ഇവിടെ മാലിന്യം കത്തിക്കുന്നത് പതിവായിരിക്കുകയാണെന്ന് സമീപവാസികൾ പറഞ്ഞു. വാഹനങ്ങളിലും മറ്റും പലപ്പോഴായി മാലിന്യം ഇവിടേക്ക് എത്തിക്കാറുണ്ട്. ദിവസങ്ങൾക്ക് ശേഷം ഇവ കത്തിക്കുകയും ചെയ്യും. രാവിലെ പ്രദേശവാസികളാണ് വിവരം നഗരസഭ അധികൃതരെ അറിയിച്ചത്. തുടർന്ന് ആരോഗ്യപ്രവർത്തകരും പൊലീസും സ്ഥലത്ത് പരിശോധന നടത്തി. സ്ഥലമുടമക്ക് നോട്ടീസ് നൽകുമെന്നും അധികൃതർ പറഞ്ഞു. മോഷണം പോയ നായ്ക്കുഞ്ഞുങ്ങളെ സെമിത്തേരിയിൽ ഉപേക്ഷിച്ചു തൊടുപുഴ: മോഷണം പോയ നായ്ക്കുട്ടികളെ സെമിത്തേരിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച വെങ്ങല്ലൂർ-കോലാനി ബൈപാസിൽ മാംപ്ലാൽ സിജു കുര്യാക്കോസിെൻറ ഉടമസ്ഥതയിലുള്ള നായ് ഫാമിൽനിന്ന് മോഷണം പോയ റോട്ട് വീലർ ഇനത്തിൽപെട്ട രണ്ടു നായ്ക്കുഞ്ഞുങ്ങളെയാണ് വെള്ളിയാഴ്ച രാവിലെ ആറോടെ ചുങ്കം പള്ളിയുടെ സെമിത്തേരി ഭാഗത്തു കണ്ടെത്തിയത്. പള്ളിയിലെത്തിയ ആളുകളാണു നായ്ക്കുഞ്ഞുങ്ങളെ കണ്ട വിവരം സിജുവിനെ അറിയിച്ചത്. തുടർന്നു, സിജു ഇവിടെയെത്തി നായ്ക്കളെ തിരികെ കൊണ്ടുവന്നു. ഒരു നായ്ക്കുഞ്ഞിനു വിപണിയിൽ ഏകദേശം 50,000 രൂപ വിലവരുമെന്നു സിജു പറഞ്ഞു. വീട്ടുകാർ പള്ളി തിരുനാളിൽ പങ്കെടുക്കാൻ പോയ വൈകീട്ട ആറിനും ഒമ്പതിനും ഇടയിലുള്ള സമയത്താണു വീട്ടുമുറ്റത്തു തന്നെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽനിന്ന് നായ്ക്കുഞ്ഞുങ്ങളെ മോഷ്ടിച്ചത്. കൂട്ടത്തിലുണ്ടായിരുന്ന ഒരു നായെ മയക്കി കൂട്ടിലാക്കിയ ശേഷമാണു തള്ളനായ്ക്കൊപ്പമുണ്ടായിരുന്ന രണ്ടുമാസം പ്രായമായ നായ്ക്കുഞ്ഞുങ്ങളെ കൂട്ടിൽ നിന്നുകടത്തിയത്. സംഭവത്തിൽ സിജു പൊലീസിൽ പരാതി നൽകിയിരുന്നു. മോഷണം സംബന്ധിച്ച വാർത്ത മാധ്യമങ്ങളിലും മറ്റും വന്നതോടെ പിടിയിലാകുമെന്ന ഭയത്താൽ മോഷ്ടാവ് ഇവയെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണു നിഗമനം. നായ്ക്കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളോ, പരിക്കുകളോ ഒന്നും ഉണ്ടായിരുന്നില്ലെന്ന് സിജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story