Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2018 11:09 AM IST Updated On
date_range 7 Feb 2018 11:09 AM ISTഉപാധിരഹിത പട്ടയം: മരംമുറി സാധ്യമാക്കാൻ മുൻകാല പ്രാബല്യം പരിഗണനയിൽ
text_fieldsbookmark_border
തൊടുപുഴ: ഭൂമിയുടെ ആധികാരിക രേഖയായ പട്ടയത്തിൽ രേഖപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കം ചെയ്ത് ഇറക്കിയ ഉത്തരവിന് മുൻകാല പ്രാബല്യം നൽകാൻ റവന്യൂ വകുപ്പ് നടപടി. 1964ലെ ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്ത് 2017 ഒക്ടോബർ 10ന് റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിനാണ് മുൻകാല പ്രാബല്യം പരിഗണിക്കുന്നത്. ഏലത്തോട്ട പട്ടയഭൂമിയിലെ വൃക്ഷങ്ങൾ മുറിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പങ്ങളും ഉപാധികളോടെ പട്ടയം ലഭിച്ചവരുടെ ആശങ്കകളും പരിഹരിക്കുന്നതിനാണിത്. ഏലത്തോട്ട പട്ടയഭൂമിയിൽ നിൽക്കുന്നതോ വെച്ചുപിടിപ്പിച്ചതോ ആയ മരങ്ങൾ വെട്ടുന്നതിനുണ്ടായിരുന്ന തടസ്സം ഒഴിവാക്കിയും ദേശസാത്കൃത ബാങ്കുകളിൽ ഉപാധി പട്ടയങ്ങൾ ഇൗടായി സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടിയുമാണ് നാല് മാസം മുമ്പ് പട്ടയവ്യവസ്ഥകളിൽ മാറ്റം വരുത്തിയത്. ഭൂമികൈമാറ്റം ചെയ്യാവുന്ന കാലാവധിയിൽ ഇളവും അനുവദിച്ചു. എന്നാൽ, മുൻകാല പ്രാബല്യമില്ലാത്തതിനാൽ മരംമുറിയടക്കമുള്ള പ്രയോജനം പുതിയ പട്ടയക്കാർക്ക് മാത്രമേ ലഭിക്കൂ. ഇതേതുടർന്ന് ഏലമലക്കാടുകളിൽ പട്ടയം നൽകിയ ഭൂമിയിൽനിന്ന് മരം വെട്ടുന്നതിന് നിലവിലുണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കി ഉത്തരവ് തയാറാക്കി. എന്നാൽ, ഹരിത ട്രൈബ്യൂണലിെൻറ നിയന്ത്രണങ്ങൾ നിലനിൽക്കെ നേരിട്ട് ഉത്തരവിറക്കുന്നത് കുഴപ്പമായേക്കുമെന്ന് നിയമവകുപ്പ് ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് മരവിപ്പിക്കുകയായിരുന്നു. കൈവശമുള്ള രണ്ടരയേക്കർ ഭൂമിയിൽനിന്ന് ഏതുതരം മരവും മുറിക്കുന്നതിന് അനുവദിച്ചും രണ്ടരയേക്കറിന് മുകളിൽ പത്ത് ഇനം മരങ്ങൾ ഒഴികെ പെർമിറ്റ് എടുത്ത് വെട്ടാൻ അനുവദിച്ചുമാണ് പുതിയ ഉത്തരവ് തയാറാക്കിയത്. അതേസമയം, മുൻകാല പ്രാബല്യം നൽകുന്നതോടെ മരംമുറി സാധ്യമാകും. എന്നാൽ, സ്വതന്ത്രമായി ഇത് സാധ്യമാകണമെങ്കിൽ 1986ലെ വൃക്ഷ സംരക്ഷണ നിയമത്തിൽകൂടി ഭേദഗതി കൊണ്ടുവരണം. കൈവശഭൂമിക്ക് വരുമാന പരിധി നോക്കാതെ നാലേക്കർവരെ പട്ടയം നൽകുന്നതിനും സർക്കാർ സൗജന്യമായി നൽകിയ ഭൂമി മറിച്ചു വിൽക്കുന്നതിന് ഇളവനുവദിച്ചും ഇറക്കിയ ഉത്തരവിനാണ് മുൻകാല പ്രാബല്യം കൈവരിക. സി.പി.എം ഇടപെടലിനെ തുടർന്ന് ഇടുക്കി ജില്ലയിലെ ആരാധനാലയങ്ങൾക്ക് പട്ടയം ലഭ്യമാക്കുന്നതിനും നടപടി തുടങ്ങി. ജില്ലയിലെ മിക്ക ആരാധനാലയങ്ങൾക്കും പട്ടയമില്ലെന്ന പ്രശ്നം മന്ത്രി എം.എം. മണി വഴി മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. അഷ്റഫ് വട്ടപ്പാറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story