Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2018 10:41 AM IST Updated On
date_range 3 Feb 2018 10:41 AM ISTഇടുക്കിക്ക് സ്വന്തം പദ്ധതികളൊന്നുമില്ല; പൊതുപ്രഖ്യാപനം ആശ്വാസം
text_fieldsbookmark_border
തൊടുപുഴ: സംസ്ഥാന ബജറ്റില്‍ ഇത്തവണ പ്രത്യേക പദ്ധതികൾ ലഭിക്കാതെ ഇടുക്കി ജില്ല. വിലത്തകര്‍ച്ച നേരിടുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവിലയും പ്രത്യേക പാക്കേജുകളും പ്രഖ്യാപിക്കാത്തതാണ് ജില്ലയിലെ കര്‍ഷകർക്ക് ഏറെ നിരാശയായത്. മാസങ്ങൾക്കുള്ളിൽ കുറിഞ്ഞി വസന്തം വരാനിരിക്കെ ഇടുക്കിയിലെ വിനോദസഞ്ചാര മേഖലക്കടക്കം പ്രത്യേക പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. വിലത്തകര്‍ച്ച നേരിടുന്ന കാപ്പി, കുരുമുളക്, തേയില, കൊക്കോ കര്‍ഷകര്‍ക്ക് തീര്‍ത്തും നിരാശയേകുന്നതായിരുന്നു ബജറ്റ്. ഇടുക്കിയുടെ പേരെടുത്ത് പ്രഖ്യാപനമൊന്നുമില്ലെങ്കിലും പൊതുവായ പ്രഖ്യാപനങ്ങളിൽ ആശ്വസിക്കാൻ വകയുണ്ട്. കാര്‍ഷിക വികസന പാര്‍ക്കുകള്‍ക്കായി ഭൂമിയേറ്റെടുക്കാന്‍ അനുവദിച്ച 90 കോടി, മുടക്കം വന്നുകിടക്കുന്ന സ്പൈസസ് പാര്‍ക്കുകളുടെ പുനരുദ്ധാരണത്തിന് വഴിയൊരുക്കിയേക്കാം. ശീതകാല പച്ചക്കറികളുടെ നാടായ കാന്തല്ലൂര്‍, വട്ടവട മേഖലയിലെ പച്ചക്കറി കൃഷിക്ക്, പച്ചക്കറി വികസനത്തിന് സംസ്ഥാനമാകെ പ്രഖ്യാപിച്ച 350 കോടി രൂപയില്‍ കുറച്ചെങ്കിലും എത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്സ് പ്രമോഷന്‍ കൗണ്‍സിലിന് പ്രഖ്യാപിച്ച 15 കോടിയില്‍ ജില്ലക്കും പരിഗണന കിട്ടാം. എന്നാൽ, പ്രത്യേകമായി എടുത്തുപറഞ്ഞ് ഒരുപദ്ധതിക്കും തുക അനുവദിക്കാത്തത് അവഗണന തന്നെ. നീലക്കുറിഞ്ഞിക്കാലം ജൂലൈയിൽ വരാനിരിക്കെ മൂന്നാറിലേതടക്കം ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനോ, അടിസ്ഥാനസൗകര്യ വികസനത്തിനോ ഒരു നടപടിയും ബജറ്റിൽ പറയുന്നില്ല. ഇടുക്കിയില്‍ പാതിവഴിയിലായ പ്രധാന ജലവൈദ്യുതി പദ്ധതികള്‍ക്കും പേരെടുത്തുള്ള പരാമര്‍ശം ഇല്ല. സാമൂഹിക സുരക്ഷ പദ്ധതികൾക്ക് ഉൗന്നൽ നൽകിയ ബജറ്റ് -റോഷി അഗസ്റ്റിൻ ഇടുക്കി: ആരോഗ്യ, സാമൂഹിക സുരക്ഷ പദ്ധതികൾക്ക് ഉൗന്നൽ നൽകിയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. മെഡിക്കൽ കോളജുകളിൽ ഓങ്കോളജി ഡിപ്പാർട്മെൻറ്, ജില്ല ആശുപത്രികളിൽ കാത്ത്ലാബ്, ഓപറേഷൻ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ കാർഡിയോളജി വകുപ്പുകൾ, താലൂക്ക് ആശുപത്രികളിൽ േട്രാമ കെയർ സെൻററുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബക്ഷേമ ആശുപത്രികളായി ഉയർത്താനുള്ള പ്രഖ്യാപനം തുടങ്ങിയവ സ്വാഗതാർഹമാണ്. ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനും വളർച്ചക്കും ബജറ്റിൽ മുൻതൂക്കം ലഭിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. വന്യജീവി ആക്രമണം തടയാന്‍ 100 കോടി; പ്രതീക്ഷയോടെ മലയോരം രാജാക്കാട്: വന്യജീവി ആക്രമണം തടയാൻ സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപ ബജറ്റില്‍ വകയിരുത്തി. വന്യജീവി ആക്രമണം തുടര്‍ക്കഥയായ ഹൈറേഞ്ച് മേഖല വലിയ പ്രതീക്ഷയിലാണെങ്കിലും മാറിവരുന്ന സര്‍ക്കാറുകള്‍ ഇത്തരത്തില്‍ തുക വകയിരുത്തിയാലും പദ്ധതി പ്രായോഗികമായി നടപ്പാക്കുന്നതിന് പരിശ്രമിക്കാറില്ലെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. വന്യജീവി ആക്രമണങ്ങളില്‍ മനുഷ്യജീവനുകള്‍ പൊലിയുന്നതും ഹെക്ടർ കണക്കിന് കൃഷിനാശമുണ്ടാകുന്നതും നിത്യ സംഭവമായതോടെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വന്നിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടമാകുന്നത് തുടര്‍ക്കഥയായ സാഹചര്യത്തില്‍ സുരക്ഷ ഒരുക്കാൻ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഫണ്ട് വകയിരുത്തണമെന്ന് മനുഷ്യാവാകാശ കമീഷന്‍ നിർദേശം നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story