Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2018 11:02 AM IST Updated On
date_range 31 Aug 2018 11:02 AM ISTമഴമാറി, പമ്പയും അച്ചൻകോവിലും മെലിഞ്ഞു
text_fieldsbookmark_border
പത്തനംതിട്ട: മഴ ഒഴിഞ്ഞതോടെ ജില്ലയിലെ നദികളിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നു. ജില്ലയെയും കുട്ടനാടിനെയും പ്രളയക്കെടുതിയിൽ മുക്കിയ പമ്പയാറ്റിൽ 13അടി മാത്രമാണ് വ്യാഴാഴ്ചത്തെ ജലനിരപ്പ്. കക്കി ഡാം അടക്കാത്തതിനാലാണ് ഇത്രയെങ്കിലും വെള്ളമുള്ളത്. നാടിനെയാകെ പ്രളയത്തിൽ മുക്കിയ സമയത്ത് പമ്പയിലെ ജലനിരപ്പ് 42 അടിവരെ ഉയർന്നിരുന്നു. അച്ചൻകോവിലാറ്റിൽ മൂന്നടിയോളം മാത്രമാണ് വ്യാഴാഴ്ചയിലെ ജലനിരപ്പ്. പന്തളവും ചെങ്ങന്നൂരുമെല്ലാം നിലയില്ലാക്കയത്തിലായ സമയത്ത് അച്ചൻകോവിലാറ്റിൽ 21 അടിവരെ ജലം ഉയർന്നിരുന്നു. കഴിഞ്ഞ മഴക്കാലത്ത് അച്ചൻേകാവിലാറ്റിൽ പരമാവധി നാലു മീറ്റർവരെ മാത്രമാണ് ജലനിരപ്പ് ഉയർന്നത്. കക്കാട്ടാറിലും ജലനിരപ്പ് സാധാരണ നിലയിലാണ്. മഴമാറിയ ഉടൻ ജലനിരപ്പ് വൻതോതിൽ താഴുന്നത് നദികൾ നേരിടുന്ന വൻ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് വിദഗ്ധർ പറയുന്നു. നദികളുടെ അടിത്തട്ടിൽ ഉണ്ടായിരുന്ന സ്വാഭാവിക തടയണകളായിരുന്ന മണൽ തിട്ടകളും നദികളിലേക്ക് ഒഴുകിയെത്തിയിരുന്ന നീരുറവകൾക്കും ഏറ്റനാശമാണ് മഴമാറിയാലുടൻ നദികൾ വറ്റാൻ ഇടയാക്കുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. മണൽ വാരൽ നിമിത്തമാണ് സ്വാഭാവിക മണൽ തിട്ടകൾ ഇല്ലാതായത്. അതിനാൽ ഒഴുകിവരുന്ന വെള്ളം അപ്പാടെ ഒഴുകി കായലുകളിൽ പതിക്കുകയാണ്. ഉരുൾ പൊട്ടലുകൾ വ്യാപകമായതോടെ നീരുറവകൾ ഇല്ലാതായി. കൃഷിസ്ഥലങ്ങളിലാണ് ഉരുൾപൊട്ടലുകൾ കൂടുതലും ഉണ്ടായത്. ഇത് പ്രകൃതിയിൽ മനുഷ്യൻ ഏൽപിക്കുന്ന ആഘാതങ്ങളുടെ അനന്തരഫലമാണെന്ന് പമ്പ പരിരക്ഷണ സമിതി ചെയർമാൻ എൻ.കെ. സുകുമാരൻ നായർ 'മാധ്യമ'ത്തോട് പറഞ്ഞു. പ്രകൃതിയുടെ സ്വാഭാവിക താളം തെറ്റിക്കുന്ന തരത്തിലുള്ള വികസനത്തെക്കുറിച്ച് പുനർവിചിന്തനത്തിന് അധികാരികൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. പമ്പയാറ്റിലേക്ക് തുറന്നിരുന്ന പമ്പാ ഡാം പൂർണമായും അടച്ചു. കക്കിയിൽ രണ്ടു ഷട്ടർ ഒന്നരയടി വീതവും രണ്ടെണ്ണം അരയടി വീതവും ഉയർത്തി വെള്ളം പമ്പയാറ്റിലേക്ക് വിട്ടുകൊണ്ടിരിക്കുകയാണ്. പമ്പാ ഡാം പ്രദേശത്ത് വ്യാഴാഴ്ച മഴ പെയ്തില്ല. കക്കിയുടെ വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച രണ്ട് മി. മീ. മഴയുണ്ടായി. പമ്പ ഡാമിലെ വ്യാഴാഴ്ചത്തെ ജലനിരപ്പ് 980.27 മീറ്ററാണ്. ഇവിടുത്തെ പരാമവധി ശേഷി 986.33 മീറ്ററാണ്. കക്കിയിൽ വ്യാഴാഴ്ചയിലെ ജലനിരപ്പ് 979.10 മീറ്ററാണ്. ഇവിടുത്തെ പരമാവധി ശേഷി 981.46 മീറ്ററാണ്. തുലാവർഷം കനത്തുപെയ്താൽ ഡാമുകൾ വീണ്ടും തുറക്കേണ്ട അവസ്ഥ സംജാതമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മൂഴിയാർ ഡാമും അടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story