Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2018 11:05 AM IST Updated On
date_range 19 Aug 2018 11:05 AM ISTമഴ തുടരുന്നു; ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും പത്താം ദിവസവും ജില്ല
text_fieldsbookmark_border
തൊടുപുഴ: പിന്നിട്ട പത്ത് ദിവസവും ഇടുക്കിയിൽ ഉരുൾപൊട്ടലുണ്ടായി. ശനിയാഴ്ച അഞ്ചിടത്ത് ഉരുൾപൊട്ടിയും പതിനൊന്നിടത്ത് മണ്ണിടിഞ്ഞും വ്യാപക നാശമുണ്ടായി. ശനിയാഴ്ച പുലർച്ച ഇടുക്കി ഉപ്പുതോട്ടിലായിരുന്നു ഉരുൾപൊട്ടൽ. ഒരു കുടുംബത്തിലെ നാലും മറ്റൊരാളും മണ്ണിനടിയിലായി. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. മൂന്നുപേരെ കാണാതായി. ജില്ലയിൽ പത്ത് ദിവസത്തിനിടെ 42 പേരാണ് മരിച്ചത്. കാണാതായവർ 13ഉം. ജില്ല ആസ്ഥാനം ഒറ്റപ്പെട്ടതിനാൽ കലക്ടറേറ്റിലേക്കുള്ള ഗതാഗതമടക്കം പുനഃസ്ഥാപിക്കാനായില്ല. ചെറുതോണി മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ പലയിടത്തും ഭക്ഷണസാധനങ്ങൾ കിട്ടാനില്ലെന്ന് പരാതിയുണ്ട്. ശനിയാഴ്ച തൊടുപുഴ താലൂക്കിലെ ചിലയിടങ്ങളിൽ ബസുകൾ സർവിസ് നടത്തി. മഴക്കെടുതിയെ തുടർന്ന് ഹൈറേഞ്ച് മേഖലയിൽ നിശ്ചയിച്ചിരുന്ന വിവാഹങ്ങൾ പലതും മാറ്റി. ഫോൺ ബന്ധം തകരാറിലായതിനാൽ ബന്ധുക്കൾ നേരിെട്ടത്തിയാണ് വിവാഹം മാറ്റിയ വിവരങ്ങൾ അറിയിക്കുന്നത്. ഉടുമ്പൻചോല താലൂക്കിൽ മാത്രം 320 വീട് പൂർണമായും ഭാഗികമായും തകർന്നതായാണ് വിവരം. 50 ഇടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. കുമളിയിൽ മഴക്ക് അൽപം ശമനമുണ്ടെങ്കിലും തേക്കടിയടക്കം വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒറ്റപ്പെട്ടു. മാങ്കുളം അമ്പതാംമൈൽ റോഡിന് സമീപം പുഴ ഗതിമാറി ഒഴുകിയതോടെ നിരവധി ആദിവാസി കുടികളും ഒറ്റപ്പെട്ടു. ശീതകാല പച്ചക്കറി കേന്ദ്രമായ വട്ടവട, മറയൂർ എന്നിവിടങ്ങളിൽ വ്യാപക കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പഴയ മൂന്നാറിലെ വെള്ളക്കെട്ടിന് അൽപം ശമനമുണ്ടെങ്കിലും ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. ടെലിവിഷൻ, മൊബൈൽ നെറ്റ്വർക്ക് ബന്ധങ്ങൾ നിലച്ചിരിക്കുകയാണ്. ഏകാധ്യാപക വിദ്യാലയ അധ്യാപകർക്ക് ജോലിസ്ഥിരത നൽകണം -മനുഷ്യാവകാശ കമീഷൻ തൊടുപുഴ: ജില്ലയിലെ ഉൾവനങ്ങളിലുള്ള ആദിവാസി കോളനികളിൽ 1994 മുതൽ ജോലിചെയ്യുന്ന അധ്യാപകർക്ക് സ്ഥിരനിയമനവും മിനിമം വേതനവും ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഐ.ടി.ഡി.പി ഏകാധ്യാപന വിദ്യാലയങ്ങളിലെ അധ്യാപകർക്ക് ജി.പി.എഫ്, ഇൻഷുറൻസ് എന്നിവ നൽകാനുള്ള നിർദേശം പട്ടികവർഗ വകുപ്പിന് സമർപ്പിക്കണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. ഇവിടെ പഠിപ്പിക്കുന്ന 24ഓളം അധ്യാപകർക്ക് 5,000 രൂപ മാത്രമാണ് പ്രതിമാസ ശമ്പളം. എസ്.എസ്.എൽ.സി യോഗ്യതയുടെ മാനദണ്ഡം അനുസരിച്ചാണ് ഇപ്പോൾ ജോലിയിൽ പ്രവേശിച്ചത്. പിന്നീട് കിർത്താഡ്സിെൻറ പരിശീലനവും ലഭിച്ചു. സ്ഥിരപ്പെടുത്താനോ തുല്യജോലിക്ക് തുല്യവേതനം നൽകാനോ സർക്കാർ തയാറായില്ല. പട്ടികവർഗ വികസന വകുപ്പിൽനിന്ന് ഇ.പി.എഫ് വിഹിതം അടക്കാത്തതിനാൽ ഇ.പി.എഫ് ആനുകൂല്യങ്ങളും ലഭിച്ചില്ലെന്ന് ഷിജിമോൾ ഡേവിഡിെൻറ നേതൃത്വത്തിൽ നൽകിയ പരാതിയിൽ പറയുന്നു. അധ്യാപകരുടെ ശമ്പളം 7000 രൂപയായും ആയമാരുടെ ശമ്പളം 4000 രൂപയായും വർധിപ്പിച്ചതായി പട്ടികവർഗ വികസന ഡയറക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ജി.പി.എഫ്, ഇൻഷുറൻസ്, ജോലിസ്ഥിരത തുടങ്ങിയ വിഷയങ്ങളിൽ സർക്കാറാണ് തീരുമാനമെടുക്കേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ ശമ്പളം 2016 ജനുവരി മുതൽ 10,000 രൂപയായും 2017 സെപ്റ്റംബർ മുതൽ 17,325 രൂപയായും വർധിപ്പിച്ചതായി പരാതിക്കാർ കമീഷനെ അറിയിച്ചു. ചപ്പാത്ത് പാലത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു കട്ടപ്പന: ജലനിരപ്പ് താഴ്ന്നതോടെ ചപ്പാത്ത് പാലത്തിൽ ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചു. തുടർച്ചയായ നാല് ദിവസത്തെ ഗതാഗത സ്തംഭനത്തിന് ശേഷം വെള്ളിയാഴ്ച ഭാഗികമായി ഗതാഗതയോഗ്യമാക്കിയിരുന്നു. ഇപ്പോൾ പാലത്തിന് താഴെ ഒരു മീറ്റർ അടിയിലാണ് പെരിയാറിെൻറ ജലനിരപ്പ്. ഒരാഴ്ചയായി ഒറ്റപ്പെട്ട് ഹൈറേഞ്ചിലേക്ക് വരാനും തിരിച്ചുപോകാനുമാകാത്ത ആയിരങ്ങൾക്ക് ആശ്വാസമായി. വൈദ്യുതിയും മൊബൈൽ ഫോണുകളും ഇപ്പോഴും തകരാറിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story