Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 11:14 AM IST Updated On
date_range 17 Aug 2018 11:14 AM ISTസുരക്ഷ ഉപകരണങ്ങളില്ലാതെ അഗ്നിരക്ഷ സേന; വെള്ളത്തിൽ കുടുങ്ങി നൂറുകണക്കിന് വീട്ടുകാർ
text_fieldsbookmark_border
കോട്ടയം: വെള്ളത്തിൽ കുടുങ്ങിയവരെ സഹായിക്കാൻ ഉപകരണങ്ങളില്ലാതെ അഗ്നിരക്ഷ സേന. മീനച്ചിലാർ കരകവിഞ്ഞ് പേരൂർ, അരയിരം, പൂവത്തുംമൂട്, പായിക്കാട് മേഖലയിൽ നൂറുകണക്കിന് വീടുകളാണ് വെള്ളത്തിൽ മുങ്ങിയത്. രണ്ടരയാഴ്ച മുമ്പുണ്ടായ പ്രളയത്തിന് സമാനമായ രീതിയിൽ വീടുകളിേലക്ക് ജലം ഇരച്ചെത്തിയതോടെയാണ് സഹായത്തിന് ഫയർഫോഴ്സിനെ വിളിച്ചത്. കോട്ടയത്തുനിന്ന് പ്രദേശത്തേക്ക് ആദ്യമെത്തിയ സംഘത്തിന് കാര്യമായി ഒന്നും ചെയ്യാനായില്ല. കോട്ടയത്തെ അഗ്നിരക്ഷ സേനയുടെ വാഹനങ്ങളും സ്കൂബ ഉൾപ്പെടെ ഉപകരണങ്ങളും സേന അംഗങ്ങളും രണ്ടുദിവസമായി പ്രളയബാധിത പ്രദേശങ്ങളായ റാന്നി, പത്തനംതിട്ട, തിരുവല്ല മേഖലയിൽ രക്ഷാപ്രവർത്തനത്തിലാണ്. ഇതിനിെടയാണ് രക്ഷാദൗത്യം ഏറ്റെടുത്ത് പൂവത്തൂംമൂട്, അരയിരം, പായിക്കാട് മേഖലയിലേക്ക് എത്തിയത്. സുരക്ഷ ഉപകരണങ്ങളുടെ അഭാവത്തിൽ ട്യൂബ് മാത്രമാണ് കൈയിലുണ്ടായിരുന്നത്. കഴുത്തറ്റം വരെ െവള്ളമുയർന്ന ഭാഗങ്ങളിലൂടെ ട്യൂബിൽ പിടിച്ച് ആളുകളെ പ്രധാന റോഡിലേക്ക് എത്തിക്കുകയെന്നത് ബുദ്ധിമുട്ടായിരുന്നു. ഫൈബറിെൻറ ചെറിയ വള്ളവുമായി രണ്ടാമത്തെ സംഘം എത്തിയെങ്കിലും വെള്ളം കുത്തിയൊലിക്കുന്ന വഴിയിലൂടെ ഉൾഭാഗങ്ങളിലെ വീടുകളിലേക്ക് എത്താനായില്ല. കഷ്ടിച്ച് നാലുപേർ കയറാവുന്ന ചെറിയ ഫൈബർ വള്ളത്തിൽ അഗ്നിരക്ഷ സേന അംഗങ്ങളുടെ അകമ്പടിയിൽ രണ്ടുപേരെ വീതം ഏറെ സമയമെടുത്താണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഇതോടെ ഭക്ഷണംപോലും കിട്ടാതെ ജനങ്ങൾ മണിക്കൂറുകളോളം വലഞ്ഞു. മീനച്ചിലാറ്റിൽനിന്ന് കൂടുതൽ വെള്ളം ഇരച്ചെത്തുന്നതിെൻറ ഭീതിയിലാണ് ആളുകൾ കഴിയുന്നത്. ചിലർ ബന്ധുവീടുകളിൽ അഭയംതേടിയപ്പോൾ കുടുങ്ങിയവരെ ഏകോപിപ്പിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ ഉയർന്ന പ്രദേശങ്ങളിലേക്കും ചില സ്കൂളുകളിേലക്കും മാറ്റി. കഴിഞ്ഞതവണത്തെ വെള്ളപ്പൊക്കത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നപ്പോൾ എത്തിയിരുന്ന സർക്കാർ സഹായങ്ങൾേപാലും എത്തിയിട്ടില്ലെന്ന് പരാതിയുണ്ട്. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിലാണ് അസുഖം ബാധിച്ച് അവശനിലയിലായ പൂവത്തൂമൂട് മണാത്തറ അനിമയെയും ഭർത്താവ് ജോസിെനയും റോഡിൽ കഴുത്തറ്റം വെള്ളം ഉയർന്നതോടെ വീടുകളിൽ ഒറ്റപ്പെട്ട പേരൂർ അരയിരം രവീന്ദ്രൻ-ഒാമന ദമ്പതികളെയും അഗ്നിരക്ഷ സേന സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. പണിതീരാത്ത കെട്ടിടം അഭയകേന്ദ്രമായി; വളർത്തുമൃഗങ്ങളെയും ഒപ്പംകൂട്ടി കോട്ടയം: പേരൂർ അരയിരം ഭാഗത്ത് താമസിക്കുന്ന നാല് കുടുംബങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും അഭയകേന്ദ്രമായത് പണിതീരാത്ത കെട്ടിടം. രണ്ടര വയസ്സുകാരൻ ആൽവിൻ മുതൽ 90കാരിയായ കല്യാണി വരെയുള്ളവരാണ് പണിതീരാത്ത കെട്ടിടത്തിലേക്ക് ചേക്കേറിയത്. വളർത്തുമൃഗങ്ങളായ 12 ആടുകളും പൂച്ചയും കോഴിയും ഒപ്പമുണ്ട്. രണ്ടാഴ്ച മുമ്പുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടുപകരണങ്ങളടക്കം ഒഴുകിപ്പോയതിനാൽ ഇത്തവണ കട്ടിൽ, കേസര, അലമാര, പാത്രങ്ങൾ, വിലപ്പെട്ട രേഖകൾ എന്നിവയും മാറ്റി. വെട്ടിമറ്റം സുകുമാരൻ, വെട്ടിമറ്റം ഗിരീഷ്, വെട്ടിമറ്റം വേണു, ഉഴുകയിൽ കെ. കുട്ടപ്പൻ എന്നിവരുടെ കുടുംബങ്ങളിൽ ഉൾപ്പെട്ട 20 പേരാണ് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ താമസിക്കുന്നത്. മേൽക്കൂരയുള്ളതിനാൽ ചോരാതെ കിടക്കാമെന്ന ആശ്വാസത്തിലാണിവർ. അതേസമയം, കെട്ടിടത്തിൽ വൈദ്യുതിയടക്കമില്ലാത്തത് പ്രശ്നം സൃഷ്ടിക്കും. ഇതിനോട് ചേർന്ന റോഡും ചുറ്റുപാടും വെള്ളക്കെട്ടിലാണ്. ജലനിരപ്പ് ഉയർന്നാൽ മാറിതാമസിക്കേണ്ടിവരുമെന്ന ആശങ്കയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story