Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 11:06 AM IST Updated On
date_range 17 Aug 2018 11:06 AM ISTറാന്നി ടൗണും പരിസരവും ദുരന്തഭൂമി
text_fieldsbookmark_border
റാന്നി: മഴക്കെടുതിയിലും ഡാമുകൾ തുറന്നതുമൂലവും പമ്പാനദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ റാന്നി ടൗണും പരിസര പ്രദേശവും ദുരന്തഭൂമിയായി. വെള്ളപ്പൊക്ക കെടുതിയിൽ രണ്ടുപേർ മരിച്ചു. റാന്നി സ്വദേശിനിയായ വീട്ടമ്മ ഷോക്കേറ്റും പ്രായാധിക്യത്താൽ കെട്ടിടത്തിെൻറ മുകളിൽ നിന്ന മറ്റൊരാളും മരിച്ചു. മേഴ്സിയാണ് ഷോക്കേറ്റ് മരിച്ചത്. ഇട്ടിയപ്പാറ, മാമുക്ക്, പേട്ട, പെരുമ്പുഴ തുടങ്ങിയ ടൗൺ ഭാഗങ്ങൾ മുങ്ങി. പലരും വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മുകളിലത്തെ നിലയിൽനിന്ന് ജീവനുവേണ്ടി യാചിച്ചു. ചൊവ്വാഴ്ച രാത്രി 11.30 മുതലാണ് റാന്നി ടൗണിൽ വെള്ളം ഒഴുകിയെത്തിയത്. വിവരം അറിഞ്ഞെത്തിയ വ്യാപാരികൾ സാധനങ്ങൾ മുകളിലത്തെ നിലകളിലേക്ക് മാറ്റി. രാവിലെ ആേറാടെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ഒരാൾപൊക്കത്തിൽ വെള്ളം കയറി. പിന്നീട് വളരെ വേഗത്തിലായിരുന്നു വെള്ളം കയറിയത്. വെള്ളം ഉയരുന്നത് കണ്ട് പലരും രണ്ടാമത്തെ നിലയിൽനിന്ന് മൂന്നാമത്തെ നിലയിലേക്ക് സാധനങ്ങൾ നീക്കി. ഇതോടെ പലരും കെട്ടിടങ്ങളുടെ മുകളിൽ കുടുങ്ങി. ഭക്ഷണവും വെള്ളവും ഇല്ലാതെ മണിക്കൂറുകളോളം മുറവിളി കൂട്ടിക്കൊണ്ടിരുന്നു. ആദ്യഘട്ടം റവന്യൂ അധികൃതരും പൊലീസും ഫയർഫോഴ്സും പകച്ചുനിന്നു. ചെറിയ ബോട്ടും െകാട്ടവഞ്ചിയുമാണ് രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചത്. നൂറുകണക്കിന് ആളുകൾ റവന്യൂ അധികൃതരെ വിളിച്ചുകൊണ്ടിരുന്നു. ബുധനാഴ്ച രാവിലെതന്നെ സംഭവസ്ഥലത്ത് കലക്ടർ നൂഹും സംഘവുമെത്തിയിരുന്നു. വൈകീട്ട് മൂേന്നാടെ നേവിയുടെ ഹെലികോപ്ടറും ബോട്ടും എത്തി കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തിക്കൊണ്ടിരുന്നു. റാന്നിയിൽനിന്ന് പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി, എരുമേലി, വടശ്ശേരിക്കര ഭാഗങ്ങളിലേക്ക് റോഡുകളിൽ വെള്ളം കയറിയതുമൂലം മുടങ്ങി. അരയാഞ്ഞിലിമൺ കോസ്വേകൾ മുങ്ങി. ഈ മേഖലയിലുള്ളവർ ഒറ്റപ്പെട്ടു. വെച്ചൂച്ചിറ, ഉതിമൂട് ഭാഗങ്ങളിൽ ഉരുൾപൊട്ടി. പാടങ്ങളുടെയും തോടുകളുടെയും തീരങ്ങളിലെ വീടുകളിൽ വെള്ളം കയറി. റാന്നിയിലെ സ്കൂളുകളിൽ ക്യാമ്പ് തുറന്നു. പേട്ട മുസ്ലിം പള്ളിയിൽ ഭക്ഷണം തയാറാക്കിക്കൊടുത്തു. പലരുടെയും വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story