Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 11:05 AM IST Updated On
date_range 19 April 2018 11:05 AM ISTഭൂപ്രശ്‌നം: സമരസമിതിയും മന്ത്രിമാരുമായി 24ന് തിരുവനന്തപുരത്ത് ചര്‍ച്ച
text_fieldsbookmark_border
അടിമാലി: മൂന്നാര്‍ ട്രൈബ്യൂണലുമായി ബന്ധപ്പെട്ട ഭൂപ്രശ്‌നത്തിൽ സമരസമിതി, വനം-റവന്യൂ മന്ത്രിമാരുമായി ഇൗമാസം 24ന് ചര്‍ച്ച നടത്തും. മൂന്നാര്‍ സ്‌പെഷല്‍ ട്രൈബ്യൂണലിെൻറ പരിധിയില്‍നിന്ന് മൂന്നാർ ഒഴികെയുള്ള വില്ലേജുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ എം.എല്‍.എ എ.കെ. മണി ചെയര്‍മാനും സി.പി.എം നേതാവ് കെ.വി. ശശി ജനറല്‍ കണ്‍വീനറുമായ സമരസമിതിയുമായിട്ടാണ് തിരുവനന്തപുരത്ത് ചര്‍ച്ച. ദേവികുളം ആര്‍.ഡി.ഒ ഓഫിസില്‍നിന്ന് കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് ജനകീയ സമിതി രൂപവത്കരിച്ച് ജനങ്ങള്‍ സമരവുമായി രംഗത്തുവന്നത്. മൂന്നാര്‍ ട്രൈബ്യൂണല്‍ വിധിപ്രകാരം ജില്ലയിലെ എട്ട് വില്ലേജുകളില്‍ കെട്ടിട നിര്‍മാണവും കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതും നിരോധിച്ചിരിക്കുകയാണ്. ഇത് ജനജീവിതം ദുരിതത്തിലാക്കി. വനം, റവന്യൂ ഭൂമികളില്ലാത്ത വെള്ളത്തൂവല്‍, ആനവിലാസം അടക്കം വില്ലേജുകൾ ഇതില്‍ ഉള്‍പ്പെട്ടതോടെ മൂന്നാര്‍ സ്‌പെഷല്‍ ട്രൈബ്യൂണലിനെതിരെ വെള്ളത്തൂവല്‍ പഞ്ചായത്ത് നിവാസികളാണ് സമരവുമായി ആദ്യം രംഗത്തുവന്നത്. സമരം നീളുന്നത് സര്‍ക്കാറിന് എതിരാകുമെന്ന തിരിച്ചറിവാണ് സമരസമിതി നേതൃത്വവുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ തയാറാകാൻ കാരണം. അടിമാലി റേഞ്ചില്‍ പട്ടയഭൂമിയില്‍ നിന്ന പുളിമരം വെട്ടിയതിനെതിരെ വനംവകുപ്പ് കേസ് എടുത്തിരുന്നു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സമരം ശക്തമാക്കാന്‍ ആലോചന നടക്കുന്നതിനിടെയാണ് ചര്‍ച്ചക്ക് തീരുമാനം. ഇൗ വിഷയത്തിൽ ജില്ലയിൽ ഉടനീളം വിവിധ സംഘടനകളും സമരത്തിലാണ്. 24ലെ ചര്‍ച്ചക്കുശേഷം ഭാവിപരിപാടികള്‍ സ്വീകരിക്കുമെന്ന് ജനകീയ സമിതി ഭാരവാഹികള്‍ അറിയിച്ചു. കാഡ്‌സ് ഗ്രീന്‍ഫെസ്റ്റ് വെള്ളിയാഴ്‌ച തുടങ്ങും തൊടുപുഴ: കേരള അഗ്രികൾച്ചറൽ ഡെവലപ്മെൻറ് സൊസൈറ്റി (കാഡ്‌സ്) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാഡ്‌സ് ഗ്രീന്‍ഫെസ്റ്റ് 2018ന് വെള്ളിയാഴ്‌ച വൈകീട്ട് നാലിന് തുടക്കമാകും. 10 ദിവസം നീളുന്ന മേള ജോയിസ് ജോര്‍ജ് എം.പി ഉദ്‌ഘാടനം ചെയ്യും. കാഡ്‌സ് പ്രസിഡൻറ് ആൻറണി കണ്ടിരിക്കൽ അധ്യക്ഷതവഹിക്കും. ചക്ക, മാമ്പഴമേള ഉദ്‌ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മാത്യു ജോണ്‍ നിര്‍വഹിക്കും. ഉദ്‌ഘാടനത്തിന് മുന്നോടിയായി കാഡ്‌സ് ഓപണ്‍ മാര്‍ക്കറ്റില്‍നിന്ന് കാര്‍ഷിക ഘോഷയാത്ര മേളനഗറില്‍ എത്തും. ഘോഷയാത്രയില്‍ വിത്തുകളും തൈകളുമായി കര്‍ഷകര്‍ അണിനിരക്കും. തൊടുപുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിന് എതിര്‍വശത്താണ് ഗ്രീന്‍ഫെസ്റ്റ് നടക്കുന്നത്. എല്ലാവര്‍ഷവും മേടത്തിലെ പത്താമുദയത്തോടനുബന്ധിച്ച് നടത്തിവരുന്ന ഗ്രീന്ഫെസ്റ്റിെൻറ ഭാഗമായി വിത്ത് മഹോത്സവം, ചക്കയുത്സവം, മാമ്പഴമേള, കപ്പ ഫെസ്റ്റ് എന്നിവയാണ് സംഘടിപ്പിച്ചിട്ടുള്ളത്. 33 ഇനം നാടന്‍ നെല്‍വിത്തുകളുടെ പ്രദര്‍ശനവും തവനൂര്‍ കാര്‍ഷിക കോളജ്, കാലടി ശ്രീശങ്കര എൻജിനീയറിങ് കോളജ് എന്നിവയുടെ നേതൃത്വത്തില്‍ രൂപകൽപന ചെയ്‌ത കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനവും ഈവര്‍ഷത്തെ പ്രത്യേകതയാണ്. ചക്ക സംസ്ഥാന ഫലമായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പ്ലാവ് കൃഷി മേഖലയിലും ചക്ക ഉല്‍പാദന സംസ്‌കരണ മേഖലയിലും വരുന്ന മാറ്റങ്ങളെക്കുറിച്ച് ഗ്രീന്‍ ഫെസ്റ്റിൽ ചര്‍ച്ച നടക്കും. ഫാഷന്‍ഫ്രൂട്ട് കൃഷി, അക്വാപോണിക്‌സ്, കമുക് കൃഷി, കൂണ്‍കൃഷി, തേനീച്ച വളര്‍ത്തല്‍, റബര്‍കൃഷി, റബര്‍തോട്ടത്തിലെ കോഴിവളര്‍ത്തല്‍, കശുമാവ് കൃഷി എന്നിവയില്‍ പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കാര്‍ഷിക യൂനിവേഴ്‌സിറ്റിയും നാളികേരവികസന ബോര്‍ഡും വി.എഫ്.പി.സി.കെയുമാണ് മേളയില്‍ ഹൈബ്രീഡ് സങ്കരയിനം വിത്തുകള്‍ എത്തിക്കുന്നത്. ചക്കയുത്സവത്തിെൻറ ഭാഗമായി വിവിധയിനം ചക്കകളുടെ പ്രദര്‍ശനം, ഭീമന്‍ചക്ക, തേന്‍വരിക്ക രാജന്‍ എന്നിവയുടെ മത്സരവും 50ല്‍പരം ചക്ക ഉൽപന്നങ്ങളുടെ പ്രദര്‍ശനവും പ്ലാവിന്‍തൈകളുടെ വന്‍ശേഖരവും ചക്ക ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്. മാമ്പഴമേളയില്‍ 12 ഇനം മാമ്പഴങ്ങളാണ് വിഷരഹിതമായി പഴുപ്പിച്ച് വിതരണത്തിന് തയാറായിട്ടുള്ളത്. കപ്പയുടെ ഉപഭോഗം വര്‍ധിപ്പിച്ച് വിലയിടിവ് തടയുകയെന്നതാണ് കപ്പഫെസ്റ്റിെൻറ ലക്ഷ്യം. കപ്പയുടെയും ചക്കയുടെയും വൈവിധ്യവും രുചികരവുമായ വിഭവങ്ങള്‍ മാത്രമാണ് ഗ്രാമീണ ഭക്ഷ്യമേളയില്‍ ഇടംപിടിക്കുക. പ്രദര്‍ശനസമയം രാവിലെ ഒമ്പത് മുതല്‍ രാത്രി 8.30വരെയാണ്. വാർത്തസമ്മേളനത്തില്‍ നഗരസഭ വൈസ് ചെയർമാൻ ടി.കെ. സുധാകരന്‍നായര്‍, കാഡ്സ് പ്രസിഡൻറ് ആൻറണി കണ്ടിരിക്കല്‍, കാഡ്സ് ഡയറക്‌ടര്‍മാരായ എന്‍.ജെ. മാമച്ചന്‍, കെ.എം. ജോസ്, എം.ഡി. ഗോപിനാഥന്‍നായര്‍, സെക്രട്ടറി കെ.വി. ജോസ് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story