Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 10:47 AM IST Updated On
date_range 14 April 2018 10:47 AM ISTകളിയാട്ടത്തിൽനിന്ന് ഭയാനകത്തിലേക്ക് എത്താൻ രണ്ട് ദശാബ്ദം; സംവിധായകൻ ജയരാജിന് ഇരട്ടത്തിളക്കം
text_fieldsbookmark_border
േകാട്ടയം: 'കളിയാട്ടത്തിൽ'നിന്ന് 'ഭയാനക'ത്തിലേക്ക് എത്താനുള്ള രണ്ട് ദശാബ്ദത്തെ കാത്തിരിപ്പിനൊടുവിൽ സംവിധായകൻ ജയരാജിന് ഇരട്ടത്തിളക്കം. 2017ലെ 'ഭയാനകം' സിനിമയിലൂടെ രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരമാണ് അദ്ദേഹം സ്വന്തമാക്കിയത്. മികച്ച സംവിധായകൻ, അവലംബിത തിരക്കഥ എന്നിവ നേടിയാണ് മലയാളത്തിെൻറ അഭിമാനമായത്. സംവിധായകൻ എന്ന നിലയിൽ കളിയാട്ടത്തിനുശേഷം ദേശീയതലത്തിൽ നേടുന്ന രണ്ടാമത്തെ അവാർഡാണിത്. എട്ടാം തവണയും ദേശീയ അംഗീകാരം തേടിയെത്തിയപ്പോൾ പെരിന്തൽമണ്ണയിൽ ഭാര്യ സബിതയുടെ വസതിയിലായിരുന്നു ജയരാജ്. സിനിമയിലെ വ്യത്യസ്ത പരീക്ഷണങ്ങളുടെ വിജയം കൂടിയാണ് അവാർഡുതിളക്കം. നവരസ പരമ്പരയിലെ ആറാമത്തെ ചിത്രമായ ഭയാനകത്തിൽ തകഴിയുടെ 'കയർ' നോവലിലെ കഥാപാത്രമായ പോസ്റ്റുമാനെ പുനഃസൃഷ്ടിച്ച് ജീവിതാനുഭവങ്ങൾ തുറന്നുകാട്ടുകയായിരുന്നു. കലാമൂല്യത്തിനും സംഗീതത്തിനും പ്രാധാന്യം നൽകിയ നിരവധി ചിത്രങ്ങൾ പ്രദർശനവിജയം നേടിയിട്ടുണ്ട്. പ്രകൃതിയുടെ നിറച്ചാർത്തായി മാറിയ 'ഒറ്റാൽ' സിനിമയും വേറിട്ടതായിരുന്നു. പ്രകൃതിയുടെ മടിത്തട്ടില്‍നിന്ന് മാറിപ്പോകേണ്ടിവന്ന ഒരു ബാല്യത്തിെൻറ നഷ്ടപ്പെടലുകളാണ് അവതരിപ്പിച്ചത്. 2014ൽ മികച്ച ദേശീയ പരിസ്ഥിതി ചിത്രമായി തെരഞ്ഞടുത്ത സിനിമയിലെ പ്രധാന കഥാപാത്രത്തിന് അഭിനയത്തിെൻറ ബാലപാഠങ്ങൾ അറിയില്ലായിരുന്നു. ഷൂട്ടിങ് ലൊക്കേഷൻ അന്വേഷിച്ച് കുമരകത്തെത്തിയപ്പോൾ താറാവ് കർഷകനും മത്സ്യത്തൊഴിലാളിയുമായ കുമരകം വാസുദേവനെ മുഖ്യകഥാപാത്രമാക്കി നീണ്ട ഇടവേളക്കുശേഷമാണ് അന്ന് ദേശീയ അംഗീകാരം കേരളത്തിലെത്തിച്ചത്. 1997ല്‍ 'കളിയാട്ടം' ചിത്രത്തിലൂടെയാണ് മികച്ച സംവിധായകനുള്ള ആദ്യ ദേശീയ പുരസ്കാരം ജയരാജിനെ തേടിയെത്തിയത്. പിന്നീട് സംവിധാനം ചെയ്ത നിരവധി സിനിമകൾക്ക് മികച്ച സിനിമയെന്ന അംഗീകാരം ലഭിച്ചെങ്കിലും മികച്ച സംവിധാനത്തിനുള്ള പുരസ്കാരം കിട്ടിയിരുന്നില്ല. ഒറ്റാൽ സിനിമയിലൂടെ 2014ലെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചെങ്കിലും ദേശീയതലത്തിൽ മികച്ച പരിസ്ഥിതി ചിത്രമായാണ് തെരഞ്ഞെടുത്തത്. ജയരാജ് കൈയൊപ്പ് ചാർത്തിയ ചിത്രങ്ങൾക്ക് നിരവധി സംസ്ഥാന-ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മികച്ച ചിത്രം: ദേശാടനം (1996), മികച്ച സംവിധാനം കളിയാട്ടം (1997), മികച്ച ചിത്രം: ശാന്തം, (2001), ദേശീയോദ്ഗ്രഥന ചിത്രം ൈദവനാമത്തിൽ (2005), നോൺ ഫീച്ചർ ഫിലിം: വെള്ളപ്പൊക്കത്തിൽ (2007), മികച്ച പരിസ്ഥിതി ചിത്രം: ഒറ്റാൽ (2014) എന്നിവ ദേശീയതലത്തിലും കുടുംബസമേതം, ദേശാടനം, കളിയാട്ടം, കരുണം, ഒറ്റാൽ തുടങ്ങിയ ചിത്രങ്ങൾക്ക് സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്. ഭാര്യ സബിത ജയരാജിന് മികച്ച വസ്ത്രാലങ്കാരത്തിന് സംസ്ഥാനതലത്തിലും അവാർഡുകൾ കിട്ടിയിട്ടുണ്ട്. കോട്ടയത്താണ് കുടുംബസമേതം താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story