Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 11:05 AM IST Updated On
date_range 12 April 2018 11:05 AM ISTആധുനിക ഡിപ്പോ നിർമാണം ഇഴഞ്ഞ്; താൽക്കാലിക സ്റ്റാൻഡ് പരിതാപകരം
text_fieldsbookmark_border
തൊടുപുഴ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നിർമാണം ഇഴയുന്നു. 90 ശതമാനം പണി പൂർത്തിയായി ഉദ്ഘാടനംവരെ നിശ്ചയിച്ച കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് അനാഥമായി കിടക്കുകയാണിപ്പോൾ. നഗരമധ്യത്തിൽ ഇത്രയേറെ സ്ഥലമുള്ളപ്പോൾ അസൗകര്യങ്ങളാൽ വൻ ദുരിതമാണ് താൽക്കാലിക സ്റ്റാൻഡിൽ ജീവനക്കാരും യാത്രക്കാരും അനുഭവിക്കുന്നത്. മുനിസിപ്പൽ ലോറി സ്റ്റാൻഡിലെ താൽക്കാലിക കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കുണ്ടുംകുഴിയും പൊടിയഭിഷേകവും മഴ പെയ്താൽ ചളിക്കുളവുമാണ്. വർക്ഷോപ് കൂടിയാകുേമ്പാൾ ജീവനക്കാരും വലയുകയാണ്. നിലവിൽ 69 സർവിസാണ് തൊടുപുഴ ഡിപ്പോയിൽനിന്നുള്ളത്. നിരവധി ദീർഘദൂര ബസുകൾ കയറിയിറങ്ങി പോകുന്നുമുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം തീർക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ആധുനിക ഡിപ്പോ നിർമാണം ആരംഭിച്ചത്. എന്നാൽ, കെ.എസ്.ആർ.ടി.സിയുടെ സ്ഥലം മറ്റുള്ളവർക്ക് കൂടി വീതിച്ചു നൽകുന്നതാണ് പിന്നീട് കണ്ടത്. കെ.എസ്.ആർ.ടി.സിയുടെ സ്ഥലം മുഴുവൻ തിരിച്ചുപിടിക്കാൻ ഒരു ചെറുവിരൽപോലും രാഷ്ട്രീയ നേതാക്കൾ അനക്കിയില്ല. ഷോപ്പിങ് കോംപ്ലക്സ് ഉൾപ്പെടെ പൂർത്തിയായെങ്കിലും ചില ഷട്ടറുകൾ മാത്രമാണ് ലേലത്തിൽ പോയത്. ഇവിടെ സർവിസ് നടത്താത്തത് ഉൾപ്പെടെയുള്ള കെ.എസ്.ആർ.ടി.സി ബസുകൾ പാർക്ക് ചെയ്യുന്നതൊഴിച്ചാൽ ഒന്നിനും പ്രയോജനപ്പെടുന്നില്ല. താൽക്കാലിക ബസ് സ്റ്റാൻഡിന് മുന്നിലുള്ള റോഡിൽ ഇരുവശത്തുമായി തലങ്ങും വിലങ്ങുമാണ് രാത്രി പാർക്കിങ്. ഇത് അപകടസാധ്യത കൂട്ടുകയാണ്. താൽക്കാലിക ബസ്സ്റ്റാൻഡിൽനിന്നുതിരിയാൻ ഇടമില്ലാതെ യാത്രക്കാർ വലയുകയാണ്. ഒരു ചാറ്റൽ മഴ പെയ്താൽപോലും ചളിക്കുളമാകുന്ന ഇവിടെ യാത്രക്കാർ ഒന്നുകാൽ തെറ്റിയാൽ കുഴിയിലോ ചളിവെള്ളത്തിലോ പതിക്കുമെന്നുറപ്പ്. ഒരേസമയം രണ്ട് ബസിന് കഷ്ടിച്ച് കയറിപ്പോകാൻ ഇടയുള്ള വഴിയിലൂടെ ബസുകൾ ഉരസാതെ രക്ഷപ്പെടുന്നതും ഭാഗ്യത്തിനാണ്. കഴിഞ്ഞദിവസം ബസ് ചരിഞ്ഞ് മറ്റേ ബസിെൻറ കണ്ണാടി പൊട്ടി. കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് നിർമാണം പൂർത്തീകരിച്ച് ബുദ്ധിമുട്ട് പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. മൂന്നാർ-പൂപ്പാറ-ബോഡിമെട്ട് ഹൈവേ: വനംവകുപ്പ് നിലപാട് തള്ളി സർക്കാർ ഉത്തരവ് ചെറുതോണി: സംസ്ഥാനത്തെ ഏറ്റവും വലിയ ദേശീയപാത വികസന പദ്ധതിയായ 381 കോടിയുടെ മൂന്നാർ-പൂപ്പാറ-ബോഡിമെട്ട് പാത നിർമാണത്തിനെതിരെ വനംവകുപ്പ് കൈക്കൊണ്ട നിലപാട് തള്ളി സർക്കാർ ഉത്തരവ് പുറത്തിറക്കി. കൊച്ചി-ധനുഷ്കോടി ദേശീയപാത 85െൻറ (പഴയ എൻ.എച്ച് 49) ഭാഗമായ മൂന്നാർ-പൂപ്പാറ-ബോഡിമെട്ട് 42 കി.മീ. നവീകരണം തടസ്സപ്പെടുത്തി വനംവകുപ്പ് രംഗത്തുവരുകയും 2017 ഒക്ടോബർ ഒമ്പതിന് മൂന്നാർ ഡി.എഫ്.ഒ സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തിരുന്നു. എന്നാൽ, റോഡ് നിർമിക്കുന്ന സ്ഥലത്തിന് വനംവകുപ്പിന് അവകാശവാദം ഉന്നയിക്കാൻ കഴിയില്ലെന്ന് സർക്കാർ കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവിറക്കിയത്. പൊതുമരാമത്ത് വകുപ്പിനുവേണ്ടി ചൊവ്വാഴ്ച വൈകീട്ട് ചീഫ് സെക്രട്ടറി പോൾ ആൻറണി ഉത്തരവ് ഒപ്പിട്ട് പുറത്തിറക്കി. പാത നിർമിക്കുന്നതിൽ 24 കിലോമീറ്ററോളം സി.എച്ച്.ആർ (കാർഡമം ഹിൽ റിസർവ്-ഏലമലക്കാട്) പ്രദേശത്തുകൂടിയാണ് കടന്നുപോകുന്നതെന്നായിരുന്നു വനംവകുപ്പിെൻറ വാദങ്ങളിൽ ഒന്ന്. സി.എച്ച്.ആർ പ്രദേശം റവന്യൂ ഭൂമിയാണെന്ന സർക്കാർ നിലപാടിന് ഒരിക്കൽക്കൂടി അടിവരയിടുന്നതാണ് പുതിയ ഉത്തരവ്. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും സി.എച്ച്.ആർ പ്രദേശം റവന്യൂ ഭൂമിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരണങ്ങളാൽ പൂപ്പാറ-ബോഡിമെട്ട് റോഡ് നിർമാണത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതി വേണമെന്ന വാദവും സർക്കാർ തള്ളി. അതേസമയം, റോഡ് കടന്നുപോകുന്ന പ്രദേശത്തെ 405 മരങ്ങൾ മുറിക്കാൻ വനംവകുപ്പിെൻറ അനുമതി വേണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. 1987ലെ മരസംരക്ഷണ നിയമം സെക്ഷൻ അഞ്ച് അനുസരിച്ചുള്ള നിയന്ത്രണം മരം മുറിക്കുന്ന കാര്യത്തിൽ നിലനിൽക്കുന്നുണ്ട്. ഇടുക്കിയുടെ വികസന പുരോഗതിയിൽ നാഴികക്കല്ലായി മാറാൻ കഴിയുന്ന മൂന്നാർ ബോഡിമെട്ട് പാത നിർമാണത്തിൽ ജനങ്ങൾക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ച സംസ്ഥാന സർക്കാറിനെ അഭിനന്ദിക്കുന്നതായി അഡ്വ. ജോയിസ് ജോർജ് എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story