Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2017 2:02 PM IST Updated On
date_range 8 Sept 2017 2:02 PM ISTസംസ്ഥാനപാതയിൽ തേക്കടി–മൂന്നാർ ഭാഗത്ത് സഞ്ചാരികളെ വരവേൽക്കുന്നത് മാലിന്യം; ദുർഗന്ധവും
text_fieldsbookmark_border
നെടുങ്കണ്ടം: മത്സ്യ-മാംസാദികളും ഇതര മാലിന്യവുമടങ്ങിയ ചാക്കുകെട്ടുകളും മറ്റും റോഡിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും വലിച്ചെറിയുന്നത് വാഹനങ്ങൾക്കും സമീപത്തെ താമസക്കാർക്കും ദുരിതം വിതക്കുന്നു. രാത്രി വാഹനങ്ങളിലെത്തുന്നവർ റോഡരികിലേക്ക് മാലിന്യം വലിച്ചെറിയുകയാണ്. തേക്കടി--മൂന്നാർ സംസ്ഥാനപാതയോരത്താണ് ഇത്തരത്തിൽ മാലിന്യം കുമിഞ്ഞുകൂടുന്നത്. കഴിഞ്ഞദിവസം ദിവസങ്ങളോളം പഴക്കമുള്ള കോഴിയുടെ മാംസാവശിഷ്ടമടങ്ങിയ മാലിന്യം ഇരുചക്രവാഹനങ്ങളുടെ അപകടങ്ങൾക്കടക്കം വഴിവെച്ചു. നെടുങ്കണ്ടം ടൗണിനോടുചേർന്ന് ചെമ്പകക്കുഴിക്ക് സമീപം നടുറോഡിൽ ഉപേക്ഷിച്ച മാലിന്യത്തിൽ കയറിയ മുപ്പതോളം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെട്ടു. യാത്രക്കാർക്ക് പരിക്കേറ്റത് കൂടാതെ വാഹനങ്ങൾക്കും കേടുസംഭവിച്ചു. കുമളി-മൂന്നാർ ടൂറിസ്റ്റ് പാതയിലെ വളവിലാണ് മാലിന്യം വലിച്ചെറിഞ്ഞത്. രാത്രി വാഹനങ്ങൾ മാലിന്യത്തിലൂടെ കയറിയിറങ്ങുകയും മഴപെയ്യുകയും ചെയ്തതോടെ ഇവ പ്രദേശമാകെ വ്യാപിച്ചു. ദുർഗന്ധം അനുഭവപ്പെട്ടത് പ്രദേശവാസികളെ ദുരതിതത്തിലാക്കി. കോഴിയുടെ കുടലടക്കം മാലിന്യം ചിതറിക്കിന്നു. കൊടും വളവായതിനാൽ അടുത്തെത്തുമ്പോൾ മാത്രമാണ് ശ്രദ്ധയിൽപെടുന്നത്. ഇതുമൂലമാണ് അപകടങ്ങൾ ഉണ്ടായത്. റോഡുവക്കിലെ ഉറവ വെള്ളത്തിലൂടെ മാലിന്യം ഒരു കിലോമീറ്ററോളം പരന്നൊഴുകി. ദുർഗന്ധം രൂക്ഷമായതോടെ പ്രദേശവാസികൾ ചേർന്ന് ഇവ നീക്കം ചെയ്യുകയായിരുന്നു. പിന്നീട് നെടുങ്കണ്ടത്തുനിന്ന് അഗ്നിശമനസേന എത്തി വെള്ളം പമ്പുചെയ്ത് റോഡ് വൃത്തിയാക്കി. തേക്കടി-മൂന്നാർ സംസ്ഥാനപാതയിലെ പുളിയന്മല, പാമ്പാടുംപാറ, വട്ടപ്പാറ, നെടുങ്കണ്ടം, കൽക്കൂന്തൽ, പാറത്തോട്, മൈലാടുംപാറ, ഉടുമ്പൻചോല തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റോഡിനിരുവശത്തും അറവുമാലിന്യവും കോഴി അവശിഷ്ടവും കുമിയുകയാണ്. പഞ്ചായത്ത് റോഡുകളുടെ അവസ്ഥയും മറിച്ചല്ല. റോഡരികിലെ കുറ്റിക്കാട്ടിലും ഏലത്തോട്ടങ്ങളിലും ചാക്കിൽ കെട്ടിയനിലയിൽ തലമുടിയടക്കം വലിച്ചെറിയുന്നുണ്ട്. പച്ചമീൻ വ്യാപാരികർ ആഴ്ചകളോളം പഴക്കം ചെന്ന മത്സ്യങ്ങളും റോഡരികിൽ തള്ളുകയാണ്. ചെമ്മണ്ണാർ-താന്നിമൂട് റോഡരികിലും കല്ലാർ പുഴയിലും കൂട്ടാർ പുഴയിലും മാലിന്യം തള്ളുന്നു. വാഹനത്തിലിരുന്ന് മദ്യപിച്ചശേഷം കുപ്പികൾ റോഡരികിലേക്ക് വലിച്ചെറിയുന്നതും പ്രദേശത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. റോഡരികിലെ പൊന്തക്കാട്ടിൽ കുമിഞ്ഞുകൂടുന്ന മാലിന്യം ചീഞ്ഞ് ദുർഗന്ധം പരത്തുകയാണ്. വ്യാപാരസ്ഥാപനങ്ങളിെലയും ടൗണിലെ വീടുകളിലെയും മാലിന്യം റോഡരികിൽ വെച്ചാൽ പഞ്ചായത്തിെല ശുചീകരണതൊഴിലാളികൾ രാവിലെ എത്തി നീക്കംചെയ്യുന്നുണ്ട്. എന്നിട്ടും പ്ലാസ്റ്റിക് കുപ്പി, കീറിയ ചാക്ക്, ടൂബ്ലൈറ്റ്, കേടായ പച്ചക്കറി എന്നിവയും തോട്ടിലേക്ക് വലിച്ചെറിയുന്നു. അയ്യങ്കാളി--ശ്രീനാരായണ ഗുരു--ചട്ടമ്പി സ്വാമി ജയന്തി ആഘോഷം പീരുമേട്: എസ്.എം.എസ് ക്ലബ് ആൻഡ് ലൈബ്രറിയും ഇടുക്കി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷവും അയ്യങ്കാളി-ശ്രീനാരായണ ഗുരു -ചട്ടമ്പി സ്വാമി ജയന്തി ആഘോഷവും വെള്ളിയാഴ്ച ക്ലബ് ഹാളിൽ നടക്കും. രാവിലെ കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള മത്സരങ്ങൾ ഡോ. ഗിന്നസ് മാടസാമി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ഓണസദ്യയും മൂന്നിന് അയ്യങ്കാളി, ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികളുടെ സമകാലിക പ്രസക്തിയും ഓണവും വിഷയത്തിൽ സെമിനാർ നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പിലെ പ്രോജക്റ്റ് ഓഫിസർ ഡോ. പി. പ്രമോദ് സെമിനാർ ഉദ്ഘാടനം ചെയ്യും. സി.എൻ. ഗോപി വൈദ്യർ, ആർ. തിലകൻ, ശ്രീകുമാർ, കല്ലറ ശശീന്ദ്രൻ, പി.കെ. രാജൻ, എസ്. സാബു, തോമസ് ആൻറണി, വി.എസ്. പ്രസന്നൻ, മൈക്കിൾ ജോസഫ് എന്നിവർ പങ്കെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story