Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 11:00 AM IST Updated On
date_range 16 Oct 2017 11:00 AM ISTപി.എം.എ.വൈ പദ്ധതി: ഏറ്റുമാനൂരിൽ തുക അനുവദിക്കപ്പെട്ടവരിൽ ഭൂരിഭാഗവും മുഖം തിരിക്കുന്നു
text_fieldsbookmark_border
ഏറ്റുമാനൂർ: പി.എം.എ.വൈ പദ്ധതി പ്രകാരം വീടില്ലാത്തവര്‍ക്ക് നല്‍കുന്ന സഹായധനത്തിെൻറ വിതരണോദ്ഘാടനത്തിന് നാലു ദിവസം മാത്രം ബാക്കി നിൽക്കെ, ഏറ്റുമാനൂർ നഗരസഭയിൽ തുക അനുവദിക്കപ്പെട്ടവരിൽ ഭൂരിഭാഗവും പദ്ധതിയോട് മുഖം തിരിക്കുന്നു. ഏറ്റുമാനൂര്‍ നഗരസഭയില്‍ ഒന്നാം ഘട്ടത്തില്‍ വിശദ പദ്ധതി റിപ്പോര്‍ട്ട് അംഗീകരിച്ച് സഹായധനത്തിന് തെരഞ്ഞെടുക്കപ്പെട്ട 198 പേരില്‍ 28 പേര്‍ മാത്രമാണ് ഇതുവരെ കരാർവെച്ചത്. രണ്ടാംഘട്ടം ഡി.പി.ആര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍മാര്‍ നിർദേശിക്കുന്ന കുടുംബത്തിന് പി.എം.എ.വൈ സ്കീമില്‍ മൂന്ന് ലക്ഷം രൂപയാണ് വീടുവെക്കാൻ സഹായധനമായി ലഭിക്കുക. ജനറല്‍ വിഭാഗത്തില്‍പെട്ടവര്‍ 50,000 രൂപയും എസ്.സി വിഭാഗക്കാര്‍ 30,000 രൂപയും എസ്.ടി വിഭാഗക്കാര്‍ 24,000 രൂപയും തങ്ങളുടെ വിഹിതമായി അടക്കണമെന്നാണ് വ്യവസ്ഥ. സര്‍ക്കാര്‍ സഹായത്തിെൻറ അവസാന ഗഡു ലഭിക്കും മുമ്പ് ഗുണഭോക്താവിെൻറ വിഹിതം നാലു തവണയായി അടക്കാനും സൗകര്യമുണ്ടായിരുന്നു. ആശ്രയ പദ്ധതി പ്രകാരമുള്ള അപേക്ഷകര്‍ക്ക് വിഹിതം അടക്കേണ്ടതില്ല. താമസയോഗ്യമായ വീടുള്ളവരായിരുന്നു ഒരു വര്‍ഷം മുമ്പ് ഒന്നാം ഘട്ടത്തില്‍ ധനസഹായത്തിന് അപേക്ഷിച്ചവരില്‍ കൂടുതലും. തുക ലഭിക്കുന്നതിന് സെക്യൂരിറ്റി വേണ്ടതില്ല എന്ന ധാരണയിലായിരുന്നു ചില കൗണ്‍സിലര്‍മാരുടെ ഒത്താശയോടെ അനര്‍ഹരും ലിസ്റ്റിൽ കടന്നുകൂടിയത്. നിലവില്‍ താമസിക്കുന്ന വീടിെൻറ അറ്റകുറ്റപ്പണി നടത്തുക എന്ന ഉദ്ദേശ്യത്തോടെ അപേക്ഷ സമര്‍പ്പിച്ചവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അപേക്ഷയോടൊപ്പം ഹാജരാക്കാൻ തങ്ങളുടെ വീട് താമസയോഗ്യമല്ലാത്തതാണ് എന്ന സര്‍ട്ടിഫിക്കറ്റ് കൂടി നഗരസഭ മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇവര്‍ സമ്പാദിച്ചിരുന്നു. ഡി.പി.ആർ പാസായി ലിസ്റ്റ് പ്രസിദ്ധീകരിച്ച ഘട്ടത്തിലാണ് വായ്പ ലഭിക്കണമെങ്കില്‍ ഗുണഭോക്താക്കളുടെ ആധാരം നഗരസഭയില്‍ പണയപ്പെടുത്തണം എന്ന വിവരം കൗണ്‍സിലര്‍മാര്‍ പോലും അറിയുന്നത്. ഇതോടെ അനർഹമായി കയറിക്കൂടിയവർ വിട്ടുനിൽക്കുകയായിരുന്നു. ഇതാണ് കരാർവെക്കുന്നവരുടെ എണ്ണം കുറയാൻ കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതിനു പുറമെ വായ്പക്കായി അപേക്ഷിച്ചവരില്‍ പലരുടെയും ആധാരം മറ്റ് വായ്പക്കായി ബാങ്കില്‍ പണയപ്പെടുത്തിയിരിക്കുകയുമായിരുന്നു. ഇതോടെ ലിസ്റ്റിൽ കയറിപ്പറ്റിയ പലരും പിന്നോട്ടുപോയി. അതിനിടെ കരാർവെച്ച ഗുണഭോക്താക്കള്‍ക്ക് കൃത്യസമയത്ത് ആദ്യഗഡു നല്‍കുന്നതിലും തടസ്സമുണ്ടായി. ഒക്ടോബര്‍ ആദ്യം ആദ്യഗഡു വിതരണം ചെയ്ത് പദ്ധതി നടത്തിപ്പിെൻറ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നതാണ്. കൗണ്‍സിലര്‍മാരുമായി പിണങ്ങിയ സെക്രട്ടറി അവധിയില്‍ പ്രവേശിച്ചതോടെ ഈ പരിപാടിയും നീണ്ടു. അവധിയില്‍ പ്രവേശിച്ച സെക്രട്ടറി ചാര്‍ജ് സൂപ്രണ്ടിനു കൈമാറിയെങ്കിലും ചെക്ക് ഒപ്പിടാനുള്ള അവകാശം കൈമാറിയിരുന്നില്ല. പിന്നീട് കൗണ്‍സില്‍ യോഗം അടിയന്തരമായി ഇതിനു പരിഹാരം കാണണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തില്‍ ചെക്ക് ഒപ്പിടാനുള്ള അവകാശം പൊതുമരാമത്ത് അസി. എൻജിനീയര്‍ക്ക് നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നാണ് അനന്തമായി നീണ്ട ധനസഹായ വിതരണം ഉടന്‍ നടത്താൻ അധികൃതര്‍ തീരുമാനിച്ചത്. 20ന് വൈകീട്ട് മൂന്നിന് നഗരസഭ ഓഫിസ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ കെ. സുരേഷ്കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 19ാം തീയതിവരെ എഗ്രിമെൻറ് വെക്കുന്നവര്‍ക്കുകൂടി തുക വിതരണം ചെയ്യുമെന്ന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൺ സൂസന്‍ തോമസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story