Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 11:01 AM IST Updated On
date_range 5 Oct 2017 11:01 AM ISTഅഴുത ബ്ലോക്ക് പഞ്ചായത്തിൽ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് വീണ്ടും അരങ്ങൊരുങ്ങി
text_fieldsbookmark_border
പീരുമേട്: അഴുത ബ്ലോക്ക് പഞ്ചായത്തിൽ ഭരണമാറ്റത്തിനും ഭരണം നിലനിർത്താനും രാഷ്ട്രീയ കുതിരക്കച്ചവടം തുടർക്കഥ. യു.ഡി.എഫിനൊപ്പം നിൽക്കുന്ന കേരള കോൺഗ്രസ്- എം, ആർ.എസ്.പി അംഗങ്ങൾ എൽ.ഡി.എഫ് നൽകിയ അവിശ്വാസപ്രമേയ നോട്ടീസിൽ ഒപ്പിട്ടതാണ് ഒടുവിലത്തെ സംഭവം. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറായ ആർ.എസ്.പിയിലെ കെ.എൻ. സുധാകരൻ, കേരള കോൺഗ്രസിലെ ലിസിയാമ്മ ജോസ് എന്നിവരാണ് എൽ.ഡി.എഫിനൊപ്പം ചേർന്ന് നോട്ടീസിൽ ഒപ്പിട്ടത്. ഇവർ യു.ഡി.എഫിന് എതിരായി വോട്ട് ചെയ്താൽ ഭരണം നഷ്ടപ്പെടും. കേരള കോൺഗ്രസ് അംഗം മറുകണ്ടം ചാടാതിരിക്കാൻ കോൺഗ്രസ് നേതാക്കൾ അതിനിടെ കേരള കോൺഗ്രസ് നേതാക്കളുമായി ചർച്ച ആരംഭിച്ചു. 13 അംഗസമിതിയിൽ യു.ഡി.എഫ് എട്ട്, എൽ.ഡി.എഫ് അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. കേരള കോൺഗ്രസ് അംഗത്തെ ഒപ്പംനിർത്തി ആർ.എസ്.പി അംഗത്തെ അവഗണിക്കാനും രഹസ്യനീക്കമുണ്ട്. ഭരണം നഷ്ടപ്പെടാതിരിക്കാൻ ഒരാൾ ഒപ്പം നിന്നാൽ മതിയാകും. മുന്നണി ധാരണപ്രകാരം ഒരു വർഷം കഴിഞ്ഞിട്ടും സ്ഥാനം ഒഴിയാത്ത ആർ.എസ്.പി അംഗത്തെ ഒഴിവാക്കി കേരള കോൺഗ്രസ് അംഗത്തിന് വൈസ് പ്രസിഡൻറ് പദവി നൽകി ഒപ്പം നിർത്തുെമന്നാണ് സൂചന. അഴുത ബ്ലോക്കിൽ ഭരണം നിലനിർത്താൻ കുതിരക്കച്ചവടം ആരംഭിച്ചത് 1999ലാണ്. അന്ന് എട്ടംഗ സമിതിയിൽ ഇരുമുന്നണിക്കും നാലു വീതമായിരുന്നു അംഗങ്ങൾ. നറുക്കെടുപ്പിലൂടെ സി.പി.ഐയിലെ ഇ.എസ്. ബിജിമോൾ പ്രസിഡൻറായി. ബിജിമോൾക്കെതിരെ യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോൾ കോൺഗ്രസ് അംഗം അയ്യപ്പൻ തങ്കയ്യ ബിജിമോൾക്ക് വോട്ട് ചെയ്തതിനാൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. 2003ൽ ബ്ലോക്ക് പഞ്ചായത്തിലെ കാലുമാറ്റം സൃഷ്ടിച്ച രാഷ്ട്രീയ വൈരാഗ്യം രണ്ട് കൊലപാതകത്തിലാണ് കലാശിച്ചത്. എൽ.ഡി.എഫ് ഭരണത്തിൽ പ്രസിഡൻറായിരുന്ന സി.പി.ഐയിലെ വി. തങ്കപ്പൻ, മുന്നണി ധാരണപ്രകാരം കാലാവധി കഴിഞ്ഞിട്ടും ഒഴിയാതെ കോൺഗ്രസ് പിന്തുണയോടെ സ്ഥാനം നിലനിർത്തി. ഇതിൽ പ്രകോപിതരായ സി.പി.എം പ്രവർത്തകർ വണ്ടിപ്പെരിയാറ്റിൽ വി. തങ്കപ്പെൻറ കൈകാലുകൾ തല്ലിയൊടിച്ചു. എതിർ ആക്രമണത്തിൽ സി.പി.എം പ്രവർത്തകൻ അയ്യപ്പദാസ് കൊല്ലപ്പെട്ടു. കോൺഗ്രസ് ജില്ല സെക്രട്ടറി എം. ബാലുവിനെയാണ് വധിച്ചാണ് മറുപക്ഷം മറുപടി നൽകിയത്. ബ്ലോക്ക് പഞ്ചായത്തിലെ കൂറുമാറ്റം സൃഷ്ടിച്ച സംഘർഷത്തിൽ കോൺഗ്രസ്, സി.പി.എം പാർട്ടികൾക്ക് കരുത്തരായ രണ്ട് നേതാക്കളെയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഭരണസമിതിയിൽ കേരള കോൺഗ്രസ് അംഗം ഭരണസമിതിക്കെതിരെ ആരോപണം ഉയർത്തിയെങ്കിലും ഭൂരിപക്ഷം ഉള്ളതിനാൽ കോൺഗ്രസ് നേതൃത്വം ഗൗനിച്ചില്ല. അവിശ്വാസപ്രമേയത്തിൽ അംഗങ്ങൾക്ക് വിപ്പ് നൽകിയും ഇടഞ്ഞ കേരള കോൺഗ്രസ് അംഗത്തെ ഒപ്പം നിർത്തിയും ഭരണം നിലനിർത്താനാണ് അണിയറയിൽ നീക്കം നടക്കുന്നത്. 60ാം വർഷത്തിൽ 'ഒരുവട്ടം കൂടി' ഒത്തുചേർന്നു കട്ടപ്പന: 1957ൽ ആരംഭിച്ച വലിയതോവാള സി.ആർ.എച്ച്.എസ് സ്കൂളിെൻറ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് പൂർവവിദ്യാർഥി-അധ്യാപക സംഗമം സംഘടിപ്പിച്ചു. 'ഒരുവട്ടം കൂടി..' എന്ന പേരിലെ സംഗമം പൂർവവിദ്യാർഥികളുടെ പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. രാവിലെ 10 മുതൽ എസ്.എസ്.എൽ.സി ബാച്ചുകളുടെ സംഗമവും ഉച്ചക്ക് രണ്ടു മുതൽ പൂർവവിദ്യാർഥികളുടെയും അധ്യാപകരുടെയും പൊതുസംഗമവുമാണ് നടന്നത്. 1971 മുതൽ 2017വരെ 47 എസ്.എസ്.എൽ.സി ബാച്ചുകളിൽ 44 ബാച്ചുകളും രാവിലെ ബാച്ച് അടിസ്ഥാനത്തിൽ സംഗമിച്ചു. 60 വർഷങ്ങളെ അനുസ്മരിച്ച് ഓരോ വർഷങ്ങളിലെയും വിദ്യാർഥി പ്രതിനിധികൾ മൺചിരാതുകൾ തെളിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് തെക്കേമുറി അധ്യക്ഷതവഹിച്ചു. സ്കൂളിലെ പൂർവവിദ്യാർഥിയും സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് മിനിസ്ട്രി ഓഫ് കോമേഴ്സ് ചെയർപേഴ്സണുമായ ഡോ. കെ.ജെ. ജോസഫ് കുമ്പക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. ഫാ. ജോസഫ് പുത്തൻപുര മുഖ്യപ്രഭാഷണം നടത്തി. 1957ൽ സ്കൂൾ ആരംഭിക്കുമ്പോൾ ആദ്യ അധ്യാപകനായ എം. മാത്യു മാനാന്തടത്തിനെയും ആദ്യ പ്രഥമാധ്യാപകൻ കെ.സി. വർഗീസിനെയും ആദരിച്ചു. സ്കൂൾ പ്രഥമാധ്യാപിക ലിസൻ തോമസ് സ്വാഗതവും പി.ടി.എ പ്രസിഡൻറ് ചെറിയാൻ പുത്തൻപുര നന്ദിയും പറഞ്ഞു. താലൂക്ക് ആശുപത്രി വികസനം: ജനതാദൾ -യു സമരത്തിലേക്ക് അടിമാലി: അടിമാലി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നും അടിസ്ഥാന സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ജനതാദൾ- യു പ്രക്ഷോഭം നടത്തുമെന്ന് ജില്ല പ്രസിഡൻറ് അനൂപ് ഫ്രാന്‍സിസ് അറിയിച്ചു. ഒക്ടോബര്‍ 19ന് ധര്‍ണയും തുടര്‍ന്ന് രാപകല്‍ സമരവുമാണ് നടത്തുക. രണ്ട് താലൂക്കിലെ ജനങ്ങളുടെ ഏക ആശ്രയമാണ് അടിമാലി താലൂക്ക് ആശുപത്രി. പ്രതിദിനം ആയിരത്തിലേറെ രോഗികള്‍ എത്തുന്നു. ഇരുന്നൂറിനടുത്ത രോഗികള്‍ക്ക് കിടത്തിച്ചികിത്സയുമുണ്ട്. എന്നാല്‍, ഡോക്ടര്‍മാരോ മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫോ ഇല്ലാത്തതിനാല്‍ അടിസ്ഥാന ചികിത്സയും നിഷേധിക്കപ്പെടുന്നു. ഇൗ സാഹചര്യത്തിലാണ് സമരം തുടങ്ങുന്നതെന്ന് നേതാക്കൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story