Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2017 8:44 PM IST Updated On
date_range 4 May 2017 8:44 PM ISTചങ്ങനാശ്ശേരിയിൽ അഞ്ചിടത്ത് കേരള കോൺഗ്രസ് നിലപാട് നിർണായകം
text_fieldsbookmark_border
ചങ്ങനാശ്ശേരി: ജില്ല പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എം, സി.പി.എം പിന്തുണയോടെ പ്രസിഡൻറ് സ്ഥാനം നേടിയതോടെ കോണ്‍ഗ്രസ്--കേരള കോണ്‍ഗ്രസ് എം സഖ്യത്തോടെ ഭരണം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണനേതൃത്വം ആശങ്കയില്‍. ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ചങ്ങനാശ്ശേരി നഗരസഭ, പായിപ്പാട്, കുറിച്ചി എന്നീ പഞ്ചായത്തുകളില്‍ കേരള കോണ്‍ഗ്രസ് പിന്തുണയോടെ കോണ്‍ഗ്രസ് അംഗവും വാഴപ്പള്ളി, മാടപ്പള്ളി പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് പിന്തുണയോടെ കേരള കോണ്‍ഗ്രസ് അംഗവുമാണ് നിലവിൽ പ്രസിഡൻറ്. ചങ്ങനാശ്ശേരി നഗരസഭയില്‍ കോണ്‍ഗ്രസിന് ചെയര്മാന് സ്ഥാനവും കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനവുമാണ് ഉള്ളത്. 37 അംഗ കൗണ്‍സിലില്‍ യു.ഡി.എഫ് -12 (കോണ്‍ഗ്രസ് -11, മുസ്ലിംലീഗ്- ഒന്ന്), കേരള കോണ്‍ഗ്രസ് എം -7, എല്‍.ഡി.എഫ്- 12, ബി.ജെ.പി -നാല്, സ്വതന്ത്രർ -രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. നിലവിലെ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എം പിന്തുണ പിന്‍വലിക്കുകയാണെങ്കിൽ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടും. വാഴപ്പള്ളി പഞ്ചായത്തില്‍ 21 അംഗഭരണ സമിതിയില്‍ എട്ടംഗങ്ങള്‍ കേരള കോണ്‍ഗ്രസും നാലുപേർ കോണ്‍ഗ്രസ് അംഗങ്ങളുമാണ്. എല്‍. ഡി.എഫിന് ഒമ്പതംഗങ്ങളുണ്ട്. കോണ്‍ഗ്രസിലെ നാലംഗങ്ങളുടെ പിന്തുണയോടെയാണ് കേരള കോണ്‍ഗ്രസ് ഭരണം നടത്തുന്നത്. കേരള കോണ്‍ഗ്രസ് എമ്മിലെ സണ്ണി ചങ്ങംകേരി പ്രസിഡൻറും കോണ്‍ഗ്രസിലെ ലാലിമ്മ ടോമി വൈസ് പ്രസിഡൻറുമാണ്. ഇവിടെ ഒറ്റക്കക്ഷിനില നോക്കിയാല്‍ കോണ്‍ഗ്രസിനെക്കാളും കേരള കോണ്‍ഗ്രസിനെക്കാളും അംഗബലം എല്‍.ഡി.എഫിനാണ്. വ്യാഴാഴ്ച ഇവിടെ വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കോണ്‍ഗ്രസിനാണ് വൈസ് പ്രസിഡൻറ് സ്ഥാനം. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെടാന്‍ സാധ്യതയുണ്ട്. പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഉടന്‍ നടക്കാനിരിക്കുന്ന മാടപ്പള്ളി പഞ്ചായത്തിനെയാണ് പുതിയ രാഷ്ട്രീയ കരുനീക്കം ഏറെ ആശങ്കയിലാക്കിയിരിക്കുന്നത്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസ് -ഏഴ്, മുസ്ലിംലീഗ് ഒന്ന്, കേരള കോണ്‍ഗ്രസ് എം ആറ്, എല്‍.ഡി.എഫ്- -മൂന്ന്, ബി.ജെ.പി -രണ്ട്, സ്വത. -ഒന്ന് എന്നിങ്ങനെയാണ് നില. കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചാല്‍ കേരള കോണ്‍ഗ്രസിനു ഭരണം നഷ്ടമാകും. യു.ഡി.എഫിലെ ധാരണപ്രകരം ആദ്യ രണ്ടുവര്‍ഷം കേരള കോണ്‍ഗ്രസും പിന്നീടുള്ള മൂന്നു വര്‍ഷ കോണ്‍ഗ്രസിനുമാണ് പ്രസിഡൻറ് സ്ഥാനം. ഇതില്‍ കരാറുപ്രകാരം ആദ്യ ഒന്നരവര്‍ഷത്തിനു ശേഷം കേരള കോണ്‍ഗ്രസിലെ ഏലിക്കുട്ടി തോമസ് പ്രസിഡൻറ് സ്ഥാനം രാജിെവച്ചു. കേരള കോണ്‍ഗ്രസിലെ തന്നെ മറ്റൊരംഗത്തിന് ആറു മാസത്തേക്ക് പ്രസിഡൻറ് സ്ഥാനം എന്ന ധാരണയിലാണ് രാജിെവച്ചിരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചാല്‍ കേരള കോണ്‍ഗ്രസിനു പ്രസിഡൻറ് സ്ഥാനം നഷ്ടമാകും. ബി.ജെ.പിയുടെയും സ്വതന്ത്രെൻറയും നിലപാട് നിര്‍ണായകമാകും. കുറിച്ചി പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസിെൻറ പിന്തുണയോടെ കോണ്‍ഗ്രസ് അംഗമാണ് പ്രസിഡൻറ് സ്ഥാനത്ത്. കോണ്‍ഗ്രസ്- ആറ്, കേരള കോണ്‍ഗ്രസ് എം -നാല്, എല്‍.ഡി.എഫ്- അഞ്ച്, ബി.ജെ.പി -മൂന്ന്, സി.എസ്.ഡി.എസ് -രണ്ട് എന്നിങ്ങനെയാണ് കക്ഷി നില. കോണ്‍ഗ്രസ് എം പിന്തുണ പിന്‍വലിക്കുകയാണെങ്കില്‍ ബി.ജെ.പിയുടെയും സി.എസ്.ഡി.എസിെൻറയും നിലപാട് നിര്‍ണായകമാകും. പായിപ്പാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ്- അഞ്ച്, കേരള കോണ്‍ഗ്രസ് എം -മൂന്ന്, മുസ്ലിംലീഗ് -ഒന്ന്, എല്‍.ഡി.എഫ്- -നാല്, ബി.ജെ.പി -രണ്ട്, സ്വത. -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇവിടെയും പിന്തുണ പിന്‍വലിച്ചാല്‍ കോണ്‍ഗ്രസിനു പ്രതിസന്ധിയുണ്ടാവും. രണ്ടരവർഷം കോൺഗ്രസിനും ബാക്കി കേരള കോൺഗ്രസിനുമാണ് മുൻധാരണപ്രകാരം പ്രസിഡൻറ് -വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ആകെ 13 സീറ്റില്‍ കോൺഗ്രസ് -നാല്, കേരള കോണ്‍ഗ്രസ് -മൂന്ന്, എല്‍.ഡി.എഫ് -ആറ് എന്നിങ്ങനെയാണ് കക്ഷിനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story