Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2017 2:47 PM GMT Updated On
date_range 10 March 2017 2:47 PM GMTമൂലമറ്റം വൈദ്യുതി നിലയത്തിന് സമീപം സ്ഫോടകവസ്തുക്കള്‍ കണ്ടത്തെി
text_fieldsbookmark_border
മൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തിന് സമീപം അതിസുരക്ഷ മേഖലയില്‍ അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ കണ്ടത്തെി. വൈദ്യുതി നിലയത്തിന് 500 മീറ്ററോളം അകലെ സ്ഥിതി ചെയ്യുന്ന ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി. എന്‍ജിനീയറുടെ കാര്യാലയത്തിനടുത്താണ് രണ്ട് ജലാറ്റിന്‍ സ്റ്റിക്കും ഡിറ്റനേറ്ററും മൂന്ന് ബാറ്ററികളും കണ്ടത്തെിയത്. മൂന്ന് ബാറ്ററികള്‍ പരസ്പരം ബന്ധിപ്പിച്ച നിലയിലും ഡിറ്റനേറ്ററില്‍ വയര്‍ ഘടിപ്പിച്ച് ജലാറ്റിന്‍ സ്റ്റിക്കില്‍ ഇറക്കിവെച്ച നിലയിലുമായിരുന്നു. സെക്ഷന്‍ ഓഫിസിന് സമീപം ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ നിര്‍മിച്ച ഷെഡിന് സമീപത്തുനിന്ന് വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സ്ഫോടകവസ്തുക്കള്‍ കണ്ടത്തെിയത്. പരസ്പരം ബന്ധിപ്പിച്ച ബാറ്ററികളില്‍ വയറിന്‍െറ രണ്ട് അഗ്രങ്ങള്‍ സ്പര്‍ശിച്ചാല്‍ സ്ഫോടനം സംഭവിക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരുന്നത്. അബദ്ധവശാല്‍പോലും വയറുകള്‍ ബാറ്ററിയില്‍ തൊടുകയോ കടുത്ത ചൂട് ഏല്‍ക്കുകയോ ചെയ്താല്‍ ഉഗ്രശേഷിയോടെ ഇവ പൊട്ടിത്തെറിക്കും. ഇവയെല്ലാം സൂക്ഷിച്ചിരുന്നത് ഒറ്റ ബാഗിലാണ്. അതിസുരക്ഷയോടെ സൂക്ഷിക്കേണ്ട സ്ഫോടകവസ്തുക്കളാണ് അലക്ഷ്യമായ നലയില്‍ കണ്ടത്തെിയത്. സെക്ഷന്‍ ഓഫിസിലെ സബ് എന്‍ജിനീയര്‍ പി.കെ. ഷംസുദ്ദീനാണ് സ്ഫോടകവസ്തുക്കള്‍ കണ്ടത്തെിയത്. ഇദ്ദേഹം ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം നോക്കുമ്പോള്‍ ഷെഡിനു മുന്നിലെ പ്ളാസ്റ്റിക് ബാഗ് ശ്രദ്ധയില്‍പെട്ടു. ഈ ബാഗിനുള്ളിലായിരുന്നു സ്ഫോടകവസ്തുക്കള്‍. മൂലമറ്റം വൈദ്യുതി നിലയത്തിലേക്കുള്ള ഓയില്‍ ഉള്‍പ്പെടെയുള്ള അനുബന്ധ വസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണ്‍, വൈദ്യുതി നിലയം, ഫയര്‍ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്, ജില്ല ട്രഷറി തുടങ്ങിയവ സ്ഫോടക വസ്തുക്കള്‍ കണ്ടത്തെിയതിന് 500 മീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്നുണ്ട്. തൊടുപുഴ ഡിവൈ.എസ്.പി എന്‍.എന്‍. പ്രസാദ്, കാഞ്ഞാര്‍ സി.ഐ മാത്യു ജോര്‍ജ്, കാഞ്ഞാര്‍ എസ്.ഐ സാബു കുര്യന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കാഞ്ഞാര്‍ എസ്.ഐ പറഞ്ഞു. സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ സ്ഫോടകവസ്തുക്കള്‍ ഇടുക്കിയില്‍നിന്ന് ബോംബ് സ്ക്വാഡ് എത്തി നിര്‍വീര്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story