Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാറ്റിൽനിന്ന്​...

കാറ്റിൽനിന്ന്​ ​വൈദ്യുതി: ഇടുക്കിയിൽ പത്തിടങ്ങൾ അനുയോജ്യ​മെന്ന്​ പഠനം​

text_fields
bookmark_border
തൊടുപുഴ: ജലവൈദ്യുതി പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ മറ്റ് ഊര്‍ജസ്രോതസ്സുകള്‍ പ്രയോജനപ്പെടുത്താന്‍ ബോർഡ് മുന്നിട്ടിറങ്ങുന്നു. ചെറുകിട കാറ്റാടിയന്ത്രങ്ങൾ ഉപയോഗിച്ചും കാറ്റാടിപ്പാടം നിർമിച്ചും വൈദ്യുതി ഉൽപാദനം കൂട്ടാനാണ് ലക്ഷ്യമിടുന്നത്. കാറ്റില്‍നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ ജില്ലയാണ് ഇടുക്കി. പ്രത്യേകിച്ച് തമിഴ്നാട് അതിര്‍ത്തിപ്രദേശങ്ങള്‍. സമുദ്രനിരപ്പില്‍നിന്ന് മൂവായിരത്തിലേറെ അടി ഉയരമുള്ള ജില്ലയുടെ മലമുകളിലും മൊട്ടക്കുന്നുകളിലും വൈദ്യുതി ഉൽപാദനത്തിനുതകും വിധം കാറ്റ് ലഭ്യമാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അനെർട്ടും സ​െൻറർ ഫോർ വിൻഡ് എനർജി ടെക്നോളജിയുമായി ചേർന്ന് നടത്തിയ പഠനറിപ്പോർട്ടുകൾ പ്രകാരം കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദനത്തിന് അനുയോജ്യമായി പത്തിടങ്ങളാണ് കണ്ടെത്തിയത്. രാമക്കൽമേട്, കൈലാസമേട്, കോലാഹലമേട്, കുളത്തുമേട്, കുട്ടിക്കാനം, പാഞ്ചാലിമേട്, പറമ്പുകെട്ടിമേട്, പുള്ളിക്കാനം, സേനാപതി, സക്കളത്തുമേട് തുടങ്ങിയ പ്രദേശങ്ങളാണിത്. പാലക്കാട് ജില്ലയിലെ അഗളി, അട്ടപ്പാടി എന്നിവിടങ്ങളും കാറ്റാടി വൈദ്യുതി നിലയങ്ങൾ സ്ഥാപിക്കാൻ അനുയോജ്യമാണെന്ന് അനെർട്ട് റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. ഏറ്റവും ശക്തമായ കാറ്റ് വീശുന്ന രാമക്കല്‍മേട്ടില്‍ കാറ്റാടി സ്ഥാപിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ഉൽപാദിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ജില്ലയിൽ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കഴിഞ്ഞില്ല. 14 മെഗാവാട്ട് വൈദ്യുതിയാണ് 19 കാറ്റാടികളില്‍നിന്നായി സ്വകാര്യ കമ്പനി ഇവിടെ ഉൽപാദിപ്പിക്കുന്നത്. 16,000 യൂനിറ്റ് വൈദ്യുതിവരെ പ്രതിദിനം ഇവിടെ ലഭിക്കുന്നു. ശക്തമായ കാറ്റുള്ള ദിവസങ്ങളില്‍ ഇത് 20,000 യൂനിറ്റായി ഉയരും. അതിര്‍ത്തിപ്രദേശങ്ങളില്‍ കാറ്റാടി വൈദ്യുതി പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയത് കേരളമാണെങ്കിലും ഇത് കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത് തമിഴ്നാടാണ്. 7614 മെഗാവാട്ടാണ് അവിടെ ഉൽപാദനം. ഇപ്പോൾ ചതുരംഗപ്പാറയിൽ കാറ്റിൽനിന്ന് 800 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ബോർഡ് അധികൃതർ പറഞ്ഞു. കാറ്റാടി പദ്ധതികള്‍ക്ക് ചെലവ് കുറവാണെന്നതും പ്രത്യേകതയാണ്. അഫ്സൽ ഇബ്രാഹിം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story