Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 2:01 PM IST Updated On
date_range 12 July 2017 2:01 PM ISTസംരക്ഷണ ഭിത്തി മീനച്ചിലാറ്റിൽ പതിച്ചു; വീട് അപകടത്തിൽ
text_fieldsbookmark_border
കോട്ടയം: മീനച്ചിലാറിെൻറ തീരമിടിഞ്ഞ് സംരക്ഷണഭിത്തി തകർന്ന് വീട് അപകടാവസ്ഥയിൽ. കോട്ടയം ചവിട്ടുവരി പെരുമ്പായിക്കാട് വില്ലേജിന് സമീപം കിഴുകാലിൽ വർഗീസ് കുര്യെൻറ വീടിെൻറ മുൻവശത്തെ 70 മീറ്ററാണ് ആറ്റിലേക്ക് പതിച്ചത്. തെങ്ങ് ഉൾപ്പെടെ മരങ്ങൾ നിലപൊത്തി. വീടിനു മുന്നിലെ നാല് സെൻറ് സ്ഥലത്തെ മണ്ണും ഒലിച്ചുപോയി. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. മീനച്ചിലാറ്റിൽ ഒഴുകിയെത്തുന്ന ജലം ചവിട്ടുവരിപ്പാലത്തിെൻറ തൂണിൽതട്ടി ഗതിമാറി അടിത്തട്ടിലേക്ക് ഇരച്ചുകയറി മണ്ണ് ഇടിയുകയായിരുന്നു. 40 സെൻറ് സ്ഥലത്ത് 30 ലക്ഷം ബാങ്ക് വായ്പയെടുത്താണ് പുതിയ വീട് പണിതത്. നിർമാണം അവസാനഘട്ടത്തിൽ എത്തിയ വീടിനു വിള്ളൽ വീണിട്ടുണ്ട്. ആറ്റിലെ ജലനിരപ്പ് ഉയർന്നാൽ വീട് തകരുമെന്ന ഭീതിയിലാണ് വീട്ടുകാർ. സമീപത്തെ കെ.എസ്.ഇ.ബി ഒാഫിസിനും ഹോസ്റ്റൽ കെട്ടിടത്തിനും ബലക്ഷയമുണ്ട്. മണ്ണിടിച്ചിൽ പാലത്തിനും ഭീഷണിയാകുമെന്ന ഭീതിയുണ്ട്. തീരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, നഗരസഭ അധ്യക്ഷ പി.ആർ. സോന, കെ.പി.സി.സി സെക്രട്ടറി ലതിക സുഭാഷ്, തഹസിൽദാർ, വില്ലേജ് ഒാഫിസർ എന്നിവർ സ്ഥലം സന്ദർശിച്ചു. മീനച്ചിലാറിെൻറ പലയിടത്തും തീരമിടിയുന്നുണ്ട്. ജൂലൈ മൂന്നിന് പാറമ്പുഴ മോസ്കോ കവലക്ക് സമീപത്തെ കൊട്ടുപുള്ളിക്കടവിൽ 45 മീറ്ററോളം സംരക്ഷണഭിത്തി ഇടിഞ്ഞിരുന്നു. ഇറിഗേഷൻ വകുപ്പ് എട്ടുമാസം മുമ്പ് പണിത സംരക്ഷണഭിത്തി തകർന്നതിനെത്തുടർന്ന് സമീപത്തെ അഞ്ചുവീട്ടുകാർ ഇപ്പോഴും ദുരിതത്തിലാണ്. ജനപ്രതിനിധികളടക്കം സ്ഥലം സന്ദർശിച്ചെങ്കിലും നടപടിയിട്ടില്ല. രോഗീസൗഹൃദമാകാൻ ജില്ല ആശുപത്രി; ഹൈടെക് ഒ.പി കോട്ടയം: ഹൈടെക് ഒ.പിയും രോഗീസൗഹൃദ സാഹചര്യവുമൊരുക്കിയും ജില്ല ആശുപത്രിയുടെ മുഖം മിനുക്കും. നഗരസഭാധ്യക്ഷ ഡോ. പി.ആർ. സോനയുടെ അധ്യക്ഷതയിൽ ചേർന്ന വികസന സമിതി യോഗത്തിലാണ് പുതിയ പദ്ധതികൾ ആവിഷ്കരിച്ചത്. ആർദ്രം പദ്ധതിയിലൂടെ ഹൈടെക് ഒ.പി, അൾട്ര സൗണ്ട് സ്കാനർ, സ്മാർട്ട് ലബോറട്ടറി, കെട്ടിട നവീകരണം, പുതിയ വാട്ടർ ടാങ്കുകൾ, ജനറേറ്ററുകൾ എന്നിവയൊരുക്കും. രണ്ടരക്കോടി ചെലവിൽ ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തി ഒ.പി വിഭാഗം ഹൈടെക്കാക്കുമെന്നതാണ് പ്രധാന പദ്ധതി. കൂടാതെ ആശുപത്രിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ 33 ലക്ഷത്തിെൻറ പുതിയ വാട്ടർടാങ്ക് സ്ഥാപിക്കും. മുടക്കമില്ലാതെ വൈദ്യുതി ഉറപ്പാക്കാൻ 30 ലക്ഷം ചെലവിൽ 250 കെ.വി ജനറേറ്റർ സ്ഥാപിക്കും. സംസ്ഥാന സർക്കാറിെൻറ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 15 ലക്ഷം അൾട്രാസൗണ്ട് സ്കാനിങ് യന്ത്രം വാങ്ങും. പക്ഷാഘാതം സ്പെഷൽ യൂനിറ്റിന് 11 ലക്ഷം, ഡെൻറൽ-കാൻസർ കെയർ യൂനിറ്റിന് രണ്ടു ലക്ഷം, സി.ഒ.പി.ടി ക്ലിനിക്കിന് മൂന്ന് ലക്ഷം എന്നിവ അനുവദിക്കും. ലാബിലേക്ക് മൈക്രോബയോളജിസ്റ്റിനെ നിയമിക്കാൻ 15 ലക്ഷം വകയിരുത്തി. കോട്ടയം മെഡിക്കൽ കോളജിനു പിന്നാലെ കുടുംബശ്രീ വഴി പേ ആൻഡ് പാർക്ക് പദ്ധതി ജില്ല ആശുപത്രിയിലും ആരംഭിക്കും. നാലുപേരടങ്ങുന്ന വനിത ടീമിനെ ഇതിനായി നിയോഗിക്കും. അണുബാധയെത്തുടർന്ന് പൂട്ടിയ ഒാപറേഷൻ തിയറ്റർ ഉടൻ തുറക്കും. ചോർന്നൊലിക്കുന്ന പഴയെകട്ടിടങ്ങൾ നവീകരിക്കാൻ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. എം.എൽ.എ ഫണ്ടിൽനിന്നുള്ള 2.74 കോടി വിനിയോഗിച്ച് ബ്ലഡ് ബാങ്ക്, ലാബ്, മെഡിക്കൽ സ്റ്റോർ എന്നിവ ഉൾപ്പെടുന്ന അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് നിർമിക്കും. ഡോക്ടർമാർ, സ്റ്റാഫ് നഴ്സ്, ഡെൻറൽ സർജൻ, പാരാമെഡിക്കൽ ജീവനക്കാർ, ലാബ് ടെക്നീഷ്യന്മാർ എന്നിവർക്ക് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ കുറഞ്ഞ നിരക്കിൽ മൂന്ന് മാസത്തെ പരിശീലനം ആശുപത്രിയിൽ ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story