Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 3:44 PM IST Updated On
date_range 11 Aug 2017 3:44 PM ISTസ്വാതന്ത്ര്യത്തിലേക്ക് സ്വാതന്ത്ര്യത്തിെൻറ മൂന്നാർ ചിത്രം അഥവാ വർഗീസിെൻറ ആവേശം
text_fieldsbookmark_border
മൂന്നാർ: മലനാട്ടിൽ സ്വാതന്ത്ര്യത്തിെൻറ ആഹ്ലാദകാഹളം മുഴങ്ങിയത് വെള്ളക്കാരുടെ സ്വന്തം ഭൂമിയായിരുന്ന മൂന്നാറിൽ. ആദ്യ സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ പതാകയേന്തിയതിെൻറ ആവേശം ഇന്നും എം.ഡി. വർഗീസിെൻറ മുഖത്ത് കാണാം. സ്വാതന്ത്ര്യത്തിെൻറ എഴുപതാണ്ട് ആഘോഷത്തിനു നാടൊരുങ്ങുേമ്പാൾ 83 കഴിഞ്ഞ വർഗീസിെൻറ ഓർമകൾക്ക് ഇപ്പോഴും അന്നത്തെ പതിമൂന്നുകാരെൻറ ബാല്യം. സ്വതന്ത്ര ഇന്ത്യയുടെ ത്രിവർണ പതാക 1947 ആഗസ്റ്റ് 15ന് ആദ്യമായി ഉയർന്നപ്പോൾ മൂന്നാറും ഉത്സവലഹരിയിലായിരുന്നു. രാജ്യത്തിെൻറ അഭിമാനത്തിനൊപ്പം നിൽക്കാൻ മൂന്നാർ ടൗണിൽ ആയിരങ്ങളാണ് ഒത്തുചേർന്നത്. ജാതി, മത, രാഷ്ട്രീയമില്ലാതെ മൂവായിരത്തിലധികം പേർ. 83 വർഷത്തോളം മൂന്നാറിലെ വിവിധ സംഭവങ്ങൾക്ക് സാക്ഷിയായ പരംജ്യോതി നായിഡുവിെൻറ റോയൽ സ്റ്റുഡിയോയും നായിഡുവും തന്നെയാണ് ഈ അപൂർവ ചിത്രം കാമറയിൽ ഒപ്പിയെടുത്തത്. മൂന്നാറിെൻറ ചരിത്രം വരുംതലമുറകൾക്ക് കാട്ടിക്കൊടുക്കാൻ ഇപ്പോഴും പലരും ഇത്തരം ചിത്രങ്ങൾ നിധിപോലെ സൂക്ഷിക്കുകയാണ്. മൂന്നാറിലെ സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുത്ത അപൂർവം ചിലരാണ് ഇപ്പോഴുള്ളത്. അവരിലൊരാളാണ് മൂന്നാർ ജനറൽ ആശുപത്രി റോഡിൽ പ്രവർത്തിക്കുന്ന സെൻറ് ജോസഫ് മോട്ടോർ ൈഡ്രവിങ് സ്കൂൾ ഉടമ എം.ഡി. വർഗീസ്. പഴയ മൂന്നാർ ഗവ. ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്ന വർഗീസ് അന്നത്തെ റാലിയും പൊതുസമ്മേളനവും ഇന്നലെയെന്ന പോലെയാണ് ഓർക്കുന്നത്. മൂന്നാർ ജുമാമസ്ജിദിനു ചേർന്ന മലമുകളിലാണ് ത്രിവർണ പതാക ഉയർത്തിയത്. തുടർന്ന് എസ്റ്റേറ്റുകളിൽനിന്ന് മൂന്നാറിലേക്കെത്തിയ തോട്ടം തൊഴിലാളികൾ ആഹ്ലാദ പ്രകടനം നടത്തി. പൊതുസമ്മേളനത്തിൽ ഐ.എൻ.ടി.യു.സി ഘടകമായ സൗത്ത് ഇന്ത്യൻ പ്ലാേൻറഷൻ വർക്കേഴ്സ് യൂനിയൻ സ്ഥാപക നേതാവ് സുബ്ബയ്യ നാടാർ, ഗണപതി തുടങ്ങിയവർ സംസാരിച്ചു. ചരിത്ര സംഭവമാകുന്ന ഇൗ ഒത്തുചേരലിനു വർഗീസടക്കം സ്കൂൾ കുട്ടികളെ അധ്യാപകർ ടൗണിലെത്തിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ കമ്പനിയായ കണ്ണൻ ദേവൻ ഹിൽസ് െപ്രാഡ്യൂസ് ലിമിറ്റഡ് കമ്പനിയാണ് അന്ന് മൂന്നാറിലുണ്ടായിരുന്നത്. മൂന്നാറിെൻറ ചരിത്രം മനസ്സിലാക്കുന്നതിനും അത്തരം സംഭവങ്ങൾ ഓർത്തെടുക്കുന്നതിനും ഉതകുന്ന ചിത്രങ്ങൾ മൂന്നാറിലെ വിജയപുരം സോഷ്യൽ സർവിസ് സൊസൈറ്റിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവ അന്ന് പകർത്തിയ റോയൽ സ്റ്റുഡിയോയുടെ കാമറയും വിവിധ പുരാതനവസ്തുക്കളും ഇവിടെ എത്തിച്ചത് ഡയറക്ടറായിരുന്ന ഫാ. അഗസ്റ്റിൻ വൈരമനാണ്. സ്വന്തം ലേഖകൻ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story