Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:35 PM IST Updated On
date_range 4 Aug 2017 3:35 PM ISTപിഞ്ചുകുഞ്ഞിനെ അടിച്ചുകൊന്ന കേസിൽ പിതാവിന് ജീവപര്യന്തം
text_fieldsbookmark_border
തൊടുപുഴ: ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ അടിച്ചുകൊല്ലുകയും ഭാര്യയെ തലക്കടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പിതാവിന് ജീവപര്യന്തം തടവുശിക്ഷ. മധ്യപ്രദേശ് സ്വദേശിയും ഇപ്പോൾ കരുണാപുരം ബാലഗ്രാമിൽ താമസക്കാരനുമായ സമീർ എന്ന സമിറുദ്ദീനെയാണ് (29) ഇടുക്കി ജില്ല സ്പെഷൽ കോടതി (പോസ്കോ) ജഡ്ജി കെ.ആർ. മധുകുമാർ ശിക്ഷിച്ചത്. ജീവപര്യന്തം കൂടാതെ കൊലപാതകശ്രമത്തിന് 10 വർഷം കഠിനതടവിനും ശിക്ഷിച്ചു. 2011 ഫെബ്രുവരി 17ന് പ്രതിയുടെ ഭാര്യ നെടുങ്കണ്ടം ചേമ്പളം ചിറയിൽ റിനീസിെൻറ കുടുംബ വീട്ടിലായിരുന്നു കേസിനാസ്പദമായ സംഭവം. മധ്യപ്രദേശിൽ ജോലിചെയ്തിരുന്ന റിനീസിനെ പ്രതി 2009ൽ വിവാഹം കഴിച്ച് അവിടെ താമസിച്ചു. ഗർഭിണിയായശേഷം നാട്ടിലെത്തി. പ്രസവശേഷം സമീറിനൊപ്പം മധ്യപ്രദേശിലെത്തി കുടുംബവീട്ടിൽ താമസിച്ചു. സംഭവത്തിന് ഒന്നരമാസം മുമ്പ് പ്രതിയും ഭാര്യ റിനീസും കുട്ടിയും നാട്ടിലെത്തി റിനീസിെൻറ കുടുംബവീട്ടിൽ അമ്മയോടും അനുജത്തിയോടുമൊപ്പം താമസിച്ചു. ഇതിനിടെ, മധ്യപ്രദേശിലേക്ക് തിരികെ പോകുന്നതിനെച്ചൊല്ലി ദമ്പതികൾ ഇടക്കിടെ വഴക്കിടാറുണ്ടായിരുന്നു. അനുജത്തിയുടെ വിവാഹശേഷം തിരികെപോകാമെന്ന് റിനീസ് പറഞ്ഞത് ഇഷ്ടപ്പെടാത്ത പ്രതി സംഭവദിവസം അമ്മയും അനുജത്തിയും പുറത്തുപോയ സമയം ചപ്പാത്തി ക്കോലുകൊണ്ട് ഏഴുമാസം പ്രായമുള്ള മകൻ ആദിലിെൻറ നെറ്റി ഭാഗത്ത് അടിച്ച് കൊന്നു. ഭാര്യ റിനീസിനെ തലയിൽ തുരുതുെര അടിച്ച് മാരകമായി പരിക്കേൽപിച്ചു. അക്രമത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. കൊലപാതകത്തിന് ജീവപര്യന്തം കഠിനതടവും 10,000 രൂപ പിഴയും കൊലപാതകശ്രമത്തിന് 10 വർഷം കഠിനതടവും 10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി കഠിനതടവ് അനുഭവിക്കണം. നെടുങ്കണ്ടം സി.െഎമാരായിരുന്ന എ.ജെ. ജോർജ്, എ.കെ. വിശ്വനാഥൻ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.എ. സന്തോഷ് തേവർകുന്നേൽ ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story