Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2017 8:38 PM IST Updated On
date_range 20 April 2017 8:38 PM ISTനടന്നത് നിർമ്മാണോദ്ഘാടനം മാത്രം: 25 കോടിയുടെ ചെറുതോണി ബസ് ടെർമിനൽ തറക്കല്ലിൽ ഒതുങ്ങി
text_fieldsbookmark_border
ചെറുതോണി: ബസ് ടെർമിനലിനു തറക്കല്ലിട്ടിട്ട് ഒന്നരവർഷം കഴിഞ്ഞെങ്കിലും നിർമാണം എങ്ങുമെത്തിയില്ല. 2015 ഒക്ടോബർ നാലിന് റോഷി അഗസ്റ്റ്യൻ എം.എൽ.എയാണ് നിർമാണോദ്ഘാടനം നടത്തിയത്. അതിനുശേഷം ഒരു പണിയും നടന്നിട്ടില്ല. ഇതോടെ, ടെർമിനൽ നിർമാണം തറക്കല്ലിലൊതുങ്ങിയ അവസ്ഥയാണ്. 2013-14ലെ ബജറ്റിൽ ധനമന്ത്രി കെ.എം. മാണിയാണ് സ്വകാര്യ ബസുകൾക്കായി ടെർമിനൽ പ്രഖ്യാപിച്ചത്. ചെറുതോണിയിലെ പൊലീസ് സ്റ്റേഷനോട് ചേർന്ന് ജില്ല പഞ്ചായത്തിെൻറ കൈവശമുള്ള 10 ഏക്കർ സ്ഥലം ഇതിനായി അനുവദിച്ചു. ആദ്യം 12 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. പിന്നീട് കൂടുതൽ സൗകര്യം ഉൾപ്പെടുത്തി എസ്റ്റിമേറ്റ് 25 കോടിയായി ഉയർത്തി. ഷോപ്പിങ് കോപ്ലക്സ്, ഓഫിസ്, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയവ ഉൾപ്പെടുത്തി ഇടുക്കി ആർച്ച് ഡാമിെൻറ മാതൃകയിൽ രൂപരേഖ തയ്യാറാക്കി. കേരളത്തിലെ തന്നെ ഒന്നാംകിട ബസ് ടെർമിനലാണ് ഇവിടെ നിർമിക്കുന്നെതന്നായിരുന്നു പ്രഖ്യാപനം. ഒരേസമയം, 27 ബസുകളിൽ ആളെ കയറ്റിയിറക്കാനുള്ള ബസ്ബേയും നൂറിലധികം ബസുകൾക്ക് പാർക്കിങ് സൗകര്യവും ഉൾപ്പെടുത്തിയാണ് രൂപരേഖ തയാറാക്കിയത്. ടെർമിനലിനുള്ളിൽ രണ്ടുനില കെട്ടിടം നിർമിക്കാനും തീരുമാനിച്ചു. ഒന്നാംനിലയിൽ 150 പേർക്ക് ഇരിക്കാവുന്ന ഹോട്ടൽ, 210 ചതുരശ്ര മീറ്ററിൽ ഓഫിസ് മുറികളും 230 ചതുരശ്ര മീറ്ററിൽ വാണിജ്യസ്ഥാപനങ്ങൾക്കുള്ള സൗകര്യവും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക വിശ്രമസ്ഥലവും ശുചിമുറി അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്തിരുന്നു. രണ്ടാംനിലയിൽ ആറ് സ്യൂട്ട് റൂമുകളും 50പേർക്ക് താമസിക്കാവുന്ന ഡോർമെറ്ററിയും 210 ചതുരശ്രമീറ്ററിൽ ഓഫിസ് സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ടെർമിനലിെൻറ മുൻഭാഗം വാണിജ്യസ്ഥാപനങ്ങൾക്കും ഡോർമെറ്ററി സൗകര്യങ്ങൾക്കുമായി നീക്കിവെച്ചു. മൂന്ന് നിലകളിലായി 40 ചതുരശ്രമീറ്റർ വരുന്ന 30 വ്യാപാര സ്ഥാപനങ്ങളും നാലാംനിലയിൽ 100പേർക്ക് താമസിക്കാവുന്ന 780 ചതുരശ്ര മീറ്റർ ഡോർമെറ്ററിയും അവസാനം ഉൾപ്പെടുത്തി. ചെറുതോണി-പൈനാവ് റോഡിൽനിന്ന് ബസ് ടെർമിനലിലേക്ക് 90 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള പാലം നിർമിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. ഇതിന് നാലുകോടി രൂപ വകയിരുത്തിയിരുന്നു. ബസ് ടെർമിനലിൽനിന്ന് ഇടുക്കി മെഡിക്കൽ കോളജിലേക്ക് 670 മീറ്റർ ദൂരവും എട്ടുമീറ്റർ വീതിയുമുള്ള റോഡും കാൽനടക്കാർക്കായി പ്രത്യേക നടപ്പാതയും നിർമിക്കുമെന്നും വാഗ്ദാനമുണ്ടായി. ഇതിനുവേണ്ടി ടെർമിനലിൽനിന്ന് പുറത്തേക്ക് എട്ടുമീറ്റർ വീതിയിൽ റോഡ് നിർമിച്ച് പൊലീസ് കവാടത്തിൽ എത്തിക്കാനായിരുന്നു തീരുമാനം. ജില്ല പഞ്ചായത്ത് മുഖേന സർക്കാർ ഏജൻസിയായ കിറ്റ്കോക്ക് ടെർമിനലിെൻറ നിർമാണം നടത്താൻ കരാറും നൽകിയിരുന്നു. രണ്ടുവർഷം കൊണ്ട് നിർമാണം പൂർത്തിയാവുമെന്ന പ്രതീക്ഷയിൽ തറക്കല്ലിട്ട ബസ് ടെർമിനൽ ഇപ്പോഴും അവിടെത്തന്നെ നിൽക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story