Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസിസ്റ്റര്‍ അമലയുടെ...

സിസ്റ്റര്‍ അമലയുടെ കൊലപാതകം: നടുക്കം മാറാതെ സഹപ്രവര്‍ത്തകര്‍

text_fields
bookmark_border
പാലാ: കോണ്‍വെന്‍റിലെ കിടപ്പുമുറിയില്‍ കന്യാസ്ത്രീയെ തലക്കടിച്ചു കൊന്ന സംഭവം നാടിനെ നടുക്കി. കര്‍മലീത്താ മഠാംഗം സിസ്റ്റര്‍ അമലയെ പാലാ ലിസ്യൂ കോണ്‍വെന്‍റിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത് വ്യാഴാഴ്ച രാവിലെയാണ്. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് കട്ടിലില്‍ തലക്ക് മുറിവേറ്റ് മരിച്ചനിലയില്‍ സിസ്റ്ററിനെ കണ്ടത്തെിയത്. തലയുടെ പിന്‍ഭാഗത്ത് മാരക ക്ഷതവും മുന്‍ഭാഗത്ത് നെറ്റിയില്‍ ആയുധം കൊണ്ട് അടിയേറ്റ പാടുമുണ്ട്. തലയില്‍നിന്ന് രക്തം വാര്‍ന്ന് നിലത്ത് ഒഴുകി. മുറിയുടെ ഭിത്തിയില്‍ ചോരത്തുള്ളികള്‍ തെറിച്ചുവീണു. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മൂന്നുനില കെട്ടിടത്തിന്‍െറ രണ്ടാമത്തെ നിലയിലെ ഒരു മുറിയില്‍നിന്ന് 500 രൂപ മോഷണം പോയിട്ടുണ്ട്. കോണ്‍വെന്‍റിന്‍െറ നടുത്തളത്തില്‍നിന്ന് മുകളിലത്തെ നിലയിലേക്ക് കയറുന്ന കോവണിയുടെ താഴുതകര്‍ന്ന നിലയിലാണ്. കോട്ടയം ഡോഗ് സ്ക്വാഡിലെ ജില്‍ മണം പിടിച്ച് കോണ്‍വെന്‍റിന്‍െറ വശത്തുകൂടി ഓടി തൊട്ടുസമീപമുള്ള ചെറുപുഷ്പം ആശുപത്രി വളപ്പിലൂടെ മെയിന്‍ റോഡിലത്തെി കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിലത്തെി തിരികെ വന്നു. കോണ്‍വെന്‍റിന്‍െറ മൂന്നാം നിലയിലാണ് സിസ്റ്റര്‍ അമലയുടെ മുറി. ഈ നിലയില്‍ സിസ്റ്ററിന്‍െറ മുറിയുടെ എതിര്‍വശത്തും സമീപത്തുമായി മറ്റ് സിസ്റ്റര്‍മാര്‍ താമസിക്കുന്ന ആറു മുറികളുണ്ട്. കാര്‍മല്‍ ആശുപത്രിയിലും മറ്റ് സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്ന മുപ്പതോളം സിസ്റ്റര്‍മാര്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇവരെ കൂടാതെ 20 നഴ്സിങ് വിദ്യാര്‍ഥിനികളും കോണ്‍വെന്‍റിലുണ്ട്. സമീപകാലത്ത് രോഗബാധയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന സിസ്റ്റര്‍ അമലയുടെ മുറി പൂട്ടാറില്ലായിരുന്നു. ഇടക്ക് ഒന്നുരണ്ടുപ്രാവശ്യം കുഴഞ്ഞുവീണിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലിരുന്ന സിസ്റ്റര്‍ ബുധനാഴ്ച ഉച്ചയോടെയാണ് ഡിസ്ചാര്‍ജായി എത്തിയത്. മഠത്തിലെ ചാപ്പലില്‍ കുര്‍ബാന മുടക്കാറില്ലായിരുന്ന ഇവരെ വ്യാഴാഴ്ച കാണാത്തതിനെ തുടര്‍ന്നാണ് മറ്റ് സിസ്റ്റര്‍മാര്‍ അന്വേഷിച്ച് എത്തിയത്. സംഭവം അറിയുന്നത് അപ്പോഴാണ്. ജില്ലാ പൊലീസ് ചീഫ് എസ്. സതീഷ് ബിനോ, പാലാ ഡിവൈ.എസ്.പി ഡി.എസ്. സുനീഷ് ബാബു, സി.ഐ ബാബു സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി. വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജോസഫ് വാഴക്കന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, നഗരസഭാ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിജു പുന്നത്താനം, പാലാ ആര്‍.ഡി.ഒ സി.കെ. പ്രകാശ്, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. ജോസഫ് കുഴിഞ്ഞാലില്‍ തുടങ്ങിയവര്‍ എത്തിയിരുന്നു. സി.എം.സി പാലാ പ്രൊവിന്‍ഷ്യാല്‍ സിസ്റ്റര്‍ ലൂസിന്‍ മേരിയുടെ സഹോദരിയാണ് മരിച്ച അമല. സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ ഒമ്പതിന് പാലാ കാര്‍മല്‍ ആശുപത്രിയിലെ ചാപ്പലില്‍ ആരംഭിക്കും. കിഴതടിയൂര്‍ സെന്‍റ് ജോസഫ്സ് പള്ളിയില്‍ മൃതദേഹം സംസ്കരിക്കും. വെള്ളിയാഴ്ച വൈകീട്ട് നാലിന് കാര്‍മല്‍ ആശുപത്രിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് എത്തിക്കും. സഹോദരങ്ങള്‍: സിസ്റ്റര്‍ ഹില്‍ഡ മേരി (ഗ്രീന്‍ ഗാര്‍ഡന്‍സ്, പന്നിമറ്റം), സിസ്റ്റര്‍ ലൂസിന്‍ മേരി സി.എം.സി (പ്രൊവിന്‍ഷ്യാല്‍ സുപ്പീരിയര്‍, പാലാ), പരേതയായ സിസിലി ജോസ് വാലുമ്മേല്‍ കീലത്ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story