Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആറാം ദിവസവും ...

ആറാം ദിവസവും മൂന്നാര്‍ സ്തംഭിച്ചു

text_fields
bookmark_border
മൂന്നാര്‍: കണ്ണന്‍ ദേവന്‍ കമ്പനി തോട്ടം തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം ആറാംദിവസവും മൂന്നാറിനെ സ്തംഭിപ്പിച്ചു. തിരുവനന്തപുരത്ത് തൊഴില്‍ മന്ത്രി ഷിബു ബോബി ജോണുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. ആറു ദിവസമായി മൂന്നാര്‍ ടൗണിലത്തെുന്ന തൊഴിലാളികള്‍ ദേശീയപാതകള്‍ ഉപരോധിച്ചാണ് സമരം നടത്തുന്നത്. വ്യാഴാഴ്ച തൊഴിലാളികള്‍ പൊലീസിന്‍െറ കനത്ത പ്രതിരോധം അവഗണിച്ച് ദേശീയപാതകളില്‍ കുത്തിയിരുന്നു. മാട്ടുപ്പെട്ടി, പോസ്റ്റ് ഓഫിസ് കവലകളില്‍ കുത്തിയിരുന്ന തൊഴിലാളികളെ മാറ്റാന്‍ പൊലീസ് നടത്തിയ ശ്രമം വിഫലമായി. തൊഴിലാളികളെ നിയന്ത്രിക്കാന്‍ വനിതാ പൊലീസുകാരടക്കം ആയിരക്കണക്കിന് സുരക്ഷാജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും പ്രായോജനപ്പെട്ടിട്ടില്ല. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കാതെ വന്നതോടെ മൂന്നാറിലെ ടൂറിസം മേഖല നിശ്ചലമായി. സഞ്ചാരികള്‍ ഏറെയത്തെുന്ന രാജമല, മാട്ടുപ്പെട്ടി മേഖലകളിലെ ഹൈഡല്‍ ടൂറിസം സെന്‍ററുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മാട്ടുപ്പെട്ടിയില്‍ ഒരാഴ്ച മുമ്പ് 2000 സഞ്ചാരികള്‍ എത്തിയിരുന്നെങ്കില്‍ വ്യാഴാഴ്ച ഇവരുടെ എണ്ണം നേര്‍പകുതിയായി. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പലരും ബുക് ചെയ്ത റൂമുകള്‍ റദ്ദാക്കിയതായും ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കമ്പനിയുടെ ഫാക്ടറികളെല്ലാം അടച്ചുപൂട്ടിയ നിലയിലാണ്. എസ്റ്റേറ്റുകളിലെ മാനേജര്‍മാരോട് വീടുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതായും വിവരമുണ്ട്. ടാറ്റയുടെ പള്ളിവാസല്‍, പെരിയക്കനാല്‍ എസ്റ്റേറ്റുകളിലെയും തൊഴിലാളികള്‍ സമരം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ മൂന്നാറിന് സമീപം കൊരണ്ടിക്കാടില്‍ സമരക്കാരെന്ന വ്യാജേന ചില സാമൂഹിക വിരുദ്ധര്‍ വാഹനങ്ങള്‍ തടയുകയും സഞ്ചാരികളെ ആക്രമിക്കുകയും ചെയ്തു. ബോണസ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് കമ്പനിയുടമകള്‍ അനുകൂല നടപടി സ്വീകരിക്കാതെ വന്നാല്‍ തൊഴിലാളികള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയായും സൂചനയുണ്ട്. പ്രശ്നപരിഹാരത്തിന് ജില്ലാ ഭരണകൂടവും ഊര്‍ജിത ശ്രമം നടത്തുന്നുണ്ട്. തൊഴിലാളി നേതാക്കളുമായി തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്‍െറ നേതൃത്വത്തില്‍ ചര്‍ച്ച തുടരുകയാണ്. സമരത്തിനിടെ തോട്ടം തൊഴിലാളി സ്ത്രീ കുഴഞ്ഞു വീണു. കെ.ഡി.എച്ച്.പി കല്ലാര്‍ എസ്റ്റേറ്റിലെ തൊഴിലാളിയായ അജിതയാണ് (43) കുഴഞ്ഞുവീണത്. ഇവരെ മൂന്നാറിലെ ടാറ്റ ടീ ആശുപത്രിയില്‍ എത്തിച്ച് ശുശ്രൂഷ നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story