Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവെള്ളാപ്പള്ളി...

വെള്ളാപ്പള്ളി കേരളത്തിലെ ഷൈലോക് –അച്യുതാനന്ദന്‍

text_fields
bookmark_border
അടിമാലി: കേരളത്തിലെ ഷൈലോക്കാണ് വെള്ളാപ്പള്ളി നടേശനെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഷേക്സ്പിയര്‍ നാടകം ‘വെനീസിലെ വ്യാപാരി’യിലെ കഥാപാത്രമായ ഷൈലോക് പലിശക്ക് വാങ്ങിയ പണം നല്‍കിയില്ളെങ്കില്‍ ശരീരത്തിലെ ഒരു റാത്തല്‍ ഇറച്ചിയാണ് ഇരകളില്‍നിന്ന് ആവശ്യപ്പെട്ടിരുന്നത്. കിഴക്കിന്‍െറ വെനീസായ ആലപ്പുഴയിലെ കണിച്ചുകുളങ്ങരയിലെ ഷൈലോക്കാണ് വെള്ളാപ്പള്ളി. കൊള്ളപ്പലിശ വാങ്ങുന്നതറിഞ്ഞ് ഷൈലോക് ഒരിക്കല്‍ എറണാകുളം വഴി കണിച്ചുകുളങ്ങരയിലത്തെിയെന്നും തന്നെക്കാള്‍ കൂടുതല്‍ പലിശ വാങ്ങുന്ന വെള്ളാപ്പള്ളിയെ കണ്ട് തൊഴുത് മടങ്ങിയെന്നും വി.എസ് പരിഹസിച്ചു. അടിമാലിയില്‍ എല്‍.ഡി.എഫിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണസമ്മേളനം ഉദ്ഘാടനം ചെയ്യാനത്തെിയതായിരുന്നു വി.എസ്. വന്‍ കരഘോഷത്തോടെയാണ് വി.എസിന്‍െറ പ്രസംഗത്തെ പ്രവര്‍ത്തകര്‍ വരവേറ്റത്. 20 വര്‍ഷമായി എസ്.എന്‍.ഡി.പിയെ നയിക്കുന്ന വെള്ളാപ്പള്ളി വിദ്യാലയങ്ങളില്‍ അധ്യാപക-അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട് 300 കോടിയും കുട്ടികളെ ചേര്‍ക്കുന്നതിന്‍െറ പേരില്‍ 300 കോടിയും കോഴ വാങ്ങിയതായി വി.എസ് ആരോപിച്ചു. മൈക്രോഫിനാന്‍സിലടക്കം നടത്തിയ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചാല്‍ സമുദായ അംഗങ്ങളുടേതുള്‍പ്പെടെ 50 ലക്ഷത്തില്‍പരം കോടികളുടെ അഴിമതിയാണ് വെള്ളാപ്പള്ളി നടത്തിയിരിക്കുന്നത്. പാവപ്പെട്ട സ്ത്രീകളുടെയും അമ്മമാരുടെയും പേരില്‍ പിന്നാക്ക വിഭാഗ കോര്‍പറേഷനുകളില്‍നിന്നും ദേശസാത്കൃത ബാങ്കുകളില്‍നിന്നും എടുത്ത വായ്പകളുടെ തിരിച്ചടവില്‍ ഗുരുതര വീഴ്ചയാണ് നടത്തിയിരിക്കുന്നത്. ശാഖാ സെക്രട്ടറിമാര്‍ മുഖാന്തരം എത്തിച്ച പണം കൃത്യമായി തിരിച്ചടച്ചില്ളെന്നും ഉള്ളത് പണയപ്പെടുത്തി ശാഖ വഴി ലോണെടുത്തവര്‍ ഭാവിയില്‍ പെരുവഴിയിലാകും. വെള്ളാപ്പള്ളിയുടെ ഈ ചതിക്കെതിരെ കേസ് നല്‍കുമെന്നും വി.എസ് പറഞ്ഞു. ഇത്തരം തട്ടിപ്പില്‍നിന്ന് രക്ഷ നേടാനാണ് സമുദായത്തെ ബി.ജെ.പി ക്യാമ്പില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. മുന്‍ തലമുറക്കാര്‍ എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തില്‍ സംവരണത്തിനും ക്ഷേത്രപ്രവേശത്തിനുമായി ഒട്ടേറെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പ്രക്ഷോഭത്തിലൂടെ നേടിയെടുത്ത സംവരണ സംവിധാനം ഇല്ലായ്മ ചെയ്യാനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നത്. ശ്രീനാരായണഗുരുവിന്‍െറ വിശ്വസ്ത ശിഷ്യനെന്ന് അവകാശപ്പെടുന്ന നടേശന്‍ അതിനെ എതിര്‍ക്കേണ്ടതിനുപകരം യോജിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സംഘ്പരിവാറും ബി.ജെ.പിയും രാജ്യത്താകെ വിനാശം സൃഷ്ടിച്ച് മുന്നേറുകയാണ്. അധികാരം നേടിയശേഷം അഭിപ്രായങ്ങളെ ജനാധിപത്യവിരുദ്ധമായി കാണുകയും എതിര്‍ക്കുന്നവരെ തച്ചുകൊല്ലുകയും ചെയ്യുന്നവരെ തെരഞ്ഞെടുപ്പ് രംഗത്ത് ഒരു കാരണവശാലും പിന്തുണക്കരുതെന്നും വി.എസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story