Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇടമലക്കുടിയെ...

ഇടമലക്കുടിയെ ‘ഹാമു’കള്‍ ലൈവാക്കും

text_fields
bookmark_border
ചെറുതോണി: വാട്സ്ആപ്പും ഫേസ്ബുക്കും അരങ്ങുവാഴുന്ന വര്‍ത്തമാനകാലത്ത് അമച്വര്‍ റേഡിയോയെന്നും രാജകീയ വിനോദമെന്നുമൊക്കെ വിളിക്കുന്ന ഹാം റേഡിയോയുടെ പ്രസക്തി നശിച്ചെന്ന് കരുതിയവര്‍ക്ക് തെറ്റി. ഇടുക്കി ജില്ലയിലെ ഇടമലക്കുടിയില്‍നിന്ന് തെരഞ്ഞെടുപ്പ് വിവരങ്ങള്‍ തത്സമയം സര്‍ക്കാറിനും ജില്ലാ ഭരണകൂടത്തിനും കൈമാറാന്‍ ഇടുക്കി ഹാം റേഡിയോ ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് സൊസൈറ്റി ഇക്കുറിയും രംഗത്തുണ്ട്. വിനോദം, സന്ദേശവിനിമയം, പരീക്ഷണം, പഠനം, അടിയന്തര സന്ദര്‍ഭങ്ങളിലെ വാര്‍ത്താവിനിമയം തുടങ്ങിയവക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങള്‍ (റേഡിയോ ഫ്രീക്കന്‍സി) ഉപയോഗിച്ച് സ്വകാര്യവ്യക്തികള്‍ നടത്തുന്ന ഹാം റേഡിയോയില്‍ പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്‍െറ വാര്‍ത്താവിനിമയ മന്ത്രാലയം നല്‍കുന്ന ലൈസന്‍സ് വേണം. പ്രകൃതിക്ഷോഭങ്ങളില്‍ വൈദ്യുതിയും മറ്റ് വാര്‍ത്താവിനിമയ ഉപാധികളും തകരാറിലാകുമ്പോള്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഹാമുകള്‍ തങ്ങളുടെ ഉപകരണങ്ങള്‍ വഴി പുറംലോകവുമായുള്ള വാര്‍ത്താവിനിമയം സാധ്യമാക്കാറുണ്ട്. ഒരുവിധ വാര്‍ത്താവിനിമയ സൗകര്യവുമില്ലാത്ത ഇടമലക്കുടിയില്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 25 അംഗങ്ങളെ നിശ്ചയിച്ചതായും വാഴത്തോപ്പില്‍ സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂം തുറന്നതായും ഹാം റേഡിയോ കസ്റ്റോഡിയന്‍ മനോജ് ഗാലക്സിയും കോഓഡിനേറ്റര്‍ പി.എല്‍. നിസാമുദ്ദീനും അറിയിച്ചു. അഞ്ചുവര്‍ഷം മുമ്പ് സംസ്ഥാനത്ത് ആദ്യമായി ആദിവാസി പഞ്ചായത്ത് ഇടമലക്കുടിയില്‍ രൂപവത്കരിച്ചപ്പോള്‍ ഹാം റേഡിയോയുടെ സഹായത്തോടെയാണ് ജില്ലാ ഭരണകൂടത്തിനും മാധ്യമങ്ങള്‍ക്കും വിവരങ്ങള്‍ നല്‍കിയത്. തെരഞ്ഞെടുപ്പ് ജോലിക്കായി ഇടമലക്കുടിയിലത്തെുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടുംബങ്ങളുമായി ബന്ധപ്പെടാനും ഇതുവഴി കഴിഞ്ഞു. കഴിഞ്ഞതവണ കാട്ടാന ഇറങ്ങി ഉപദ്രവമുണ്ടായതിനത്തെുടര്‍ന്ന് പോളിങ് സാമഗ്രികളുമായി കാട്ടിലകപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അന്നത്തെ കലക്ടര്‍ അശോക് കുമാര്‍ സിങ് കലക്ടറേറ്റിലെ കണ്‍ട്രോള്‍റൂമില്‍നിന്നാണ് വിവരങ്ങള്‍ അറിഞ്ഞ് നിര്‍ദേശം നല്‍കിയത്. ഹാം റേഡിയോ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം പ്രത്യേക പുരസ്കാരവും നല്‍കി. പൂച്ചപ്ര ഉരുള്‍പൊട്ടല്‍, മുരിക്കാശേരി ബസപകടം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ക്രമാതീതമായി ജലനിരപ്പുയര്‍ന്ന സാഹചര്യം എന്നീ സന്ദര്‍ഭങ്ങളിലെല്ലാം ഹാം റേഡിയോ വാര്‍ത്താസൗകര്യമൊരുക്കിയിരുന്നു. ഇടമലക്കുടി തെരഞ്ഞെടുപ്പ് ഏകോപിപ്പിക്കാന്‍ വെട്ടിമുടിക്കടുത്ത പുല്ലുമേട്ടിലാണ് വയര്‍ലസ് റിപ്പീറ്റര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നത്. വന്യമൃഗങ്ങള്‍ ധാരാളമുള്ളതിനാല്‍ ഉപകരണങ്ങള്‍ മണ്ണില്‍ കുഴിച്ചിട്ട് മരങ്ങള്‍ക്കുമുകളില്‍ ആന്‍റിന സ്ഥാപിക്കണം. 13 കുടികളിലെ പോളിങ് സ്റ്റേഷനില്‍നിന്ന് റിപ്പീറ്റര്‍ വഴി കലക്ടറേറ്റ്, ദേവികുളം ആര്‍.ഡി ഓഫിസ് എന്നിവിടങ്ങളിലേക്ക് വിവരങ്ങള്‍ കൈമാറും. ഏത് സാഹചര്യത്തിലും ജില്ലാ വരണാധികാരിക്ക് ഇടമലക്കുടിയിലെ പോളിങ് ഓഫിസര്‍മാരുമായി സംസാരിക്കാം. തെരഞ്ഞെടുപ്പ് ജോലിക്കായി ഉദ്യോഗസ്ഥര്‍ ഇടമലക്കുടിക്ക് പോകുന്നതുമുതല്‍ തിരികെയത്തെുന്നതുവരെ എല്ലാ വിവരങ്ങളും ജില്ലാ ഭരണകൂടത്തിന് കൈമാറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story