Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇന്ന്...

ഇന്ന് വിധിയെഴുത്ത്: സാമുദായിക അടിയൊഴുക്കുകള്‍ നിര്‍ണായകം

text_fields
bookmark_border

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ രാഷ്ട്രീയ നിലപാടുകളെക്കാള്‍ ഇത്തവണ സാമുദായിക അടിയൊഴുക്കുകള്‍ നിര്‍ണായകമാകുമെന്ന് സൂചന. 
മുമ്പെങ്ങുമില്ലാത്ത വിധം പ്രചാരണത്തിലും മറ്റും വര്‍ഗീയ ചേരിതിരിവ് വ്യാപകമായി പ്രതിഫലിച്ച സാഹചര്യത്തില്‍ സാമുദായിക അടിയൊഴുക്കുകള്‍ ഉണ്ടായാല്‍ അത് തള്ളിക്കളയാനാവില്ളെന്ന് മുന്നണി വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതൃത്വങ്ങളും ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ച നിശ്ശബ്ദ പ്രചാരണത്തിനിടയിലും ഇത് പ്രകടമായി.
മത-സാമുദായിക നേതാക്കളെ സ്വാധീനിക്കാനും വോട്ടുകള്‍ സ്വന്തം പെട്ടിയിലാക്കാനുമുള്ള നെട്ടോട്ടത്തിലായിരുന്നു സ്ഥാനാര്‍ഥികളും പ്രമുഖ നേതാക്കളും. സഭാ ആസ്ഥാനത്തേക്കാണ് പലരുടെയും സന്ദര്‍ശനം. വാര്‍ഡുകള്‍ തോറും നടത്തിയ പ്രചാരണത്തില്‍ മുന്നണി സ്ഥാനാര്‍ഥികളും സ്വതന്ത്രന്മാരും ഇക്കാര്യത്തില്‍ പിന്നിലായില്ല. സഭകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മധ്യകേരളത്തില്‍ വോട്ട് ആര്‍ക്ക് അനുകൂലമാകുമെന്ന ആശങ്കയും പ്രമുഖ പാര്‍ട്ടികള്‍ക്കുണ്ട്.
അതുകൊണ്ടുതന്നെ പലരും സഭാ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടത്തിയത്. പത്തനംതിട്ട, തിരുവല്ല, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി-പാലാ-ചങ്ങനാശേരി-കോട്ടയം രൂപതകളിലും ഇതര ക്രൈസ്തവ സഭാമേലധ്യക്ഷരെയും സ്വാധീനിക്കാനായിരുന്നു പ്രമുഖരുടെ നീക്കം. എറണാകുളം-കോതമംഗലം രൂപതകളിലും സഭാതര്‍ക്കം നിലനില്‍ക്കുന്ന മേഖലകളിലും നേതാക്കളുടെ സാന്നിധ്യം സജീവമായിരുന്നു. നേരിട്ടും ഫോണിലും പലരും ദൗത്യം പൂര്‍ത്തിയാക്കി.
സമദൂരത്തിലാണെങ്കിലും എന്‍.എസ്.എസ് നേതാക്കള്‍ക്കും പലരും വിശ്രമം നല്‍കിയില്ല. എന്‍.എസ്.എസ് നേതാക്കളെ സ്വാധീനിക്കാന്‍ മുന്നണികള്‍ മത്സരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എസ്.എന്‍.ഡി.പി-ബി.ജെ.പി സഖ്യം പലയിടത്തും നിര്‍ണായകമായതിനാല്‍ ഇടതു മുന്നണി നേരിയ ആശങ്കയിലാണ്. ഇത് മറികടക്കാനുള്ള നീക്കങ്ങളും സജീവമാണ്. പ്രത്യേകിച്ച് ഈഴവ സമുദായത്തിന് സ്വാധീനമുള്ള മേഖലകളില്‍. 
അതേസമയം, സഭകളുടെ പിന്തുണ തേടി മുഖ്യമന്ത്രിയും ഇടതു നേതാക്കളും അരമനകളില്‍ നേരത്തേ മുതല്‍ സന്ദര്‍ശനം പതിവാക്കിയതിന്‍െറ തുടര്‍ച്ചയായിരുന്നു ബുധനാഴ്ചയും അരങ്ങേറിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സഭകള്‍ ഇത്തവണ പരസ്യനിലപാട് പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ മുന്നണികള്‍ ആശ്വാസത്തിലാണ്. എന്നാല്‍, പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ നിലപാടുകളും സഭകളെയും ആശങ്കപ്പെടുത്തുന്നുണ്ട്. ബാര്‍ കോഴക്കേസിലെ കോടതി വിധിയും സൗഹൃദമത്സരങ്ങളും ബി.ജെ.പി-എസ്.എന്‍.ഡി.പി സഖ്യവും പി.സി. ജോര്‍ജിന്‍െറ സെക്കുലറും ഉയര്‍ത്തിയേക്കാവുന്ന ഭീഷണി നേരിട്ടാല്‍ അത് മറികടക്കാന്‍ യു.ഡി.എഫും ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ എല്‍.ഡി.എഫും അവസാന മണിക്കൂറുകളില്‍ പഴുതടച്ച പ്രചാരണവുമായാണ് രംഗത്തിറങ്ങിയത്. 
കോട്ടയത്തുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരായ തിരുവഞ്ചൂരും കെ.സി. ജോസഫും പാലായിലുള്ള മന്ത്രി കെ.എം. മാണിയും പ്രമുഖ നേതാക്കളുമെല്ലാം സ്വന്തം സ്വാധീനമേഖലകളില്‍ ഇന്നലെയും കര്‍മനിരതരായിരുന്നു. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന പ്രദേശങ്ങളിലായിരുന്നു മാണിയുടെ പ്രചാരണം. 
ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് മന്ത്രിമാരും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും വോട്ട് തേടല്‍ സജീവമാക്കി. ബാര്‍ കോഴയിലെ കോടതി വിധി പുറത്തുവന്നതു മുതല്‍ ഇടതു മുന്നണി വിഷയം കൈകാര്യം ചെയ്തത് വളരെ തന്ത്രപൂര്‍വമായിരുന്നു.
മാണിക്കെതിരായുള്ള ഏതുനീക്കവും സഭകളെ പിണക്കുമെന്നറിയാവുന്നതിനാല്‍ സമരത്തിനൊന്നും മുതിരാതെയുള്ള നീക്കങ്ങളിലായിരുന്നു ഇടതു മുന്നണി. കേരള കോണ്‍ഗ്രസിന്‍െറ ശക്തി കേന്ദ്രങ്ങളില്‍ പി.സി. ജോര്‍ജിനെ മുന്നില്‍ നിര്‍ത്തിയുള്ള പ്രചാരണമാണ് ഇടതു മുന്നണി നടത്തുന്നത്. 
പടിഞ്ഞാറന്‍ മേഖലകളില്‍ എസ്.എന്‍.ഡി.പിയും നിര്‍ണായകമായതിനാല്‍ ഇടതു മുന്നണിയും ഭീതിയിലാണ്. എന്നാല്‍, ഇതെല്ലാം ക്രൈസ്ത വോട്ടുകളിലൂടെ മറികടക്കാമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayam elctions
Next Story