Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightചിത്രംകൊണ്ട്...

ചിത്രംകൊണ്ട് ഒരുമിപ്പിക്കാന്‍ ‘എയിറ്റ് പോയന്‍റ്’

text_fields
bookmark_border
കൊല്ലം: ചിത്രകാരന്മാരുടെ കൂട്ടായ്മക്ക് ആര്‍ട്ട് കഫേ ഒരുങ്ങുന്നു. ഡി.ടി.പി.സിയുടെ ആശ്രാമത്തെ ‘പാരമ്പര്യ’ കെട്ടിടത്തിലാണ് ‘എയിറ്റ് പോയന്‍റ്’ എന്ന പേരില്‍ ആര്‍ട്ട് കഫേ സജ്ജമാകുന്നത്. ചുവര്‍ ചിത്രകാരനും ശില്‍പിയുമായ ഷെന്‍ലേ ഡി.ടി.പി.സിയില്‍നിന്ന് അഞ്ചുവര്‍ഷത്തേക്ക് പാട്ടത്തിനെടുത്താണ് കലാ- സാംസ്കാരിക കേന്ദ്രം തുടങ്ങുന്നത്. ഒക്ടോബര്‍ രണ്ടിന് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന ആര്‍ട്ട് കഫേയുടെ നിര്‍മാണപ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. കൊല്ലത്തെ പ്രമുഖ ചിത്രകാരന്മാരുടെ പെയിന്‍റിങ്ങുകളും ശില്‍പങ്ങളും ആര്‍ട്ട് കഫേയില്‍ പ്രദര്‍ശിപ്പിക്കും. ചിത്ര-ശില്‍പകലയെക്കുറിച്ചും യാത്രാനുഭവങ്ങളെക്കുറിച്ചുമുള്ള പുസ്തകങ്ങളുടെ വിപുലമായ ലൈബ്രറിയും റെസ്റ്റാറന്‍റും ഉണ്ടാകും. വിശാലമായ വരാന്തയില്‍ നിരത്തിയിട്ട കസേരകളിലും പുറത്ത് നിര്‍മാണം പൂര്‍ത്തിയാകുന്ന കൂടാരത്തിലും മരച്ചുവടുകളില്‍ സജ്ജീകരിക്കുന്ന സിമന്‍റ്തറകളിലും അതിഥികള്‍ക്ക് സംഗീതം ആസ്വദിച്ച് എത്ര നേരം വേണമെങ്കിലും ചെലവഴിക്കാം. കലാ-സാംസ്കാരിക ചര്‍ച്ചകള്‍ക്ക് ചൂട് പകരാന്‍ കാപ്പിയും സ്നാക്സും റസ്റ്റോറന്‍റില്‍നിന്ന് ലഭിക്കും. സാംസ്കാരിക പരിപാടികളും സിനിമാ പ്രദര്‍ശനവും നാടകവും നടത്താനായി പുറത്തെ തുറന്ന ഓഡിറ്റോറിയം നവീകരിക്കും. അഷ്ടമുടിയുടെ ചരിത്ര പശ്ചാത്തലത്തില്‍ എട്ടുമുടികളുടെ സംഗമ സ്ഥാനം എന്ന ആശയം ഉള്‍ക്കൊണ്ടാണ് ആര്‍ട്ട് കഫേക്ക് ‘എയിറ്റ് പോയന്‍റ്’ എന്ന പേരിട്ടത്. ചിത്രകാരന്‍ കൃഷ്ണയാണ് ലോഗോ രൂപകല്‍പന ചെയ്തത്. ആര്‍ട്ട് കഫേയുടെ മുറ്റത്ത് അഷ്ടമുടിയെ പ്രതീകവത്കരിക്കുന്ന സിമന്‍റ്ശില്‍പം പൂര്‍ത്തിയാകുന്നു. അക്കാദമി അവാര്‍ഡ് ജേതാവ് നീരാവില്‍ സ്വദേശി സൂരജാണ് ശില്‍പി. കലാകാരന്മാരുടെയും കലാസ്വാദകരുടെയും സംഗമവേദിയായി ആര്‍ട്ട് കഫേയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഷെന്‍ലെ പറഞ്ഞു. 20 പ്രശസ്ത ചിത്രകാരന്മാരുടെ പെയിന്‍റിങ്ങും ശില്‍പ പ്രദര്‍ശനവും പ്രശസ്ത ചിത്രകാരന്മാരുമായി സംവാദങ്ങളും സംഘടിപ്പിക്കും. കലാ പരിപാടികളും ചിത്ര- ശില്‍പ പ്രദര്‍ശനങ്ങളും സംവാദങ്ങളും തുടര്‍ന്നും നടത്തും. കൊച്ചി ബിനാലെയുമായി ബന്ധപ്പെടുത്തി ആര്‍ട്ട് കഫേയെ ബന്ധപ്പെടുത്തി വിദേശ കലാകാരന്മാരുമായി സംവാദം സംഘടിപ്പിക്കുമെന്നും ഷെന്‍ലെ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story