Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2019 5:02 AM IST Updated On
date_range 29 Oct 2019 5:02 AM ISTകൊതിയൂറും രുചിവിഭവങ്ങളുമായി ആലപ്പുഴയില്‍ വീണ്ടും ചക്ക മഹോത്സവം
text_fieldsbookmark_border
ആലപ്പുഴ: കൊതിയൂറും രുചിവിഭവങ്ങളുമായി 'ആലപ്പുഴ ചക്ക മഹോത്സവം' നവംബര്‍ ഒന്നിന് ആരംഭിക്കും. 10 വരെ ഐശ്വര്യ ഓഡിറ്റ ോറിയത്തിലാണ് മേള. സൻെറര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആൻഡ് സോഷ്യല്‍ ആക്ഷന്‍ (സിസ), ഇപാക് എന്നിവയാണ് മേളയുടെ സംഘാടകര്‍. കേരളത്തിനകത്തും പുറത്തുമുള്ള വിവിധയിനം ചക്കകളുടെ പ്രദര്‍ശനവും വില്‍പനയുമാണ് ഒരുക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് കാര്‍ഷികമേഖലയിലെ പ്രതിസന്ധി കാരണം രണ്ടുവര്‍ഷമായി നടക്കാതിരുന്ന പരിപാടിയാണ് വീണ്ടും ആലപ്പുഴയുടെ മണ്ണിലേക്ക് തിരിച്ചുവരുന്നത്. ഒന്നിന് വൈകീട്ട് മൂന്നിന് നഗരസഭ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ ചക്ക മഹോത്സവം ഉദ്ഘാടനം ചെയ്യും. ചക്ക ഭക്ഷ്യമേള, ചക്കയുടെ വില്‍പനയും പ്രദര്‍ശനവും, ചക്ക പാചകമത്സരം, ചക്ക വിഭവങ്ങളുടെ വില്‍പന എന്നിവയാണ് ഒരുക്കിയത്. തേന്‍വരിക്ക, ചെമ്പരത്തി വരിക്ക, നാടന്‍ വരിക്ക, മുള്ളന്‍ചക്ക, കുഴച്ചക്ക, കൊട്ട് വരിക്ക തുടങ്ങി വ്യത്യസ്ത വലുപ്പത്തിലും രുചിയിലുമുള്ള ചക്കകളാണ് മേളയിലെ താരങ്ങള്‍. രുചിയേറുന്ന 300ല്‍പരം വിഭവങ്ങള്‍ മാത്രമുള്ള ഫുഡ്കോര്‍ട്ട് മേളയുടെ മറ്റൊരു പ്രത്യേകതയാണ്. സെമിനാറുകള്‍, പ്ലാവിന്‍തൈ വില്‍പന, ജൈവോല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും എന്നിവയും ഒരുക്കിയിട്ടുണ്ട്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ചക്കവിഭവങ്ങളും അണിനിരത്തും. വരിക്കച്ചക്കകൊണ്ട് ഉണ്ടാക്കിയ പത്തുകൂട്ടം തൊടുകറികള്‍ ഉള്‍പ്പെടെ 'ചക്ക ഊണ്' ആദ്യദിവസം മുതല്‍ അവസാനദിവസം വരെയുണ്ടാകും. ചക്ക സാമ്പാര്‍, ചക്ക പുളിശ്ശേരി, ചക്ക പരിപ്പുകറി, ചക്ക പെരട്ട്, ചക്കച്ചില്ലി, ചക്കച്ചമ്മന്തി, ചക്കവരട്ടി, ചക്ക ഉപ്പേരി എന്നിവക്ക് പുറമേ ഊണിനുള്ള മറ്റ് വിഭവങ്ങള്‍ക്കും ചക്ക രുചിയുണ്ടാകും. ചക്കപ്പായസവുമുണ്ട്. വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ചക്ക മസാലദോശ, ചക്ക പഴംപൊരി, ചക്ക ബജി, ചക്ക മിക്സ്ചര്‍, ചക്കയട, ചക്ക കോട്ടപ്പം, ചക്ക ചിപ്സ്, ചക്ക ഉള്ളിവട, ചക്ക മഞ്ചൂരി, ചക്ക മോതകം, ചക്ക മധുരച്ചില്ലി, ചക്ക കട്ലറ്റ് എന്നിവയുടെ വില്‍പനയും പ്രദര്‍ശനവുമുണ്ടാകും. ചക്ക കൊണ്ടുണ്ടാക്കിയ കറികളും മേളയിലുണ്ട്. ചക്ക സ്‌ക്വാഷുകള്‍, ജാമുകള്‍ എന്നിവയുടെ വില്‍പനയും പാചക പരിശീലനവും പ്രദര്‍ശനത്തിലുണ്ട്. ചക്കയുടെ ഗുണങ്ങള്‍ വിശദീകരിക്കുന്ന സെമിനാറുകളില്‍ കൃഷി-ആരോഗ്യ-ആയുര്‍വേദ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. മേളയോടനുബന്ധിച്ച് ചക്കപ്പഴം തീറ്റമത്സരം ഉള്‍പ്പെടെ നടത്തുന്നുണ്ട്. 'നല്ലഭക്ഷണം, നല്ല ആരോഗ്യം, നല്ല ജീവിതം, നമുക്കും വരുംതലമുറക്കും' വിഷയത്തിൽ ചിത്രരചന, ഫോട്ടോഗ്രഫി, പോസ്റ്റര്‍ രചനമത്സരങ്ങളും സംഘടിപ്പിച്ചിട്ടിട്ടുണ്ട്. വിജയികള്‍ക്ക് മേളയുടെ അവസാനദിനം സമ്മാനങ്ങളും നല്‍കും. പ്രദര്‍ശനത്തിന് എത്തുന്നവർക്ക് പ്ലാവിന്‍തൈകള്‍ വിതരണം ചെയ്യും. ദിവസവും രാവിലെ 11 മുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രദര്‍ശനമെന്ന് സിസ ജനറല്‍ സെക്രട്ടറി ഡോ. സുരേഷ്‌കുമാര്‍, ഡോ. വിഷ്ണുനാരായണന്‍ നമ്പൂതിരി എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. മഹോത്സവത്തിന് മുന്നോടിയായി നഗരത്തില്‍ ചക്ക വിഭവങ്ങളുമായി ചക്ക വണ്ടിയുടെ പര്യടനം തുടങ്ങി. പ്രസ് ക്ലബ് പ്രസിഡൻറ് കെ.യു. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story