Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2019 5:03 AM IST Updated On
date_range 12 May 2019 5:03 AM ISTസ്വർണ കവർച്ച: ദുരൂഹത ചുരുളഴിക്കാൻ പൊലീസ്; അന്വേഷണം ഊർജിതം
text_fieldsbookmark_border
കടുങ്ങല്ലൂർ (ആലുവ): ബിനാനിപുരത്ത് വാഹനത്തിൽനിന്ന് സ്വർണം കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം സംശയിക്കുന്നവരിലേക്കും വ്യാപിപ്പിച്ചു. കവർച്ച സംഭവത്തിന് പിന്നിൽ ഇതരസംസ്ഥാനക്കാരാണെന്ന നിഗമനം തള്ളിയാണ് അന്വേഷണം ഉൗർജിതമാക്കിയത്. സംഭവസമയത്ത് കാറിലുണ്ടായിരുന്ന നാലംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വിശദ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു. അതേസമയം, ഇവർ പൊലീസ് നിരീക്ഷണത്തിൽ തന്നെയാണ് ഉള്ളത്. ഇവർ നൽകുന്ന വിവരങ്ങൾ പൂർണമായും വിശ്വസിക്കാതെയാണ് അന്വേഷണം നീങ്ങുന്നത്. സംഭവ സ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും കവർച്ച സംഘത്തിൻെറ നീക്കം സംബന്ധിച്ച മതിയായ വിവരങ്ങൾ ലഭ്യമല്ല. കവർച്ച നടത്തിയവർ ബൈക്കിൽ ഏലൂർ ഭാഗത്തേക്ക് തിരിഞ്ഞുപോകുന്നതായി മാത്രമേ വ്യക്തമാകുന്നുള്ളൂവെന്ന് പൊലീസ് പറയുന്നു. എടയാറിലുള്ള ചെമ്മണ്ണൂർ ഗോൾഡ് റിഫൈൻ (സി.ജി.ആർ) എന്ന കമ്പനിയിലേക്ക് എറണാകുളത്തെ ഓഫിസിൽ നിന്ന് മഹീന്ദ്ര ടി.യു.വി ജീപ്പിൽ കൊണ്ടുവന്ന സ്വർണമാണ് വ്യാഴാഴ്ച രാത്രി 10ഓടെ കവർച്ച ചെയ്തത്. വിവിധ സ്വർണ വ്യാപാര സ്‌ഥാപനങ്ങളിലെ പഴയ സ്വർണാഭരണങ്ങൾ ശുചീകരിക്കുന്ന സ്‌ഥാപനമാണിത്. ശുചീകരിക്കാൻ കൊണ്ടുവന്ന 25 കിലോ ആഭരണങ്ങളിൽ 20 കിലോയാണ് കവർന്നത്. സ്ഥാപനത്തിന് അടുത്തെത്താറായപ്പോഴുണ്ടായ കവർച്ചയിൽ ദുരൂഹത നിലനിൽക്കുന്നതായാണ് പൊലീസ് നിഗമനം. ഈ ദുരൂഹതയുടെ ചുരുളഴിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. വാഹനത്തിലുണ്ടായിരുന്നവർ കാര്യമായ ചെറുത്തുനിൽപ്പ് നടത്തിയിട്ടില്ലെന്ന കാര്യം പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തിൽ ഒത്തുകളി ഉണ്ടായിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ്. ബൈക്കിലെത്തിയ അക്രമികൾ വാഹനം തടഞ്ഞുനിർത്തി ചില്ലുകൾ തകർത്ത് ഏതോ സ്പ്രേ പ്രയോഗിച്ചു സ്വർണം കവർന്നെന്നാണ് വാഹനത്തിലുണ്ടായിരുന്നവരുടെ മൊഴി. സ്വർണം ശുചീകരിക്കുന്ന സ്ഥാപനത്തെയും സ്വർണം കൊടുത്തുവിട്ടവരെയും അതുമായി എടയാറിലേക്ക് വന്നവരെയും ബന്ധപ്പെട്ട മറ്റു സംഭവങ്ങളെയും കുറിച്ച് വിശദമായ അന്വേഷണമാണ് പൊലീസ് നടത്തിവരുന്നത്. സംശയ ദൂരീകരണത്തിൻെറ ഭാഗമായി കൂടുതൽ ചോദ്യം ചെയ്യലുകളും തെളിവെടുപ്പും ഉണ്ടായേക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story