Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2018 5:04 AM IST Updated On
date_range 16 Dec 2018 5:04 AM ISTബന്ധുനിയമനം: മന്ത്രി ജലീലിനെതിരെ കൂടുതല്‍ തെളിവുകളുമായി യൂത്ത് ലീഗ്
text_fieldsbookmark_border
കൊച്ചി: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെതിരെ കൂടുതല്‍ തെളിവുകളുമായി മുസ്‌ലിം യൂത്ത് ലീഗ്. അനധികൃത നിയമനത്തില്‍ മന്ത്രിയുടെ പങ്കും മുഖ്യമന്ത്രിയുടെ നിലപാടുകളിലെ പൊള്ളത്തരങ്ങളും തുറന്നുകാട്ടി സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസുമാണ് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടത്. യൂത്ത് ലീഗ് യുവജനയാത്രയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടത്തിയ വാര്‍ത്തസമ്മേളനത്തിലായിരുന്നു വെളിപ്പെടുത്തൽ. നാലിന് കെ. മുരളീധരന്‍ എം.എല്‍.എയുടെ അടിയന്തര പ്രമേയത്തിന് ബന്ധുനിയമനത്തില്‍ ചട്ടലംഘനമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 11ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എക്ക് മന്ത്രി കെ.ടി. ജലീല്‍ നല്‍കിയ മറുപടിയില്‍ ചട്ടം പാലിച്ചില്ലെന്നും പറയുന്നു. ഒരേ വിഷയത്തില്‍ രണ്ട് ഉത്തരമാണ് മന്ത്രിയും മുഖ്യമന്ത്രിയും നൽകിയത്. ഒന്നുകില്‍ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്, അല്ലെങ്കില്‍ മന്ത്രി കള്ളം പറയുകയാണ്. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെങ്കിൽ അക്കാര്യം ഗൗരവമേറിയതാണെന്ന് പി.കെ. ഫിറോസ് പറഞ്ഞു. ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ എം.ഡി നിയമനത്തിനുള്ള യോഗ്യതയില്‍ ഭേദഗതി വരുത്തിയ സര്‍ക്കുലര്‍ 2016 ആഗസ്റ്റ് 29നാണ് കോഴിക്കോട്ടുള്ള ഓഫിസില്‍ കിട്ടിയതെന്നാണ് വിവരാവകാശ പ്രകാരം ലഭിച്ച മറുപടി. എന്നാല്‍, പുതുക്കിയ വിദ്യാഭ്യാസയോഗ്യത ചേര്‍ത്തുള്ളതാണ് 2016 ആഗസ്റ്റ് 25ലെ കോര്‍പറേഷന്‍ വിജ്ഞാപനം. ഇതെങ്ങനെ സംഭവിച്ചെന്ന് മന്ത്രി വ്യക്തമാക്കണം. നിയമനരേഖകള്‍ മറച്ചുവെക്കാനും നിയമം ഭേദഗതി ചെയ്ത് മന്ത്രിയെ രക്ഷപ്പെടുത്താനുമാണ് ശ്രമം. നിയമഭേദഗതിക്കെതിരെ പ്രശാന്ത് ഭൂഷണും വി.എസ്. അച്യുതാനന്ദനും ഉൾപ്പെടെ കോടതിയെ സമീപിച്ചിട്ടുണ്ട്. യൂത്ത് ലീഗും കക്ഷിചേരും. പാര്‍ട്ടിയുടെയും യു.ഡി.എഫിെൻറയും പിന്തുണയുമുണ്ട്. മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് നല്‍കിയ പരാതി ലഭിച്ചതായി വിജിലന്‍സ് അറിയിച്ചിട്ടുണ്ട്. മന്ത്രിക്കെതിരെ അന്വേഷണം വേണമോയെന്ന് സർക്കാറാണ് തീരുമാനിക്കേണ്ടത്. സര്‍ക്കാര്‍ അനുമതി നല്‍കാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും ഫിറോസ് പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ പി.എ. അഹമ്മദ് കബീര്‍, ഫൈസല്‍ ബാഫഖി തങ്ങള്‍, എറണാകുളം ജില്ല പ്രഡിസൻറ് കെ.എ. മുഹമ്മദ് ആസിഫ്, ജനറൽ സെക്രട്ടറി അന്‍സാര്‍ മുണ്ടാട്ട് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story