Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2018 5:14 AM GMT Updated On
date_range 16 May 2018 5:14 AM GMTകോടികളുടെ വിസ തട്ടിപ്പ്; പരാതി അന്വേഷിക്കാതെ പൊലീസ്
text_fieldsbookmark_border
കൊച്ചി: ദുൈബയില്‍ കപ്പലിലും റിഗ്ഗിലുമായി ജോലി വാഗ്ദാനം ചെയ്ത് സഹോദരന്മാരായ സംഘം കോടികള്‍ തട്ടിയെന്ന പരാതി പൊലീസ് അന്വേഷിക്കുന്നില്ലെന്ന് ആരോപണം. പുതുവൈപ്പ് സ്വദേശികളായ ജയന്തന്‍, അനില്‍കുമാര്‍, ജയന്തെൻറ ഭാര്യ ഷീജ, അനില്‍കുമാറിെൻറ ഭാര്യ സരസ്വതി എന്നിവർക്കെതിരെയാണ് പരാതി. നാലു വർഷമായിട്ടും ഇവർക്കെതിരെ നടപടിയില്ലെന്ന് തട്ടിപ്പിനിരയായവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പുതുവൈപ്പിൽ പ്രവർത്തിച്ചിരുന്ന റീത്താ മാനേജ്മെൻറ് എന്ന സ്ഥാപനം വഴിയായിരുന്നു ഇടപാട്. 2014 ഒക്ടോബര്‍ മുതൽ കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരിൽനിന്ന് പണം വാങ്ങി. റിഗ്ഗിലെ ജോലിക്ക് ആറര ലക്ഷവും കപ്പൽ ജോലിക്ക് നാല് ലക്ഷവുമാണ് ആവശ്യപ്പെട്ടത്. തുക കൈപ്പറ്റിയശേഷം ജോലിക്കാവശ്യമായ ചില കോഴ്സുകൾ പഠിക്കാൻ നിർദേശിച്ചു. ഒന്നര വർഷം ഉദ്യോഗാർഥികൾക്ക് മുംബൈയിൽ താമസിക്കേണ്ടിവന്നു. തുടർന്ന് ജോലി ശരിയായെന്നും വീട്ടിലേക്ക് മടങ്ങാനും അറിയിച്ചു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും വിസ ലഭിച്ചില്ല. കബളിപ്പിക്കപ്പെട്ടതറിഞ്ഞതോടെ 2015ൽ ചിലർ പൊലീസിനെ സമീപിച്ചു. എന്നാൽ, കേസെടുക്കാതെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാമെന്നായിരുന്നു പൊലീസ് നിലപാട്. പരാതി സ്വീകരിച്ച് രസീത് നല്‍കാൻ ഞാറക്കല്‍ പൊലീസ് തയാറായില്ല. സ്ഥാപനത്തിലെത്തി നിരന്തരം ബഹളംവെച്ചതോടെ തുകക്കുള്ള ചെക്ക് നൽകി. എന്നാൽ, ചെക്കും മടങ്ങി. ഇതിനെതിരെയും കേസുണ്ട്. ഞാറക്കല്‍ പൊലീസ് സഹായിക്കില്ലെന്ന് മനസ്സിലായതോടെ എസ്.പി ഓഫിസില്‍ പരാതി നൽകിയെന്ന് കബളിപ്പിക്കപ്പെട്ടവരില്‍ ഒരാളായ കെ.വി. സനീഷ് പറഞ്ഞു. ഞാറക്കൽ പൊലീസിന് പരാതി കൈമാറിയെങ്കിലും നടപടിയുണ്ടായില്ല. കബളിപ്പിക്കപ്പെട്ട 20ലധികംപേരെ കണ്ടെത്താനായിട്ടുണ്ട്. ജയന്തനും ഭാര്യ ഷീജക്കും ഉന്നതബന്ധമുള്ളതിനാലാണ് പൊലീസ് അവരെ സഹായിക്കുന്നതെന്നും സനീഷ് പറഞ്ഞു. അതേസമയം, സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്ന് ഞാറക്കല്‍ എസ്.ഐ ആര്‍. റജീഷ്‌കുമാര്‍ പറഞ്ഞു. അനില്‍കുമാറാണ് പ്രതിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണം നടക്കുകയാണെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നടപടിയെടുത്തില്ലെന്ന ആരോപണം ശരിയല്ലെന്ന് ഞാറക്കല്‍ സി.ഐ എ.എ. അഷ്റഫും പറഞ്ഞു.
Next Story