Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 11:12 AM IST Updated On
date_range 3 May 2018 11:12 AM ISTകൊച്ചിയിലെ ഡച്ച് പാലസ് മ്യൂസിയം സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നു
text_fieldsbookmark_border
കൊച്ചി: പൈതൃക കേന്ദ്രങ്ങളുടെ നടത്തിപ്പ് അഞ്ചുവർഷത്തേക്ക് സ്വകാര്യ കമ്പനികൾക്ക് കൈമാറുന്ന അഡോപ്റ്റ് എ ഹെറിറ്റേജ് പദ്ധതിയിൽ കൊച്ചിയിലെ ചരിത്രപ്രസിദ്ധ ഡച്ച് പാലസ് മ്യൂസിയവും. പോർചുഗീസുകാർ നിർമിച്ചതും ഡച്ചുകാർ നവീകരിച്ചതുമായ കൊട്ടാരത്തിെൻറ മുകൾനിലയിലെ മ്യൂസിയമാണ് കേന്ദ്ര ടൂറിസം മന്ത്രാലയം ട്രാവൽ കോർപറേഷൻ ഓഫ് ഇന്ത്യക്ക് നൽകുന്നത്. അഞ്ചുവർഷത്തെ പ്രവർത്തന പദ്ധതി അവതരിപ്പിച്ച് അംഗീകാരം നേടുന്ന മുറക്ക് മ്യൂസിയം കൈമാറാനാണ് നീക്കം. പൈതൃക കേന്ദ്രങ്ങളെ വിനോദസഞ്ചാര സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് അഡോപ്റ്റ് എ ഹെറിറ്റേജ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ കുട്ടികൾക്ക് സൗജന്യമായും മുതിർന്നവർക്ക് രണ്ടുരൂപ ടിക്കറ്റിലുമാണ് പ്രവേശനം. അതേസമയം, മട്ടാഞ്ചേരി ഡച്ച് മ്യൂസിയമോ ബേക്കൽ കോട്ടയോ കൈമാറുന്നത് സംബന്ധിച്ച തീരുമാനം ആയിട്ടില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) തൃശൂർ സർക്കിൾ ഡെപ്യൂട്ടി സൂപ്രണ്ട് സ്മിത കെ. കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. രാജ്യത്തെ നാല് പൈതൃക കേന്ദ്രങ്ങൾ കൈമാറുന്നത് സംബന്ധിച്ച സമ്മതപത്രമാണ് കഴിഞ്ഞദിവസം ഒപ്പുവെച്ചത്. ബേക്കൽ കോട്ടയും മട്ടാഞ്ചേരി ഡച്ച് മ്യൂസിയവും ദത്തെടുക്കാൻ താൽപര്യം അറിയിച്ചവരിൽനിന്ന് യോഗ്യതയുള്ള കമ്പനിയെ കണ്ടെത്തുക മാത്രമാണ് ചെയ്തത്. അഞ്ചുവർഷത്തെ പ്രവർത്തന പദ്ധതി അംഗീകരിച്ചാൽ മാത്രമാണ് കൈമാറുക. എ.എസ്.ഐക്ക് കീഴിലെ ഡച്ച് മ്യൂസിയം കൈമാറാൻ കേന്ദ്ര, സംസ്ഥാന സർക്കാർ, ടൂറിസം, സാംസ്കാരിക വകുപ്പുകൾ എന്നിവരുടെ അംഗീകാരം വേണം. അവസാനഘട്ടത്തിലാണ് സമ്മതപത്രം ഒപ്പിടുന്നത്. ഡച്ച് കൊട്ടാരവും സ്ഥലവും ദേവസ്വം ബോർഡിന് കീഴിലാണ്. കൊട്ടാരത്തിെൻറ മുകൾനിലയിലെ മ്യൂസിയം മാത്രമാണ് എ.എസ്.ഐയുടെ കീഴിലുള്ളതെന്നും സ്മിത കെ. കുമാർ പറഞ്ഞു. ഏറ്റവും പഴക്കമുള്ള പോർചുഗീസ് സൗധം പൗരസ്ത്യ മാതൃകയിൽ പോർചുഗീസുകാർ ഇന്ത്യയിൽ നിർമിച്ച ഏറ്റവും പഴക്കമുള്ള സൗധങ്ങളിൽ ഒന്നാണ് മട്ടാഞ്ചേരി പാലസെന്ന് അറിയപ്പെടുന്ന ഡച്ച് കൊട്ടാരം. കൊട്ടാരവും ക്ഷേത്രവും പോർചുഗീസ് പട്ടാളക്കാർ കൊള്ളയടിച്ച് നശിപ്പിച്ചതിൽ കൊച്ചി രാജാവായിരുന്ന വീര കേരളവർമ പ്രതിഷേധിച്ചപ്പോൾ 1555ൽ പകരം നിർമിച്ചുനൽകിയതാണ് കൊട്ടാരം. രാജവംശത്തിെൻറ കുലദേവതയായ പഴയന്നൂർ ഭഗവതിയുടെ ശ്രീകോവിലിനെ ചുറ്റിയാണ് പുരാണ ഇതിഹാസങ്ങളിലെ ദൃശ്യങ്ങളും വർണചിത്രങ്ങളും കോറിയിട്ട കൊട്ടാരം നിർമിച്ചത്. ശ്രീകൃഷ്ണെൻറയും ശിവെൻറയും ക്ഷേത്രങ്ങളും പിന്നീട് പണിതു. പോർചുഗീസ്-ഡച്ച് യുദ്ധത്തിൽ കേടുപറ്റിയതിനെത്തുടർന്ന് 1665ൽ ഡച്ചുകാർ കെട്ടിടം നവീകരിച്ചു. ഇതോടെ ഡച്ചു കൊട്ടാരം എന്നറിയപ്പെട്ടു. ഡച്ചുകാരിൽനിന്ന‌് മൈസൂർ ഭരണാധികാരിയായിരുന്ന ഹൈദരാലി കൊട്ടാരം പിടിച്ചടക്കി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഹൈരദാലിയെ പരാജയപ്പെടുത്തി കൊട്ടാരം സ്വന്തമാക്കുകയായിരുന്നു. രാജകുടുംബവുമായി ബന്ധപ്പെട്ട പല്ലക്കുകൾ, ആയുധങ്ങൾ, നാണയങ്ങൾ, ഉടയാടകൾ എന്നിവ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അടുത്തിടെ തനിമ നിലനിർത്തി പുരാവസ്തു സംരക്ഷണ വകുപ്പ് കൊട്ടാരവും മ്യൂസിയവും നവീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story