Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 5:29 AM GMT Updated On
date_range 30 March 2018 5:29 AM GMTപച്ചക്കറി കൃഷിയിൽ വിജയം കൊയ്ത് കാക്കിയിട്ട കർഷകൻ
text_fieldsbookmark_border
ചാരുംമൂട് (ആലപ്പുഴ): 80 സെൻറിൽ ഒരുക്കിയ പച്ചക്കറി കൃഷിയിൽ വിജയം കൊയ്യുന്നതിനൊപ്പം സാന്ത്വനത്തിെൻറ നല്ലപാഠം കൂടി പങ്കുവെക്കുകയാണ് വള്ളികുന്നം കടുവിനാൽ പോച്ചത്തറ വിളയിൽ അബ്ദുൽ ലത്തീഫ്. വെൺമണി പൊലീസ് സ്റ്റേഷനിലെ അഡീഷനൽ സബ് ഇൻസ്പെക്ടറായ ലത്തീഫിനെ സംബന്ധിച്ചിടത്തോളം കൃഷി മനസ്സിൽ താലോലിച്ച സ്വപ്നമായിരുന്നു. കൃഷിയെ സ്നേഹിക്കുന്ന ഇൗ കാക്കിധാരിക്ക് ഒഴിവുസമയങ്ങളിൽ മണ്ണിെൻറ മാറിലേക്ക് കൈക്കോട്ടുമായി ഇറങ്ങാതിരിക്കാനായില്ല. അബ്ദുൽ ലത്തീഫിെൻറ വീടിന് സമീപത്തെ കൃഷിസ്ഥലത്ത് നിറയെ പച്ചക്കറികളാണ്. ചെറിയൊരു കൃഷിയിടത്തിൽ കാർഷികസമൃദ്ധിയുടെ നേർക്കാഴ്ച ആവോളമുണ്ട്. പടവലവും പാവലും പയറും കുക്കുമ്പറും വഴുതനയും പാഷൻഫ്രൂട്ടും തുടങ്ങിയ നീണ്ടനിര കൃഷിയിടത്തെ ഹരിതാഭമാക്കുന്നു. ആദ്യം ചെറിയ രീതിയിൽ തുടങ്ങിയ കൃഷി ഒന്നരവർഷം മുമ്പാണ് വിപുലീകരിച്ചത്. വള്ളികുന്നം കൃഷിഭവെൻറ പൂർണ പിന്തുണകൂടി ഉണ്ടായതോടെ പച്ചക്കറി കൃഷിയിൽ പരീക്ഷണങ്ങൾ നടത്തി. കീടനാശിനികൾ പൂർണമായും ഒഴിവാക്കി ജൈവവളത്തിലധിഷ്ഠിതമായ കൃഷിരീതി പരീക്ഷിച്ചതോടെ വൻ വിളവാണ് ഒരുവർഷമായി ലഭിക്കുന്നത്. ചാണകം, എല്ലുപൊടി എന്നിവയും ഈച്ചകളെ അകറ്റാൻ കെണികളുമാണ് ഉപയോഗിക്കുന്നത്. തുള്ളിനന രീതി ഏറെ പ്രയോജനപ്പെടുന്നതായി അബ്ദുൽ ലത്തീഫ് പറയുന്നു. ബംഗളൂരു അടക്കം വിപണിയിൽനിന്ന് ലഭിക്കുന്ന അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങളാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. മൂന്ന് ദിവസത്തിലൊരിക്കൽ എടുക്കുന്ന വിളവെടുപ്പിൽ ടൺ കണക്കിന് പച്ചക്കറിയാണ് ലഭിക്കുന്നത്. ഇവ കാർഷിക വിപണികൾ, കൃഷി വകുപ്പിെൻറ ക്ലസ്റ്റർ വിപണികൾ, വി.എഫ്.പി.സി.കെ എന്നിവിടങ്ങളിൽ എത്തിച്ച് വിൽക്കുകയാണ് പതിവ്. നിരവധി ടൺ പടവലങ്ങ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. സഹായത്തിനായി ഭാര്യ ഷാമിലയും മക്കളായ ഡോ. ഷാന, ഷിബില എന്നിവരും ഒപ്പമുണ്ട്. മുഴുവൻ സമയ കർഷകനായിരുന്ന പിതാവ് ഉമ്മർ കുട്ടിയുടെ കൃഷി അറിവുകൾ കണ്ടുപഠിച്ചതാണ് പ്രചോദനമായതെന്ന് ലത്തീഫ് പറയുന്നു. എന്നാൽ, കൃഷിയോടൊപ്പമുള്ള അർപ്പണബോധമാണ് നിയമപാലന തിരക്കുകൾക്കിടയിലും ഈ കർഷകനെ വേറിട്ട് നിർത്തുന്നത്. -വള്ളികുന്നം പ്രഭ
Next Story