Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 5:39 AM GMT Updated On
date_range 8 March 2018 5:39 AM GMTപ്രായം തളർത്തുന്നില്ല ഇൗ മുത്തശ്ശിയെ; 80ലും വഴിയോര കച്ചവടവുമായി കമലാക്ഷി
text_fieldsbookmark_border
ഹരിപ്പാട്: പ്രായം 80ൽ എത്തിയെങ്കിലും കടുത്ത രോഗപീഡ വകവെക്കാതെ കിലോമീറ്ററുകൾ താണ്ടി മുറുക്കാൻ കട നടത്തുകയാണ് കുമാരപുരം കവറാട്ട് കാട്ടിൽ പടീറ്റതിൽ കമലാക്ഷി. കുടുംബപ്രാരബ്ധങ്ങൾ ഓർക്കുമ്പോൾ വിധവയായ ഈ വയോധികക്ക് വീട്ടിൽ ചടഞ്ഞിരിക്കാനാകില്ല. ദിവസവും രാവിലെ വീട്ടിൽനിന്ന് കടയിലേക്കും തിരിച്ചും 10 കി.മീറ്റർ വീതമാണ് നടക്കുന്നത്. പ്രമേഹവും രക്തസമ്മർദവും അലട്ടുന്നുണ്ടെങ്കിലും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന തിരക്കിൽ അതൊന്നും ഗൗനിക്കുന്നില്ല. ഹരിപ്പാട് കച്ചേരി ജങ്ഷനിലെ വഴിയോര കച്ചവടക്കാരിയാണ് കമലാക്ഷി. വെയിലും മഴയും കൊള്ളാതിരിക്കാൻ കുട മാത്രമാണുള്ളത്. അടക്ക, വെറ്റില, ചുണ്ണാമ്പ്, സോഡ എന്നിവ വിതരണക്കാരിൽനിന്ന് വാങ്ങി ചില്ലറ വിൽപന നടത്തുകയാണ്. ഭർത്താവ് ഗോപാലൻ ജീവിച്ചിരിക്കുമ്പോൾ സഹായിക്കാൻ ഹരിപ്പാട്ട് വരുമായിരുന്നു. അദ്ദേഹം മരിച്ചിട്ട് 17 വർഷമായി. 45 വർഷമായി റോഡരികിലെ കച്ചവടം തുടങ്ങിയിട്ടെന്ന് കമലാക്ഷി ഒാർക്കുന്നു. കാര്യമായ ലാഭമൊന്നുമില്ല. തട്ടിയും മുട്ടിയും ജീവിതം അങ്ങനെ തള്ളിനീക്കുന്നു. രണ്ട് പെൺകുട്ടികളെ വിവാഹം കഴിച്ചയച്ചു. രണ്ട് ആൺകുട്ടികളിൽ മൂത്തയാളായ മോഹനൻ രോഗംബാധിച്ച് മരിച്ചു. ഇയാളുടെ ഭാര്യ കൃഷ്ണമ്മയും മക്കളായ രണ്ട് പെൺകുട്ടികളും കമലാക്ഷിയുടെ സംരക്ഷണത്തിലാണ്. മറ്റൊരു മകൻ ശശി തളർച്ച ബാധിച്ച് കിടപ്പിലാണ്. കമലാക്ഷിക്കും മകൻ മോഹനെൻറ ഭാര്യക്കും 1000 രൂപ പെൻഷൻ കിട്ടുന്നുണ്ടെങ്കിലും മരുന്നിന് മാത്രം ഇൗ തുക ചെലവാകും. അഞ്ച് സെൻറ് സ്ഥലത്ത് കയറിക്കിടക്കാൻ ഒരു ചെറിയ കൂരയുണ്ടെന്നത് മാത്രമാണ് ആശ്വാസം. ഷീറ്റിട്ട ഇൗ ചെറിയ വീട് പൊളിച്ച് നന്നാക്കണമെന്ന കാലങ്ങളായുള്ള ആഗ്രഹം എന്ന് സഫലമാകുമെന്ന് കമലാക്ഷിക്ക് അറിയില്ല. -റസാഖ് ഹരിപ്പാട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story