Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകർദിനാൾ...

കർദിനാൾ രാജാവാണോയെന്ന്​ കോടതി

text_fields
bookmark_border
കൊച്ചി: വത്തിക്കാനിലെ പേപ്പല്‍ കോടതിക്ക് മാത്രമാണ് മേജർ ആർച് ബിഷപ്പി​െൻറ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യാനുള്ള അധികാരമെന്ന വാദങ്ങളെ പാടെ തള്ളി ഹൈകോടതി. സീറോ മലബാർ സഭ സ്വത്ത് ഇടപാട് സംബന്ധിച്ച കേസിലാണ് സിംഗിൾ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. സഭയുടെ നീതിപരിപാലന ചുമതലയുള്ള വ്യക്തിയായതിനാല്‍ കര്‍ദിനാളി​െൻറ ഇഷ്ടമനുസരിച്ച് രൂപത വസ്തുവകകൾ കൈകാര്യം ചെയ്യാമെന്നായിരുന്നു ആരോപണ വിധേയരുടെ വാദം. ആര്‍ക്കും ഇതിനെ ചോദ്യം ചെയ്യാന്‍ അധികാരമില്ല. ആരോപണങ്ങളുണ്ടായാല്‍ തീര്‍പ്പ് കല്‍പിക്കേണ്ടത് മതത്തിലെ ഉന്നതാധികാരികളാണ്, കോടതികളല്ലെന്ന വാദവും ഉന്നയിച്ചു. എന്നാൽ, രാജ്യത്തെ നിയമമാണ് എല്ലാറ്റിനും മുകളിലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണ്. ചിലർ തുല്യതക്കപ്പുറം അധികാരമുള്ളവരാണെന്ന വാദം നിലനിൽക്കില്ല. കർദിനാൾ രാജാവാണോയെന്ന കോടതിയുടെ ചോദ്യത്തിന് 'അതേ' എന്നായിരുന്നു കർദിനാളിനുവേണ്ടി ഹാജരായ അഭിഭാഷക​െൻറ മറുപടി. ഇൗ മറുപടി കൂടി പരിഗണിച്ചായിരുന്നു കോടതി വിശദീകരണം. ക്രൈസ്തവ സഭ നിയമമായ കാനോന്‍ നിയമം രാജ്യത്തെ സിവില്‍ നിയമങ്ങളെ അംഗീകരിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍ രൂപത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന വിഷയങ്ങളിൽ ഇടപെടാന്‍ ഇന്ത്യയിലെ കോടതികള്‍ക്ക് അധികാരമുണ്ട്. അതിരൂപതക്ക് നിയമപരമായ വ്യക്തിത്വമുണ്ടെന്നത് ശരിയാണ്. കർദിനാളും അതിരൂപതയും രണ്ടാണ്. കർദിനാൾ പ്രതിനിധി മാത്രമാണ്. അതിരൂപതയുടെ സ്വത്തുക്കൾ കർദിനാളിേൻറതാണെന്ന് കരുതാനാവില്ല. പള്ളികളിലൂടെ വിശ്വാസികളുടെ ഫണ്ട് സ്വരൂപിച്ചതാണിത്. കർദിനാൾ ഉൾപ്പെടെ ആരോപണവിധേയരായവർ തങ്ങളുടെ വരുമാനത്തിലൂടെ സമ്പാദിച്ച സ്വത്തല്ല. പള്ളികളുടെ ഉന്നത ഘടകമാണ് അതിരൂപത. കാനോൻ നിയമപ്രകാരം ആർച് ബിഷപ്പിനെ രൂപതയായി കാണാനാവില്ല. രൂപതയുടെയും ബിഷപ്പി​െൻറയും താൽപര്യങ്ങൾ ഒന്നാണെന്ന് പറയാനാവില്ല. രൂപതയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ബാധ്യത ബിഷപ്പിനുണ്ട്. മനഃപൂർവമായ പ്രവൃത്തിയിലൂടെ നഷ്ടമുണ്ടായാൽ അത് കുറ്റകൃത്യം തന്നെയാണ്. ഇടനിലക്കാരൻ സാജു വർഗീസിനെ ഭൂമി ഇടപാടിൽ ഇടപെടുത്തിയത് താനാണെന്ന് അതിരൂപതയിലെ അന്വേഷണ സമിതിയുടെ ചോദ്യത്തിന് കർദിനാൾ ഉത്തരം നൽകിയതായി കോടതി ചൂണ്ടിക്കാട്ടി. കിട്ടാനുള്ള പണം സാജു വർഗീസ് തിരിച്ചടക്കുമെന്നാണ് പ്രതീക്ഷയെന്നും കർദിനാളും മറ്റുള്ളവരും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. കാനോൻ നിയമപ്രകാരം സ്വത്ത് കൈമാറ്റത്തിന് നിയമപ്രകാരമുള്ള മൂല്യ നിർണയം നടത്തണമെന്ന് വ്യവസ്ഥയുണ്ട്. ബന്ധപ്പെട്ടവരുടെ രേഖാമൂലമുള്ള സമ്മതം വേണം. കൈമാറ്റത്തെക്കുറിച്ച് വിദഗ്ധ അഭിപ്രായമുണ്ടാക്കണം. അല്ലാത്തപക്ഷം കൈമാറ്റം അസാധുവാകും. 10 ലക്ഷം മുതൽ 25 കോടി രൂപ വരെ കൈകാര്യം ചെയ്യാൻ ധനകാര്യ കൗൺസിലി​െൻറ അംഗീകാരം വേണ്ടതുണ്ട്. കര്‍ദിനാള്‍ രാജാവാണെങ്കില്‍ എന്തിനാണ് ഇങ്ങനെ വ്യവസ്ഥകളുള്ളതെന്നും കോടതി ആരാഞ്ഞു. മുഴുവൻ തുക നൽകിയെന്ന് ഇടനിലക്കാരൻ; 18 കോടി കിട്ടാനുണ്ടെന്ന് സഭ കൊച്ചി: സീറോ മലബാർ സഭ ഭൂമി ഇടപാടിൽ സഭക്ക് മുഴുവൻ പണവും നൽകിയെന്നും ഇനി നല്‍കാനില്ലെന്നും ഇടനിലക്കാരൻ. ഹൈേകാടതിയിലാണ് ഇടനിലക്കാരൻ സാജു വര്‍ഗീസി​െൻറ അഭിഭാഷകൻ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഇനിയും തുക കിട്ടാനുണ്ടെന്നാണ് ഭൂമി ഇടപാട് അന്വേഷിച്ച സഭ അന്വേഷണസംഘം റിപ്പോർട്ട്. ഭൂമി ഇടപാടിൽ ലഭിക്കേണ്ട 26 കോടിയിൽ എട്ടുകോടിയേ ലഭിച്ചുള്ളൂവെന്നും സാജു വര്‍ഗീസില്‍നിന്ന് ബാക്കി 18 കോടി തിരികെ ലഭിക്കാനുണ്ടെന്നും പറയുന്നുണ്ടെങ്കിലും സഭാധികാരികളുടെ കൈവശം രേഖകളൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇടനിലക്കാര​െൻറ നിലപാടും സഭ റിപ്പോർട്ടും തമ്മിൽ വൈരുധ്യമുണ്ട്. ഇക്കാര്യം അേന്വഷണവിധേയമാക്കണം. ഈ സാമ്പത്തിക ഇടപാടുകള്‍ സംശയാസ്പദവും വ്യക്തതയില്ലാത്തതുമാണ്. ആരോപണവിധേയര്‍ക്കു മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാവൂ. വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ചാല്‍ വീണ്ടുവിചാരമില്ലാത്ത ഇടപാടുകളാണ് നടന്നതെന്നാണ് മനസ്സിലാവുന്നതെന്നും കോടതി വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story