Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2018 11:05 AM IST Updated On
date_range 8 Jun 2018 11:05 AM ISTഎസ്.സുഹാസ് ജില്ല കലക്ടറായി ചുമതലയേറ്റു
text_fieldsbookmark_border
ആലപ്പുഴ: ജില്ലയുടെ 49ാമത് കലക്ടറായി എസ്.സുഹാസ് വ്യാഴാഴ്ച ചുമതലയേറ്റു. 2012 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹം ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ‌് ബിരുദധാരിയാണ്. വയനാട് ജില്ല കലക്ടറായിരിക്കെയാണ് ആലപ്പുഴയിൽ നിയമിതനാകുന്നത്. കർണാടക സ്വദേശിയായ സുഹാസ് ഫോർട്ട്കൊച്ചി സബ് കലക്ടർ, എറണാകുളം അസി.കലക്ടർ, തൊഴിൽവകുപ്പിൽ എംപ്ലോയ്മെൻറ് ഡയറക്ടർ, ഐ.ടി.ഡെപ്യൂട്ടി സെക്രട്ടറി, പ്ലാനിങ് ആൻഡ് എക്കണോമിക് അഫയേഴ്സ് ഡെപ്യൂട്ടി സെക്രട്ടറി, സി.ഡി.എം.യു. ഡയറക്ടർ, എൻ.സി.ആർ.എം.പി. സ്റ്റേറ്റ് പ്രോജക്ട് മാനേജർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. അച്ഛൻ സി.കെ. ശിവണ്ണ കർണാടക കേഡറിലെ ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായിരുന്നു. ശുഭയാണ് മാതാവ്. ഭാര്യ ഡോ.വൈഷ്ണവി ഡർമറ്റോളജിസ്റ്റാണ്. കഴിഞ്ഞ ഓണക്കാലത്ത് ജില്ല ശുചിത്വമിഷൻ സംഘടിപ്പിച്ച വിദ്യാർഥികൾക്കായുള്ള മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്താണ് ജില്ല കലക്ടറുടെ ആദ്യ ഔദ്യോഗിക പരിപാടി നടന്നത്. സ്ഥാനമൊഴിഞ്ഞ ജില്ല കലക്ടർ ടി.വി. അനുപമ വിതരണം ചെയ്യുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം വൈകീട്ട് ഇരുവരും പുതിയ കേന്ദ്രങ്ങളിലെത്തി വ്യാഴാഴ്ച തന്നെ ചുമതലയേൽക്കണമെന്ന നിർദേശം വരികയായിരുന്നു. വിവരം ലഭിച്ചയുടൻ വയനാട്ടിൽനിന്ന് സുഹാസ് ആലപ്പുഴക്ക് പുറപ്പെട്ടു. വയനാട്ടിൽ വിദ്യാഭ്യാസ മേഖലയയിൽ പ്രത്യേകിച്ചും ആദിവാസി സമൂഹത്തിനിടയിൽ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. പുതിയ കലക്ടർക്ക് ജീവനക്കാർ ഹൃദ്യമായ സ്വീകരണം നൽകി. വ്യാഴാഴ്ച രാവിലെ 11.16നാണ് കലക്ടറേറ്റിൽ എത്തിയത്. എല്ലാ വകുപ്പുകളിലെയും ജീവനക്കാർ എത്തി. കോൺഫെഡൻഷ്യ അസിസ്റ്റൻറ് എസ്. ബിനോജിെൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ആലപ്പുഴയുടെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് പഠിക്കുമെന്ന് പിന്നീട് വാർത്തലേഖകരോട് അദ്ദേഹം പ്രതികരിച്ചു. വിദ്യാഭ്യാസം, ടൂറിസം, ആരോഗ്യം മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കും. വയനാട് സബ്കലക്ടറായിരിക്കെ പത്തോളം ഊരുകളിലെ മൂപ്പന്മാരുമായി നടത്തിയ പ്രതിമാസ മുഖാമുഖം പരിപാടിയാണ് സുഹാസിനെ ഏറെ ശ്രദ്ധേയനാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story