Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 11:18 AM IST Updated On
date_range 22 July 2018 11:18 AM ISTദുരിതക്കാഴ്ചകൾ നേരിൽകണ്ട് കേന്ദ്രസംഘം
text_fieldsbookmark_border
ആലപ്പുഴ: മഴക്കെടുതിയുടെ ദുരിതക്കാഴ്ചകൾ നേരിട്ട് വിലയിരുത്താൻ കേന്ദ്രമന്ത്രിമാരടങ്ങിയ സംഘം ശനിയാഴ്ച രാവിലെ ആലപ്പുഴയിലെത്തി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു സാംസ്കാരിക-ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവരാണ് വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയത്. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, കൊടിക്കുന്നിൽ സുരേഷ് എം.പി, തോമസ് ചാണ്ടി എം.എൽ.എ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഉദ്യോഗസ്ഥതല സംഘം പിന്നാലെ എത്തുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു. കൊച്ചിയിൽനിന്ന് ഹെലികോപ്ടറിൽ പുറപ്പെട്ട സംഘം കുട്ടനാട്ടിലെ ദുരിതബാധിത മേഖലകൾ ആകാശത്തുനിന്ന് വീക്ഷിച്ചശേഷം രാവിലെ 11.15ന് ആലപ്പുഴ പൊലീസ് മൈതാനിയിലെത്തി. ഗസ്റ്റ്ഹൗസിലെ മുന്നൊരുക്ക യോഗത്തിനുപിന്നാലെ സംഘം കോമളപുരത്തെ ലൂഥറൻസ് സ്‌കൂളിലെ ദുരിതാശ്വാസകേന്ദ്രത്തിലേക്കാണ് പോയത്. അവിടെയൊരുക്കിയ അടുക്കളയും മറ്റും നോക്കിക്കണ്ട കേന്ദ്രമന്ത്രിമാർ സ്‌കൂൾ ഹാളിൽ അന്തേവാസികളുമായി ആശയവിനിമയം നടത്തി. കുട്ടികൾ സ്‌കൂളിൽ പോകുന്നുണ്ടോയെന്നും ആവശ്യത്തിന് ചികിൽസ സഹായം ലഭിക്കുന്നുണ്ടോയെന്നും ചോദിച്ചറിയാനും മറന്നില്ല. ക്യാമ്പിലെ മൊത്തം അന്തരീക്ഷത്തിൽ സംതൃപ്തി പ്രകടിപ്പിച്ച കേന്ദ്രമന്ത്രിമാർ 15 മിനിട്ടോളം അവിടെ ചെലവഴിച്ചശേഷം കുട്ടനാട്ടിലേക്ക് തിരിച്ചു. ജെട്ടിയിൽനിന്ന് ബോട്ട് മാർഗം ആദ്യം സീറോ ജെട്ടിയിലെത്തി. കുപ്പപ്പുറം സ്‌കൂളിലെ ക്യാമ്പിലേക്കു പോയ സംഘത്തിന് മുന്നിൽ തെളിഞ്ഞത് വിവരണാതീതമായ ദുരിതക്കാഴ്ചകളായിരുന്നു. കണ്ണീരോടെയാണ് ആളുകൾ ദുരിതം വിവരിച്ചത്. വെള്ളംകയറിയ വരമ്പിലൂടെ നടന്നാണ് മന്ത്രിമാർ ക്യാമ്പുകളിൽ എത്തിയത്. കുടിവെള്ളം കിട്ടാത്തതിെൻറയും മറ്റും പ്രശ്‌നങ്ങൾ നാട്ടുകാർ മന്ത്രിമാരെ ധരിപ്പിച്ചു. ആവശ്യത്തിനു വെള്ളം ബോട്ട് മാർഗവും മറ്റും എത്തിക്കാൻ അവർ നിർദേശിച്ചു. മടവീണ് കൃഷിനശിച്ച പാടശേഖരങ്ങളുടെ സ്ഥിതിയും കേന്ദ്രസംഘം വിലയിരുത്തി. ജില്ല കലക്ടർ എസ്. സുഹാസ്, സബ്കലക്ടർ വി.ആർ. കൃഷ്ണതേജ എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ദുരിതബാധിത മേഖലയിൽ പ്രവർത്തനങ്ങൾക്ക് സജീവമായ ഏകോപനം നിർവഹിച്ചു. നേരത്തേ, ഹെലിപ്പാഡിൽ കേന്ദ്രസംഘത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരെൻറ നേതൃത്വത്തിൽ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story