Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2018 1:56 PM IST Updated On
date_range 17 July 2018 1:56 PM ISTമണ്ണഞ്ചേരിയിൽ വ്യാപകനാശം
text_fieldsbookmark_border
മണ്ണഞ്ചേരി: തോരാതെ പെയ്യുന്ന മഴയിലും കാറ്റിലും മണ്ണഞ്ചേരിയിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകളിൽ വൃക്ഷങ്ങൾ കടപുഴകി. പല വീട്ടിലും അന്തിയുറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. 32 മണിക്കൂറായി പ്രദേശത്തെ വൈദ്യുതി ബന്ധവും നിലച്ചിരിക്കുന്നു. പഞ്ചായത്ത് 12ാം വാർഡ് ചിറയിൽ പ്രകാശിെൻറ വീടിന് സമീപത്തുകൂടി പോകുന്ന വൈദ്യുതി ലൈനിൽ മരം വീണു. വീടിനും കേടുപാട് സംഭവിച്ചു. തോടുകളും റോഡുകളും വെള്ളംകയറി തിരിച്ചറിയാൻ കഴിയാതായതോടെ വാഹനഗതാഗതം നിലച്ചു. മണ്ണഞ്ചേരി 19ാം വാർഡ് അംബിക പിള്ളയുടെ വീട് മരം വീണ് തകർന്നു. ഉറങ്ങുകയായിരുന്ന ഇവർ ശബ്ദംകേട്ട് പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവായി. തീരപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. അടിവാരം -പതിയാംതറ തക്യാവ് റോഡ് പൂർണമായും വെള്ളത്തിലായി. തീരദേശ വാർഡുകളായ നാലുമുതൽ 10 വരെയുള്ള പ്രദേശങ്ങൾ വെള്ളത്തിലാണ്. വീടുകൾ വാസയോഗ്യമല്ലാതായതോടെ വീട്ടുകാർ ബന്ധുവീടുകളിലും ക്യാമ്പുകളിലും അഭയം തേടി. കൃഷിഭൂമിയും നശിച്ചിട്ടുണ്ട്. മാച്ചനാട് കോളനി, കണ്ണിട്ടപറമ്പ്, പരപ്പിൽ, കിഴക്ക് ലക്ഷംവീട് ഭാഗങ്ങളിലെ അയ്യായിരത്തോളം വീടുകൾ വെള്ളത്തിലാണ്. കുട്ടനാട്ടിലെ ജനജീവിതം സ്തംഭിച്ചു -കൊടിക്കുന്നിൽ സുരേഷ് എം.പി കുട്ടനാട്: കനത്ത മഴയിൽ കുട്ടനാട്ടിലെ ജനജീവിതം താറുമാറായതായി കൊടിക്കുന്നിൽ സുരേഷ് എം.പി. കൈനകരി പഞ്ചായത്തിലെ ആർ ബ്ലോക്ക് പാടശേഖരം മടവീഴ്ച മൂലം പൂർണമായും തകർന്നു. കുട്ടനാട്ടിലെ 13 പഞ്ചായത്തും വെള്ളപ്പൊക്കത്തിൽ നാശനഷ്ടം നേരിടുകയാണ്. ആവശ്യമായ സ്ഥലങ്ങളിലെല്ലാം ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങണം. അപ്പർ കുട്ടനാട്ടിൽപെട്ട മാന്നാർ, ചെന്നിത്തല പഞ്ചായത്തുകൾ പൂർണമായും വെള്ളത്തിനടിയിലാണ്. വെള്ളപ്പൊക്കം മൂലം തകർച്ചയിലായ വീടുകൾക്കും കേടുപാടുകൾ സംഭവിച്ച വീടുകൾക്കും സർക്കാർ ഉടൻ നഷ്ടപരിഹാരം നൽകണം. താലൂക്കുകൾ കേന്ദ്രീകരിച്ച് കൺേട്രാൾ റൂമുകൾ തുറന്ന് ദുരിതം അനുഭവിക്കുന്ന പഞ്ചായത്തുകളുടെ ചുമതല വില്ലേജ് ഓഫിസർമാരെ ഏൽപിക്കണം. കുട്ടനാട്ടിലെ വെള്ളപ്പൊക്ക കെടുതി സംബന്ധിച്ച് പാർലമെൻറിെൻറ അടുത്തുചേരുന്ന സമ്മേളനത്തിൽ പ്രശ്നം ഉന്നയിക്കുമെന്ന് എം.പി അറിയിച്ചു. വെള്ളപ്പൊക്ക കെടുതി നേരിൽ കണ്ട് മനസ്സിലാക്കാനും നഷ്ടപരിഹാര തുക നിശ്ചയിക്കാനും കേന്ദ്രസംഘത്തെ ഉടൻ കേരളത്തിൽ എത്തിച്ച് കുട്ടനാട് സന്ദർശിച്ച് കൃഷിക്കാർക്കുണ്ടായ നാശനഷ്ടം ബോധ്യപ്പെടുത്താനും പരമാവധി സാമ്പത്തിക സഹായം നേടിക്കൊടുക്കാനും സംസ്ഥാന സർക്കാർ തയാറാകണമെന്നും എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story