Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 2:44 PM GMT Updated On
date_range 30 Jan 2018 2:44 PM GMTബാങ്ക് മാനേജർക്ക് മർദനം: പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടി അറിയിക്കണമെന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: ബാങ്ക് ഉദ്യോഗസ്ഥനെ മർദിച്ചതിന് എ.എസ്.പി ആയിരിക്കെ ആർ. നിശാന്തിനിയുൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ ആരോപണവിധേയരായ കേസിലെ നടപടികൾ അറിയിക്കണമെന്ന് ഹൈകോടതി. യൂനിയൻ ബാങ്ക് തൊടുപുഴ ശാഖ മാനേജറായിരുന്ന പേഴ്സി ജോസഫ് ഡെസ്‌മണ്ടിനെ മർദിച്ച കേസിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം ഡി.ജി.പി അറിയിക്കണമെന്നാണ് സിംഗിൾ ബെഞ്ചിെൻറ നിർദേശം. കേസ് മറച്ചുെവച്ച് ഇവർക്ക് പ്രമോഷൻ നൽകിയിട്ടുണ്ടെങ്കിൽ അക്കാര്യവും അറിയിക്കണം. 2011ൽ ഇടുക്കിയിൽ എ.എസ്.പിയായിരുന്ന നിശാന്തിനി ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ തന്നെ മർദിച്ചെന്നാണ് ബാങ്ക് മാനേജറുടെ പരാതി. മർദനത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ തൊടുപുഴ എ.എസ്.ഐ കെ.ഐ. മുഹമ്മദ് മൊഴിയെടുത്തെങ്കിലും കേസോ തുടർ നടപടിയോ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് തൊടുപുഴ സി.ജെ.എം കോടതിയിൽ അന്യായം ഫയൽ ചെയ്തു. എന്നാൽ, പരാതിയും തുടർനടപടികളും റദ്ദാക്കാൻ എ.എസ്.ഐ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 2011 ജൂൈല 27ന് പരാതിക്കാരെൻറ മൊഴി രേഖപ്പെടുത്തിയെന്നും അത് എസ്.ഐക്ക് കൈമാറിയെന്നും എ.എസ്.ഐ അറിയിച്ചു. ഇത് ശരിയാണെന്ന് വിലയിരുത്തിയ കോടതി ഹരജിക്കാരനെതിരായ കേസുകൾ റദ്ദാക്കി. എന്നാൽ, നിശാന്തിനിയും രണ്ട് പൊലീസുകാരും രണ്ട് വനിത പൊലീസുകാരും ചേർന്ന് തന്നെ മർദിച്ചതായി ബാങ്ക് മാനേജറുടെ മൊഴിയിൽ പറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ബാങ്കിൽ വായ്പ തേടിയെത്തിയ വനിത പൊലീസ് കോൺസ്റ്റബിളിെന കടന്നുപിടിച്ചെന്ന പരാതിയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, ഇത്തരമൊരു സംഭവം ബാങ്കിൽ നടക്കാൻ സാധ്യതയില്ലെന്ന് കോടതി വിലയിരുത്തി. വനിത പൊലീസ് കോൺസ്റ്റബിളിന് വായ്പ നിഷേധിച്ചതിനെത്തുടർന്നാണ് മർദിച്ചതെന്ന് പേഴ്സി പറയുന്നു. കുറ്റക്കാരെ രക്ഷിക്കാൻ െപാലീസ് ഈ മൊഴി മറച്ചുവെച്ചു. ഹൈകോടതിതന്നെ പലതവണ ആവശ്യപ്പെട്ടിട്ടാണ് പരാതിക്കാരെൻറ മൊഴി ഹാജരാക്കിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. തൊടുപുഴ സി.ജെ.എം കോടതിയിൽ നിലവിലുള്ള കേസിെൻറ വിചാരണക്ക് മൊഴി കൈമാറണമെന്നും മൊഴിയിൽ കൃത്രിമം കാട്ടാൻ എല്ലാ സാധ്യതകളുമുള്ളതിനാൽ മജിസ്ട്രേറ്റ് സുരക്ഷിതമായി സൂക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇടുക്കി ജില്ല പൊലീസ് സൂപ്രണ്ട് നൽകിയ റിപ്പോർട്ടും മൊഴിയുടെ പകർപ്പും ഹൈകോടതിയുടെ ഉത്തരവും ഡി.ജി.പിക്ക് എത്തിച്ചുകൊടുക്കാനും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story