Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 5:41 AM GMT Updated On
date_range 5 Jan 2018 5:41 AM GMTവിശപ്പുരഹിത കേരളം: ആലപ്പുഴക്ക് 40.89 ലക്ഷം; ജനുവരി മൂന്നാം വാരത്തോടെ ആദ്യഘട്ടം
text_fieldsbookmark_border
ആലപ്പുഴ: ആലപ്പുഴ നഗരസഭ പ്രദേശത്ത് വിശപ്പുരഹിത കേരളം പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ 40.89 ലക്ഷം അനുവദിച്ചതായി കലക്ടർ ടി.വി. അനുപമ അറിയിച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ഒരുക്കം അവലോകനം ചെയ്യാൻ വിവിധ സന്നദ്ധ സംഘടനകളുടെ ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കലക്ടറേറ്റിൽ ചേർന്നു. രണ്ടുനേരത്തെ ഭക്ഷണം ആവശ്യമുള്ള അശരണരായ 215 പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. സന്നദ്ധ സംഘടന വളൻറിയർമാരുടെ സഹായത്തോടെ ഇവർക്ക് ഭക്ഷണം വീടുകളിൽ എത്തിച്ച് നൽകും. ഇതിനാവശ്യമായ അഞ്ഞൂറോളം സ്റ്റീൽ കാസറോളുകൾ വാങ്ങി നൽകാമെന്ന് രാമവർമ ക്ലബ്, റോട്ടറി ക്ലബ്, വൈ.എം.സി.എ ഭാരവാഹികൾ എന്നിവർ യോഗത്തിൽ അറിയിച്ചു. ഭക്ഷണം പാചകം ചെയ്യാൻ ആധുനിക സൗകര്യങ്ങളുള്ള അടുക്കള സ്ഥാപിക്കാൻ പദ്ധതിയിൽ തുക വകയിരുത്തിട്ടുണ്ട്. ഇതിന് അനുയോജ്യമായ സ്ഥലം കെണ്ടത്തി അടുക്കള നിർമിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അതുവരെ ഭക്ഷണം തയാറാക്കി നൽകാൻ പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിെൻറ സഹായം ഉറപ്പുവരുത്തി. ആവശ്യക്കാർക്ക് സൗജന്യ നിരക്കിൽ ഭക്ഷണം നൽകാൻ തുറക്കുന്ന കേന്ദ്രത്തിലും ഇവർതന്നെ ഭക്ഷണം എത്തിച്ചുനൽകും. ഭക്ഷണം വിളമ്പി നൽകുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്താനാണ് നീക്കം. വാർഡ് അടിസ്ഥാനത്തിൽ വീടുകളിൽ ഭക്ഷണം എത്തിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട് വളൻറിയർമാർക്ക് പ്രത്യേക പരിശീലനം നൽകുന്നതിന് ജില്ല സപ്ലൈ ഓഫിസർ എൻ. ഹരിപ്രസാദിനെ കലക്ടർ ചുമതലപ്പെടുത്തി. വിശപ്പുരഹിത കേരളം പദ്ധതിയുടെ ആദ്യഘട്ടത്തിന് ജനുവരി മൂന്നാം വാരത്തോടെ ജില്ലയിൽ തുടക്കമാകും. ഔഷധത്തോട്ട നാമകരണവും സമര്‍പ്പണവും ആലപ്പുഴ: ഗവ. ടി.ടി.ഐയുടെയും വനംവകുപ്പിെൻറയും ആഭിമുഖ്യത്തില്‍ സംരക്ഷിച്ചുപോരുന്ന ഔഷധ വൃക്ഷത്തോട്ടത്തിന് 'ഇട്ടി അച്യുതന്‍ വൈദ്യന്‍ സ്മാരക ഔഷധവൃക്ഷാരാമം' എന്ന് നാമകരണം ചെയ്തു. ടി.ടി.ഐയില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി. ലതിക മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക ഡി. പുഷ്പലത, നഗരസഭ കൗണ്‍സിലര്‍ എ.എം. നൗഫല്‍, ഡി.ഇ.ഒ കൃഷ്ണദാസ്, പി.ടി.എ പ്രസിഡൻറ് ബീമാബീഗം, ഇട്ടി അച്യുതന്‍ സ്മാരക ട്രസ്റ്റ് പ്രതിനിധികളായ സുരേഷ് മാമ്പറമ്പില്‍, എ.എന്‍. ചിദംബരന്‍, അധ്യാപകരായ മുഹമ്മദ് മന്‍സൂര്‍, മണി ഗോപാലകൃഷ്ണ അയ്യര്‍, നൈസില്‍, ജയശ്രീ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story